വിദേശനയത്തിലും കാവിവൽക്കരണം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
22:48, 10 സെപ്റ്റംബർ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ) ('{{Article |Language=Malayalam (ML) |Displayname=വിദേശനയത്തിലും കാവിവൽക്കരണം |Author=Author:Happymon Jacob |Published date=2017-07-15 |HomepageStatus=Standard |Category=വിദേശകാര്യം |Intro=ഇന്ത്യയുടെ മതേതര വിദേശനയത്തിലേക്ക് കടന്നുകൂടുന്ന കാവിവൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Videsa-Nayathilum-Kavi
വിദേശനയത്തിലും കാവിവൽക്കരണം

Videsa-Nayathilum-Kavi Author:Happymon Jacob 2017-07-15 Standard

ഇന്ത്യയുടെ മതേതര വിദേശനയത്തിലേക്ക് കടന്നുകൂടുന്ന കാവിവൽക്കരണ പ്രവണതകളെയും സംഘപരിവാർ അജണ്ടകളെയും കുറിച്ച് ഈ ലേഖനം വിശകലനം ചെയ്യുന്നു. രാജ്യത്തിന്റെ പരമ്പരാഗത വിദേശനയ മൂല്യങ്ങളിൽ നിന്ന് മാറി, മതാധിഷ്ഠിത പ്രതീകാത്മകതകൾക്കും രാഷ്ട്രീയ ലാഭങ്ങൾക്കും മുൻഗണന നൽകുന്നതിന്റെ ആഘാതമാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്. File:Videsa-Nayathilum-Kavi-1.jpg

🏠 മുഖപ്പേജ് വിദേശകാര്യം

ഇന്ത്യയുടെ മതേതര വിദേശനയത്തിലേക്ക് കടന്നുകൂടുന്ന കാവിവൽക്കരണ പ്രവണതകളെയും സംഘപരിവാർ അജണ്ടകളെയും കുറിച്ച് ഈ ലേഖനം വിശകലനം ചെയ്യുന്നു. രാജ്യത്തിന്റെ പരമ്പരാഗത വിദേശനയ മൂല്യങ്ങളിൽ നിന്ന് മാറി, മതാധിഷ്ഠിത പ്രതീകാത്മകതകൾക്കും രാഷ്ട്രീയ ലാഭങ്ങൾക്കും മുൻഗണന നൽകുന്നതിന്റെ ആഘാതമാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്.
പ്രധാനമന്ത്രി നേപ്പാളിൽ
ചിത്രം: ചിത്രം - thewire.in
ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രസ്താവന അടുത്തകാലത്തു നടത്തുകയുണ്ടായി: വിദേശത്തെ വിശിഷ്ടാതിഥികൾക്ക്, ഇന്ത്യൻ സംസ്കാരം പ്രതിഫലിപ്പിക്കാത്ത താജ്‌മഹളിന്റെ പകർപ്പുചിത്രം ഉപഹാരമായി നൽകുന്നതിനുപകരം ഭഗവദ് ഗീതയും രാമായണവും നൽകുന്നതിനെ പ്രകീർത്തിക്കുന്നതായിരുന്നു അത്.

തന്റെ വിദേശസന്ദർശനങ്ങളിൽ ഡൊണാൾഡ് ട്രമ്പിനും ബെഞ്ചമിൻ നെത്യന്നാഹുവിനും ഭഗവദ് ഗീത നൽകേണ്ടതില്ല എന്നു തീരുമാനിക്കുകവഴി, ആദിത്യനാഥിന്റെ സ്വയം അഭിനന്ദനം കലർന്ന ആ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അവഗണിക്കുകയായിരുന്നു എന്നുകരുതാം. എന്നാൽ കഴിഞ്ഞ മൂന്നുവർഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ അദ്ദേഹം നൽകുന്ന സമ്മാനപ്പെട്ടിയിൽ ഹിന്ദുമതഗ്രന്ഥങ്ങളുടെ എണ്ണം വർദ്ധിക്കുകയാണുണ്ടായത് എന്നുകാണാം.

ഹിന്ദുമതഗ്രന്ഥങ്ങൾ മാത്രമല്ല അദ്ദേഹം നൽകുന്നതെങ്കിലും ന്യൂഡൽഹിയിലെ ബി ജെ പി സർക്കാർ ഇന്ത്യയുടെ വിദേശനയത്തെ കാവിവൽക്കരിക്കാനുള്ള ശക്തമായ സൂചനകൾ നൽകുന്നുണ്ട്. ഒരുസമയത്ത് ഒരു നീക്കം എന്നതുകൊണ്ടാവാം അതിനെതിരെ വലിയ ചെറുത്തുനിൽപ്പും ഉണ്ടാവുന്നില്ല.

2014 ൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഭഗവദ് ഗീതയെ 'രാഷ്ട്രീയ പുസ്തക'മായി പ്രഖ്യാപിക്കണമെന്ന് ശക്തമായി വാദിച്ചത് വായനക്കാർ ഓർക്കുന്നുണ്ടാവും. മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ, ചില ബി ജെ പി നേതാക്കൾ, ഹിന്ദുത്വയും യഹൂദിവാദവും തമ്മിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടാക്കുന്നതിന്റെ അഭിലഷണീയതയെപ്പറ്റി സംഘപരിവാറിലുള്ള ചിന്താധാരയെ പരാമർശിക്കുകയുണ്ടായി. വിദേശനയത്തെ കാവിവൽക്കരിക്കുന്നത് ഗൗരവതരമായ പ്രശ്നമാണെന്നതിനാൽ അത് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.

മോഡിയുടെ വിദേശസന്ദർശനങ്ങൾ പലപ്പോഴും ഹിന്ദുമത പ്രതീകാത്മകതയിൽ മുങ്ങിപ്പോകാറുണ്ട്. 2014 ലെ നേപ്പാൾ സന്ദർശനത്തിനിടെ മി. മോഡി പശുപതിനാഥ് ക്ഷേത്രത്തിൽ പോയത് ഓർത്തെടുക്കുക. കാവിധരിച്ച്, രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ്, നെറ്റിയിൽ ചന്ദനം പൂശി... പ്രധാനമന്ത്രിപദത്തിന് അത്രതന്നെ ചേർന്നതായില്ലെങ്കിലും മത പ്രതീകാത്മകത വർണശബളമായിരുന്നു. ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ ഒരു ഹിന്ദുമത അച്ചുതണ്ടുണ്ടാക്കുക എന്നത് സംഘപരിവാറിന്റെ ദീർഘകാലസ്വപ്നമായിരുന്നെങ്കിലും 2015 ലെ അനൗദ്യോഗിക സാമ്പത്തിക ഉപരോധം പോലുള്ള സംഭവങ്ങളിൽ തട്ടി അതുടഞ്ഞുപോയി.

മി. മോഡി 2015 ൽ അബുധാബി സന്ദർശിച്ചപ്പോൾ അവിടുത്തെ ആദ്യത്തെ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിനായി യു എ ഇ സർക്കാർ സ്ഥലംനൽകുന്നതായി പ്രഖ്യാപിച്ചു. ഇതിനോടു പ്രതികരിച്ചുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു: 'ഇന്ത്യൻ വംശജരുടെ ദീർഘകാല കാത്തിരിപ്പ് അവസാനിക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ യു എ ഇ സർക്കാർ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലം നൽകാൻ തീരുമാനിക്കുന്നു'. തുടർന്ന് മി. മോഡിയും ട്വീറ്റ് ചെയ്തു: 'അബുധാബിയിൽ ക്ഷേത്രം പണിയാൻ സ്ഥലം നൽകാൻ തീരുമാനമെടുത്തതിന് യു എ ഇ സർക്കാരിനോട് ഞാൻ നന്ദിയുള്ളവനാണ്. മഹത്തായൊരു കാൽവയ്പാണിത്'. — അതെങ്ങനെ?

യു എ ഇ യിലുള്ള ഹിന്ദുമതക്കാർക്കുവേണ്ടി (ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കുവേണ്ടി) ക്ഷേത്രനിർമ്മാണത്തിനായി സ്ഥലം നൽകുന്നത് നല്ലകാര്യം തന്നെ. എന്നാൽ ഒരു ഇസ്ലാമിക രാജ്യത്തിൽ ഒരു ഹിന്ദു ക്ഷേത്ര നിർമ്മാണത്തിനായി സ്ഥലം നൽകുന്നതും ഒരു മതേതര റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയുടെ സന്ദർശനവും തമ്മിൽ എന്തുബന്ധം? വിദേശകാര്യവകുപ്പിന്റെയും പ്രധാനമന്ത്രിയുടേയും ട്വീറ്റുകൾ ഇന്ത്യയുടെ വിദേശകാര്യനയങ്ങളുടെ മതേതര സ്വഭാവത്തിനു ചേർന്നതായിരുന്നില്ല.

ഇന്ത്യൻ കുടിയേറ്റതൊഴിലാളികൾക്ക് അമാന്യമായ പെരുമാറ്റം നേരിടേണ്ടിവരുന്നില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നില്ലേ — പലപ്പോഴും അതാണ് അവരുടെ അനുഭവം — 'ക്ഷേത്രത്തിനു ഭൂമി' എന്നത് വിദേശനയത്തിന്റെ നേട്ടം എന്ന് കൊട്ടിഘോഷിക്കുന്നതിലും പ്രധാനം? നമ്മൾ അമിതാവേശം പ്രകടിപ്പിക്കേണ്ട കാര്യമില്ല, അത് വിദേശനയവുമല്ല, നേട്ടവുമല്ല. ഭാരതീയ ജനതാ പാർട്ടിയുടെ 'ക്ഷേത്രം' എന്ന അഭിനിവേശം ഇന്ത്യൻ രാഷ്ട്രത്തിന്റെ ഉചിതമായ വിദേശനയ താല്പര്യമായി ചിത്രീകരിക്കാൻ കഴിയില്ല.

ബി ജെ പി മുമ്പോട്ടുവയ്ക്കുന്ന അഭയാർത്ഥിനയവും രൂഢമൂലമായ കാവിവൽക്കരണ കാര്യപരിപാടിയുടെ കഥയാണു പറയുന്നത്. അതിന്റെ 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അർഥശങ്കയ്ക്കിടയില്ലാതെ പറയുന്നു: 'പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളുടെ സഹജമായ അഭയകേന്ദ്രമായി ഇന്ത്യ വർത്തിക്കും. ഇവിടെ അഭയം തേടാൻ അവർക്ക് സ്വാഗതമരുളുന്നു.' ഈ പ്രസ്താവന അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാ ന്യൂനപക്ഷങ്ങൾക്കും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒന്നല്ല എന്നതു ശ്രദ്ധിക്കുക (മുൻപ് നമ്മുടെ രാജ്യം അങ്ങനെയാണ് ചെയ്യാറുണ്ടായിരുന്നത്). ഇത് കേവലം ഹൈന്ദവ വികാരങ്ങളുടെ പ്രീണനം മാത്രമാണ്.

ആ പാർട്ടി അധികാരത്തിലെത്തിയപ്പോൾ തങ്ങളുടെ വാഗ്ദാനം പാലിക്കാനായി അവർ രാജ്യത്തിന്റെ പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന, വിവാദപരമായ ഒരു ബിൽ കൊണ്ടുവരാൻ ശ്രമിച്ചു. പൗരാവകാശ (ഭേദഗതി) ബിൽ 2016 പ്രകാരം അഫ്ഘാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ പ്രവേശിക്കുന്ന ഹിന്ദുക്കൾ, സിക്കുകൾ, ജൈനന്മാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർ 'നിയമവിരുദ്ധരായ കുടിയേറ്റക്കാർ' അല്ല. മുസ്ലീങ്ങൾ ഇതിൽ പെടുന്നില്ല എന്നത് ശ്രദ്ധിക്കുക!

മുസ്ലീങ്ങളോട് വിവേചനം കാട്ടുന്നതിന് ന്യായീകരണങ്ങളൊന്നും നിരത്താതിരിക്കവെ, ഇന്ത്യയുടെ അതിർത്തിയിൽ എത്തിച്ചേരാറുള്ള അഭയാർത്ഥികളിൽ ഭൂരിപക്ഷവും ഹിന്ദുക്കളും മുസ്ലീങ്ങളും ആണെന്നിരിക്കെ, ഈ ബില്ലിനുപിന്നിലെ ചേതോവികാരം വ്യക്തമാണ്. ഈ ബില്ലിലൂടെ ഇന്ത്യൻ വൻകരയിലെ വർഗ്ഗീയ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്നു എന്നതു കൂടാതെ വടക്കുകിഴക്കൻ മേഖലയിലെ ജനസംഖ്യാ അനുപാതം ബി ജെ പിക്ക് അനുകൂലമായി തിരിക്കുകയും ചെയ്യുന്നു.

ചിത്രം പൂർണ്ണമാവാൻ അടുത്തിടെ പാസാക്കിയ 'ശത്രു ആസ്തി (ഭേദഗതി) ബിൽ 2016' (‘Enemy Property (Amendment and Validation) Bill, 2016’) കൂടി ഒപ്പം വയ്ക്കണം. പല മുസ്ലീം കുടുംബങ്ങൾക്കും പരമ്പരാഗതമായി ലഭിച്ച ഭൂമി അന്യാധീനപ്പെടുത്താനുള്ള സാധ്യതകൾ ഈ ബില്ലിൽ അടങ്ങിയിരിക്കുന്നു.

ഇന്ത്യൻ പ്രവാസിവർഗ്ഗത്തെ ദൽഹി ഭരണകൂടങ്ങൾ എക്കാലവും ഊർജ്ജ വർധകങ്ങളായാണ് കണ്ടിട്ടുള്ളത്. അവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താറും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാറുമുണ്ട്. എന്നാൽ മോഡി സർക്കാർ അതിനൊക്കെ അപ്പുറം പോയി കടലിനക്കരെയുള്ള ഹിന്ദുത്വ, സംഘപരിവാർ സംഘടനകളെ പ്രത്യയശാസ്ത്ര പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്.

'ഓവർസീസ് ഫ്രൻഡ്സ് ഓഫ് ബി ജെ പി', 'ഹിന്ദു സ്വയം സേവക് സംഘ്' (എച്ച് എസ് എസ്) തുടങ്ങിയ ആർ എസ് എസ് ബന്ധമുള്ള സംഘടനകളെ സർക്കാരിന്റെ വിദേശനയ വാഹകരായും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നതിനെ നമ്മുടെ മതേതര വിദേശനയത്തിന്റെ കാവിവൽക്കരണമായി മാത്രമേ കാണാൻ കഴിയൂ. 2014 സെപ്റ്റംബറിലെ മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ സംഘാടനത്തിൽ വാഷിങ്ടണിലെ ഇന്ത്യൻ എംബസ്സിക്കൊപ്പം എച്ച് എസ് എസ്സും ഇതരസംഘടനകളും ഉണ്ടായിരുന്നു എന്നത് മറന്നുകൂടാ.

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനങ്ങളിലെ പല പരിപാടികളും സംഘടിപ്പിക്കുന്നത് വിദേശമന്ത്രി കാര്യാലയവും, ഇന്ത്യൻ എംബസ്സികളും എച്ച് എസ് എസ് / ആർ എസ് എസ് തുടങ്ങിയ സംഘടനകളും ചേർന്നാണ്. ഈ സംഘടനകളിലെ പ്രവർത്തകർ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ പെട്ടവർ തന്നെ എന്നതിനു സംശയമില്ല. എന്നാൽ അവർ കേവലം നുറുങ്ങുകളെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്, പ്രത്യേകിച്ചും വർഗ്ഗീയമായ വിഭാഗങ്ങളെ. ഈ സംഘടനകളൊക്കെയും അടുത്തയിടയായി എംബസ്സികളോടു ചേർന്ന് ഇന്ത്യയുടെ ഔദ്യോഗിക പരിപാടികളും സംഘടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഈ വർഷത്തെ അന്തർദേശീയ യോഗാ ദിനാഘോഷങ്ങളിൽ വാഷിങ്ടണിലെ ഇന്ത്യൻ എംബസ്സിക്കൊപ്പം ഔദ്യോഗിക പങ്കാളികൾ ആരെല്ലാമായിരുന്നു എന്നു നോക്കൂ: ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അസോസിയേഷൻ, ബാബാ രാംദേവിന്റെ പതഞ്ജലി യോഗാപീഠ്, ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, എച്ച് എസ് എസ്.......

ഈ സംഘടനകൾക്കൊക്കെത്തന്നെ സർക്കാർ വക പ്രതിഫലവും ലഭിക്കാറുണ്ട്, പ്രത്യേകിച്ചും 'പ്രവാസി ഭാരതീയ ദിവസ്' ആഘോഷങ്ങൾക്കായി. ഇന്ത്യയുടെ വിദേശനയപ്രവർത്തനങ്ങളെ ഹിന്ദുത്വ 'പുറം പണി കരാർ കാരെ' ഏല്പിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ വിദേശനയ ഏർപ്പാടുകൾ ഇന്ത്യാരാജ്യത്തിന്റെ കർത്തൃത്വത്തിലുള്ളതാണ്, അത് സംഘപരിവാറിന്റെ അജൻഡ നടപ്പാക്കാനുള്ളതല്ല എന്ന് ബി ജെ പി നേതൃത്വം ഓർമ്മിക്കേണ്ടതാണ്. വിശിഷ്ടരായ വിദേശവ്യക്തികൾക്ക് 'ഭാരതീയമല്ലാത്ത' ഉപഹാരങ്ങൾ ഒഴിവാക്കണമെന്ന മി. ആദിത്യനാഥിന്റെ വർഗ്ഗീയ വാചാടോപം അംഗീകൃതമായ കീഴ്‌വഴക്കങ്ങളെ അട്ടിമറിക്കില്ല എന്ന് ആശിക്കാം.

Source Attribution

Translated by: പി. എൻ. വേണുഗോപാൽ
Original Source: The Hindu
URL: https://www.thehindu.com/todays-paper/tp-opinion/paint-the-united-colours-of-india/article19260832.ece
Permission: ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.

എഴുത്തുകാരൻ / എഴുത്തുകാരി

Author-Happymon-Jacob.jpg

ഹാപ്പിമോൻ ജേക്കബ്

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ ഹംഗറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി & സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ ഗ്ലോബൽ ചലഞ്ചസ് ഫെലൊ


"https://abhiprayavedi.org/index.php?title=Videsa-Nayathilum-Kavi&oldid=4143" എന്ന താളിൽനിന്ന് ശേഖരിച്ചത്