ഇന്ത്യ അമേരിക്കയുടെ വിനീതവിധേയനോ?

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
India-Amerikayute-Viswastha
ഇന്ത്യ അമേരിക്കയുടെ വിനീതവിധേയനോ?

India-Amerikayute-Viswastha Author:Happymon Jacob 2018-09-21 Top Stories ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും അമേരിക്കയുമായുള്ള സംഭാഷണം ഇന്ത്യയുടെ തന്ത്രപരമായ ഭാവിയുടെയോ മറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെയോ നിർവചനമാകരുത്. File:India-Amerikayute-Viswastha-1.jpg

🏠 മുഖപ്പേജ്വിദേശകാര്യം
അമേരിക്കയുമായുള്ള സംഭാഷണം ഇന്ത്യയുടെ തന്ത്രപരമായ ഭാവിയുടെയോ മറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെയോ നിർവചനമാകരുത്.
ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും ആഭ്യന്തര–വിദേശകാര്യ മന്ത്രിമാർ തമ്മിൽ സെപ്റ്റംബർ 6 –ആം തീയതി നടന്ന 2+2 ഉച്ചകോടി തീർത്തും ഏകപക്ഷീയമായിരുന്നു എന്ന് തോന്നലാണ് സൃഷ്ടിച്ചത്. വാഷിങ്‌ടൺ ഉണ്ടകൾ ഉതിർത്തുകൊണ്ടേയിരുന്നു, ഡൽഹി അമേരിക്കയുടെ അതിമർദ്ദത്തെ അതിജീവിക്കാൻ പെടാപാടും. അത് അത്രതന്നെ വിജയിച്ചുമില്ല. അതുകൊണ്ട്, 2+2 സംഭാഷണങ്ങളുടെ ഉദ്ഘാടന റൗണ്ടിലെ ജയം അമേരിക്കയ്ക്കുതന്നെ. 'ഇന്ത്യ ഉദിച്ചുയരുന്ന ഒരു പങ്കാളിയാണ്' എന്ന അമേരിക്കയുടെ പുകഴ്ത്തലിലോ, അവർ പാകിസ്ഥാനെ നാണിപ്പിക്കുന്ന രീതിയിൽ വിമർശിക്കുന്നതിലോ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാൻ ഒന്നുമില്ലഎന്നാണ് വിശകലനത്തിൽ വെളിപ്പെടുന്നത്.

അമേരിക്കയിൽനിന്ന് വാങ്ങുക

എന്തൊക്കെ ഭൗമ–രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നിരത്തിയാലും 'വില്പന' എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇറാനിന്റെ ആണവോർജ്ജ പദ്ധതിയുടെ പേരിൽ ഇന്ത്യ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം തന്നെ ആദ്യമെടുക്കാം. ഇറാന്റെ എണ്ണ വാങ്ങാതിരുന്നാൽ മാത്രം പോരാ, അതുമൂലം ഉണ്ടാവുന്ന കമ്മി നികത്താൻ അമേരിക്കയിൽനിന്നുതന്നെ എണ്ണ വാങ്ങുകയും വേണം.

വാസ്തവത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ, അമേരിക്കയിൽനിന്ന് ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ഇരട്ടിച്ചുകഴിഞ്ഞു. 2+2 ൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ 'അനുമതി' ലഭിച്ചുമില്ല എന്നതും ശ്രദ്ധേയമാണ്.

'CAATSA' എന്നൊരു നിയമമുണ്ട് അമേരിക്കയ്ക്ക് : നിരോധനങ്ങൾ ഉപയോഗിച്ച് അമേരിക്കയുടെ എതിരാളികളെ പ്രതിരോധിക്കുന്നതിന് ഉപോൽബലകമായ ഒരു നിയമം. ഇത് ഇന്ത്യയ്ക്കും ബാധകമാക്കിയാൽ ഇന്ത്യയ്ക്ക് വളരെ ആവശ്യമുള്ള S–400 മിസൈൽ സിസ്റ്റം വാങ്ങാൻ കഴിയില്ല. നമ്മുടെ ആയുധങ്ങളുടെ 60 ശതമാനത്തിന്റെയും ഉറവിടം റഷ്യ ആണെന്നിരിക്കെ ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. ഇന്ത്യ തങ്ങൾക്കു വേണ്ട ആയുധങ്ങൾ അമേരിക്കയിൽനിന്നു വാങ്ങണം എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം എന്നു വ്യക്തം. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ 'ഒരുതവണ ഇതിൽനിന്ന് ഒഴിവാക്കിത്തരുക' എന്ന ഇന്ത്യയുടെ അഭ്യർത്ഥന അമേരിക്ക അംഗീകരിച്ചോ ഇല്ലയോ എന്നതേപ്പറ്റി സം‌യുക്തപ്രസ്താവന നിശ്ശബ്ദമാണ്. ഇങ്ങനെയൊരു ഒഴിവാക്കൽ ലഭിച്ചിട്ടില്ലെങ്കിൽ അത് വലിയ തിരിച്ചടിതന്നെയാണ്.

നിലവിൽ ഇന്ത്യക്ക് അനുകൂലമായ വ്യാപാരമിച്ചം കുറയ്ക്കാൻ അമേരിക്കയിൽനിന്ന് ഇറക്കുമതി വർദ്ധിപ്പിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടു‌വച്ചിരുന്നു.

സുരക്ഷാ കരാർ

'COMCASA' എന്നൊരു കരാറും 2+2 ൽ ഇരുരാജ്യങ്ങളും ഒപ്പു‌വച്ചു. ഇന്ത്യ–യു എസ് സൈനിക ബന്ധങ്ങളുടെ 'അസ്ഥിവാര'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്നു കരാറുകളിലൊന്നാണിത്. 'LEMOA' എന്ന ഒന്നാം കരാർ (ഇരുരാജ്യങ്ങൾക്കും പോരാതെവരുന്നത് മറുരാജ്യത്തിന്റെ സൈനികത്താവളങ്ങളിൽനിന്ന് സമ്പാദിക്കാം) 2016 ൽ ഒപ്പു‌വച്ചിരുന്നു. മൂന്നാം കരാർ ആയ BECA ഇനിയും ചർച്ചയ്ക്കെടുത്തിട്ടില്ല. ദേശ സുരക്ഷയെ ഈ കരാറുകൾ എങ്ങനെ ബാധിക്കും എന്നത് വിശകലനം ചെയ്യേണ്ടതാണ്.

നിലവാരമുള്ള അമേരിക്കൻ പ്രതിരോധപദ്ധതികളിലേയ്ക്ക് ഇന്ത്യക്ക് പ്രവേശിക്കാൻ കഴിയും COMCASA വഴി എന്നതാണ് ആദ്യം ചൂണ്ടിക്കാണിക്കപ്പെടുന്നത്. COMCASA യ്ക്ക് ഒപ്പം ലഭ്യമാകുന്ന 'ഹൈടെക് ' ഉപകരണങ്ങളുടെ അഭാവത്തിൽ ഇന്ത്യൻ – യു എസ് സൈനിക സഹകരണത്തിൽ തടസ്സങ്ങളുണ്ടാവും

ഈ വാദഗതിയിൽ കുറച്ചൊക്കെ കഴമ്പുണ്ടെങ്കിലും COMCASA ഒരു പൊതുരേഖയല്ലാത്തതുമൂലം ഈ കരാറിന്റെ വ്യാപ്തിയെപ്പറ്റി നമുക്ക് ഒരു ധാരണയുമില്ല. അതുകൊണ്ട് കേന്ദ്ര സർക്കാർ പലകാര്യങ്ങളിലും വ്യക്തത നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, യു എസ് ഇൻസ്പക്ടർ‌മാർ ഇന്ത്യൻ സൈനികത്താവളങ്ങളിൽ COMCASA സം‌രക്ഷിത സാമഗ്രികളുടെ പരിശോധന നടത്തുമെന്ന് വ്യവസ്ഥയുണ്ട്. ഈ പരിശോധന ഏതു പരിധിവരെ പോകും എന്നതെപ്പറ്റി നമുക്കറിയില്ല.

എന്തായാലും COMCASA വഴി ലഭ്യമാകുന്ന ഉപകരണങ്ങൾ/ ആയുധങ്ങൾ ആത്യന്തികമായി എന്തിനായി ഉപയോഗിക്കപ്പെടുന്നു എന്നത് നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാകുമെന്നതിന് തർക്കമില്ല.

എന്തായാലും, COMCASA ഒപ്പിടുകയും റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നത് കുറയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്യുന്നതു തന്നെ ഇന്ത്യയ്ക്ക് ബാഹ്യമായ യു എസ് നിയമം തങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ നിന്നുകൊടുക്കലാണ്.

ആത്യന്തിക ഉപയോഗം നിരീക്ഷണ കരാർ (EUMA) 2009ൽ നിലവിൽ വന്നിരുന്നെങ്കിലും ഇപ്പോൾ ന്യൂ ഡൽഹി, യു എസ് ഫെഡറൽ നിയമങ്ങൾ ഇന്ത്യക്ക് ബാധകമാവുന്നത് പുതിയൊരു തലത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. യു എസ് ഇൻസ്പക്ടർമാർ ഇന്ത്യൻ സൈനികത്താവളങ്ങളിലേയ്ക്ക് കടക്കില്ല എന്ന് EUMA ഉറപ്പുവരുത്തിയിരുന്നതായാണ് അറിയുന്നത്. COMCOSA യുടെ കീഴിലും ഇത് ഉറപ്പു‌വരുത്തിയിട്ടുണ്ടോ? ഇതൊന്നും കൂടാതെ, COMCOSA ഒപ്പിടാതെതന്നെ ഈ ഉപകരണങ്ങളും ആയുധങ്ങളും ലഭ്യമാക്കാൻ അമേരിക്കൻ പ്രസിഡന്റിനുള്ള അധികാരം ഇവിടെ പ്രായോഗികമാക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ശ്രമമുണ്ടായോ?

യു എസ് ആശയവിനിമയ ചട്ടക്കൂടുകൾ സ്ഥാപിക്കുന്നത് ഇന്ത്യൻ സൈനിക ആശയവിനിമയ വ്യവസ്ഥകളുടെ സുരക്ഷയെ ബാധിക്കുമോ എന്നതും ഒരു ആശങ്കയാണ്. ഇതിനേക്കാളൊക്കെ പ്രധാനമായ ഒരു ഘടകം ഇങ്ങനെയൊരു യു എസ് – ഇന്ത്യ കരാറിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നതാണ്. ഒരു യുദ്ധകാല അവസ്ഥയിൽ ഇന്ത്യയും അമേരിക്കയും തോളോടുതോൾ ചേർന്ന് നിയോഗിക്കപ്പെടാൻ ഒരു സാദ്ധ്യതയുമില്ല. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ അമേരിക്കയുടെ സഹായം തേടാൻ പാടില്ല എന്നല്ല വാദം, എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെ, എന്നതേപ്പറ്റി വ്യക്തത വേണം.

ചൈന

ഇന്ത്യ – യു എസ് 2+2 മന്ത്രി തല സംഭാഷണങ്ങളുടെ സം‌യുക്ത പ്രസ്താവനയിൽ ചൈനയെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങൾ ഇല്ലായെങ്കിലും ഇൻ‌ഡോ–പസഫിക് മേഖലയെ സംബന്ധിക്കുന്ന വിഭാഗത്തിൽ സംശയലേശമന്യേ ചൈന നിറഞ്ഞു നിൽക്കുന്നു. വാഷിങ്ടണും ന്യൂ ഡൽഹിയും തമ്മിലുള്ള ഏതു സംഭാഷണത്തിലും 'ചൈന ഭീഷണി' ഒരു പ്രധാന വിഷയമാണെന്നത് നിഷേധിക്കാൻ കഴിയില്ല. ചൈന ഒരു വെല്ലുവിളി തന്നെയാണെങ്കിലും ഇന്ത്യയ്ക്കു വേണ്ടി ആ വെല്ലുവിളി നേരിടുന്നതിൽ ഇന്ത്യ– യു എസ് സഹകരണത്തിന് പരിമിതികളുണ്ട്. അനേകം ദക്ഷിണേഷ്യൻ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന ഒരു ഏഷ്യൻ രാജ്യമാണ് ഇന്ത്യ. മറ്റൊരു ഭൂഖണ്ഡത്തിലെ (ക്ഷയോന്മുഖമായ) വൻ‌ശക്തിയുടെ സഹായത്തോടെ ആ വെല്ലുവിളികളെ നേരിടാൻ സമ്പാദിക്കാവുന്ന ശേഷി പരിമിതമാണ്, ചിലപ്പോൾ വിപരീതഫലം ഉണ്ടാക്കാവുന്നതുമാണ്.

ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സ്വഭാവം, ഭാവിയിലേയ്ക്ക് പ്രസക്തമായ തന്ത്രങ്ങൾ, മറ്റ് ഉഭയകക്ഷി ബന്ധങ്ങൾ എന്നിവയെ നിർ‌വചിക്കാൻ ഇന്ത്യാ – യു എസ് ബന്ധത്തെ അനുവദിച്ചുകൂടാ. സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും കുഴപ്പം പിടിച്ച ഒരു ലോകത്തിൽ ഇന്ത്യ അതിന്റെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം അടഞ്ഞുപോകാതെ വയ്ക്കുകയും, അമേരിക്കയ്ക്ക് അതിന്റേതായ പങ്കുണ്ടെങ്കിലും വിവിധ ചേരികളിൽ അണിചേരേണ്ടതുമാണ്.

1. COMCASA ഒരു പൊതുരേഖയല്ലാത്തതുമൂലം ഈ കരാറിന്റെ വ്യാപ്തിയെപ്പറ്റി നമുക്ക് ഒരു ധാരണയുമില്ല. പ്രധാനമായും അമേരിക്കയ്ക്ക് ഇന്ത്യയുടെ സൈനിക താവളങ്ങളിൽ നടത്താവുന്ന പരിശോധനകളെക്കുറിച്ച്. 2. റഷ്യക്ക് പകരം അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ ദാതാക്കളാകും. 3. അമേരിക്കയുടെ വിവരവിനിമയ സംവിധാനം ഉപയോഗിക്കുന്നതുവഴി നമ്മുടെ സൈനിക വിവരങ്ങൾ ചോർന്നുപോകില്ലേ എന്ന സംശയം ബാക്കി നിൽക്കുന്നു.

4. ഇരുരാജ്യങ്ങളും ഒന്നിച്ച് ഒരു യുദ്ധത്തിനുണ്ടാവില്ല എന്നിരിക്കെ സമാധാനകാലത്തിനായി പരസ്പരബന്ധിതമായ ഒരു പ്രവർത്തന പദ്ധതി ആവശ്യമുണ്ടോ?

സമാനവീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ

Itivettettathinu-Purake-1.jpg

ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും

ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ.

അയ്മനം ജോൺ

എഴുത്തുകാരൻ / എഴുത്തുകാരി

Author-Happymon-Jacob.jpg

ഹാപ്പിമോൻ ജേക്കബ്

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ ഹംഗറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി & സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ ഗ്ലോബൽ ചലഞ്ചസ് ഫെലൊ
"https://abhiprayavedi.org/index.php?title=India-Amerikayute-Viswastha&oldid=3166" എന്ന താളിൽനിന്ന് ശേഖരിച്ചത്