എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?
NSG-Amgathvam Enthinithra
Author:P. N. Venugopal
2016-06-25
Standard
ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രായോഗികതയെയും ആവശ്യകതയെയും ചോദ്യം ചെയ്യുന്ന ലേഖനം. എൻ.പി.ടിയിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം ലഭിച്ചാലും കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും, ഐകകണ്ഠേന മാത്രം നിയമഭേദഗതി നടപ്പിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയിൽ അംഗമാകാൻ നയതന്ത്ര ഊർജ്ജം പാഴാക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
പി. എൻ. വേണുഗോപാൽ•25 ജൂൺ 2016
ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രായോഗികതയെയും ആവശ്യകതയെയും ചോദ്യം ചെയ്യുന്ന ലേഖനം. എൻ.പി.ടിയിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം ലഭിച്ചാലും കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും, ഐകകണ്ഠേന മാത്രം നിയമഭേദഗതി നടപ്പിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയിൽ അംഗമാകാൻ നയതന്ത്ര ഊർജ്ജം പാഴാക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു.

1998 ൽ ഇന്ത്യ പൊട്ടിച്ച ആണവ ബോംബ്
ചിത്രം: en.wikipedia.org
ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഹിംസയുടെ കേദാരമായിരുന്ന ഇന്ത്യ, ഇന്ത്യാക്കാരുൾപ്പടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 1974 ൽ ആണവ വിസ്ഫോടനം നടത്തി. ആയുധ കേന്ദ്രീകൃതമല്ലാത്ത ആണവസാങ്കേതികവിദ്യ, ആണവായുധനിർമ്മാണത്തിനും ഉപയോഗിക്കാമെന്നതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പോക്രാൻ വിസ്ഫോടനം. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ. എസ് ജി) അഥവാ 'ആണവസാമഗ്രി വിതരണ സംഘ'ത്തിന്റെ രൂപീകരണത്തിനു കാരണമായത് ഇന്ത്യയുടെ ഈ ഉദ്യമമായിരുന്നു.
ആണവനിർവ്യാപനക്കരാറിൽ (നോൺ പ്രൊലിഫിറേഷൻ ട്രീറ്റി - എൻ പി റ്റി) ഒപ്പുവയ്ക്കാത്ത, ആണവായുധം നിർമ്മിക്കാൻ പ്രാപ്തിയുണ്ടെന്നു തെളിയിച്ച ഇന്ത്യക്ക് എൻ എസ് ജി യിൽ അംഗത്വം നിഷേധിക്കുക എന്നത് തികച്ചും സ്വാഭാവികമായ ഒരു തീരുമാനമായിരുന്നു. ഇന്ന് എൻ എസ് ജി യിലുള്ള എല്ലാ അംഗങ്ങളും എൻ പി റ്റി യിൽ ഒപ്പുവച്ചിട്ടുള്ളവരാണ്.
എന്നാൽ 2008 ൽ ഇന്ത്യക്ക് ചില സുപ്രധാന നിയന്ത്രണങ്ങളിൽനിന്ന് വിടുതൽ ലഭിച്ചു. അതോടെ ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് ആണവ ഇന്ധനവും സാങ്കേതികശാസ്ത്രവും ഇറക്കുമതിചെയ്യാമെന്നായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു അത്. അന്നുണ്ടായിരുന്ന 22 ആണവോർജ്ജ നിലയങ്ങൾക്കും ഇന്ധനക്ഷാമം മൂലം അവയുടെ ഉല്പാദനശേഷിയുടെ 40 ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നത്.
പക്ഷേ 2011-13 കാലയളവിൽ ഇന്ത്യക്ക് വീണ്ടും ഒരു തിരിച്ചടിയുണ്ടായി. എൻ എസ് ജി യുടെ നിയമങ്ങളിൽ 54 ഭേദഗതികൾ നിലവിൽ വന്നു. അവയിൽ പ്രധാനപ്പെട്ട ഒന്ന് എൻ പി റ്റി യിൽ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളുമായി റീ-പ്രോസസ്സ് ചെയ്ത സമ്പുഷ്ട ഇന്ധനത്തിന്റെവ്യാപാരം നിരോധിക്കുക (മാർഗരേഖയുടെ ഖണ്ഡിക 6, 7) എന്നതായിരുന്നു.
എൻ എസ് ജി ഇന്ത്യയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. മേൽ പറഞ്ഞ ഭേദഗതിയും ഇന്ത്യയെ ലാക്കാക്കിത്തന്നെയായിരുന്നു.
ഇന്ത്യയ്ക്ക് എൻ എസ് ജി യിൽ അംഗത്വം ലഭിച്ചാലും എൻ പി റ്റി യിൽ ഒപ്പുവയ്ക്കാത്തതുമൂലം പ്രത്യേകിച്ച് യാതൊരു മെച്ചവും ലഭിക്കാനില്ല. അംഗമെന്ന നിലയ്ക്ക് നിയമങ്ങളെ മാറ്റിമറിക്കാമെന്ന് ചിന്തിക്കുന്നത് മൂഢത്വമാണ്: എല്ലാ അംഗങ്ങളും ഐകകണ്ഠമായി അംഗീകരിച്ചാൽ മാത്രമേ ഭേദഗതികൾ സാധ്യമാവൂ.
പിന്നെയെന്തിനാണ് എൻ എസ് ജി യിൽ അംഗത്വത്തിനായി ഇന്ത്യ ഇത്ര വേവലാതിപൂണ്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ കെഞ്ചുന്നത്? കഴിഞ്ഞ എത്രയോ മാസങ്ങളായി പ്രധാനമന്ത്രിയുടെ എല്ലാ വിദേശയാത്രയുടേയും പ്രധാന അജണ്ടകളിൽ ഒന്ന് എൻ എസ് ജി അംഗത്വമായിരുന്നു.