ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ, അലറി ആര്‍ത്തുവരുന്ന പോര്‍ വിമാനങ്ങളില്‍ നിന്ന് വര്‍ഷിക്കുന്ന ബോംബുകളില്‍നിന്ന് രക്ഷപെട്ട്, കുഴിബോംബുകളില്‍ ചവിട്ടി തരിപ്പണമാവാതെ കൈയില്‍ ക്യാമറയുമേന്തി രക്തത്തിന്റെയും ശവശരീരങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ ഒപ്പിയെടുക്കുന്ന പത്രപ്രവര്‍ത്തകര്‍. യുദ്ധം പ്രതിപാദ്യവിഷയമായ സിനിമകളില്‍ പോലും ഇല്ലാത്ത ഇന്ത്യന്‍ അവസ്ഥയില്‍ ദശകങ്ങളായി ഇതൊക്കെ ചെയ്യുകയും അതില്‍ കീര്‍ത്തിമുദ്ര പതിക്കുകയുംചെയ്ത ഒരു ഇന്ത്യാക്കാരന്‍ ഉണ്ടെന്നത് പലര്‍ക്കും ഒരു പുതിയ അറിവാകും. അശ്വിന്‍ രാമന്‍ - 1946 ല്‍ മുംബയിയില്‍ ജനനം, ജര്‍മനിയില്‍ സ്ഥിരവാസം. 200 ല്‍ ഏറെ വാര്‍ത്താചിത്രങ്ങള്‍, അവയിലേറെയും സംഘര്‍ഷഭൂമികളില്‍ നിന്ന്. ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ആന്ധ്രാക്കാരന്‍ അഛന്റെയും പാഴ്സി അമ്മയുടേയും ഒപ്പം ഇന്ത്യയുടെ പല ഭാഗങ്ങളില്‍ കൂടുവച്ച് കൂടുമാറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അശ്വിന്‍ 1969 ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ടര്‍ ആയി ജോലി തുടങ്ങി. 1972 ല്‍ മ്യൂണിക് ഒളിമ്പിക്സ് കവര്‍ ചെയ്യാന്‍ ജര്‍മനിയില്‍ പോകാന്‍ കഴിഞ്ഞത് അശ്വിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1975 ല്‍ അടിയന്തിരാവസ്ഥ അടിച്ചേല്പിക്കപ്പെട്ടപ്പോള്‍ മറ്റു പല പത്രപ്രവര്‍ത്തകരേയും പോലെ അശ്വിന്റെ ജീവനും ഭീഷണിയുണ്ടായി.ടൈംസിലെ റിപ്പോര്‍ട്ടുകളായിരുന്നില്ല കാരണം. അദ്ദേഹം ചില ജര്‍മന്‍ പത്രങ്ങളില്‍ എഴുതാറുണ്ടായിരുന്ന ലേഖനങ്ങളായിരുന്നു അധികൃതര്‍ക്ക് പിടിക്കാതിരുന്നത്. അന്ന് ജര്‍മന്‍ ഭാഷ അറിയില്ലാതിരുന്ന അശ്വിന്റെ ഇംഗ്ലീഷ് ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തി ഏതാനും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
രാത്രികാലങ്ങളില്‍ പോലീസ് അന്വേഷിച്ചു വരാന്‍ തുടങ്ങിയതോടെ അശ്വിന്‍ തന്റെ ജര്‍മന്‍ ബന്ധങ്ങള്‍ ഉപയോഗിച്ചു ഹാംബര്‍ഗിലേക്കു പോയി. തല്‍ക്കാലത്തേയ്ക്കുള്ള അഭയകേന്ദ്രം തന്റെ പുതിയ വാസസ്ഥലമാവുമെന്ന് അശ്വിന്‍ വിചാരിച്ചതേയില്ല.
1978 - നിക്കരാഗ്വ എന്ന ചെറിയ ലാറ്റിനമേരിക്കന്‍ രാജ്യം ലോകശ്രദ്ധ ആകര്‍ഷിച്ച കാലം. സാമോസ എന്ന സ്വേച്ഛാധിപതി അമേരിക്കന്‍ പിന്തുണയോടെ ആ കൊച്ചു രാജ്യത്തെയും അവിടുത്തെ ജനങ്ങളേയും ആവും വിധമൊക്കെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്ന കാലം. 1930 കളില്‍ 'ഗര്‍ണിക്ക' ചിത്രീകരിക്കാന്‍ പിക്കാസോയെ പ്രേരിപ്പിച്ച സ്പെയിനിലെ ആഭ്യന്തര യുദ്ധത്തില്‍ ഫാഷിസ്റ്റുകള്‍ക്കെതിരെ സ്വാതന്ത്ര്യകാംക്ഷികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടതുപക്ഷ ചിന്താഗതിക്കാരും അണിചേര്‍ന്നതുപോലെ 'ഇന്റര്‍നാഷണല്‍ ബ്രിഗേഡ് ' സാമോസയ്ക്കെതിരെ യുദ്ധം ചെയ്യുന്ന സാന്‍ഡിനിസ്റ്റായെ സഹായിക്കാന്‍ എത്തിയകാലം. അശ്വിന്‍ രാമനും നിക്കരാഗ്വയിലേക്കു പുറപ്പെട്ടു. ഇന്റര്‍നാഷണല്‍ ബ്രിഗേഡില്‍ ചേര്‍ന്നു യുദ്ധം ചെയ്യാനല്ല, യുദ്ധത്തിന്റെ വിവരങ്ങളും വിവരണങ്ങളും മാധ്യമങ്ങള്‍ക്കു നല്‍കാന്‍. സോമാലിയ - നിയമങ്ങൾ ഇല്ലാത്ത നാട്
ജര്‍മനിയിലെ ഇടതുപക്ഷ പത്രങ്ങളില്‍ അശ്വിന്റെ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. അതിനിടയില്‍ അശ്വിന്‍ അമേരിക്കയില്‍ പോയി ഒരു സെക്കന്‍ഡ് ഹാന്‍ഡ് 16 എം എം ക്യാമറാ സ്വന്തമാക്കി. "നീന്തല്‍ അറിയാതെ കടലില്‍ എടുത്തുചാടുന്നതുപോലെയായിരുന്നു അത്", അശ്വിന്‍ പറയുന്നു. അതുവരെ ഒരു ഫ്രെയിം എന്താണെന്നുപോലും അറിയുമായിരുന്നില്ല. "എന്നാല്‍ ഈ അവസരം കളയാന്‍ പാടില്ലാ എന്ന് മനസ്സു മന്ത്രിച്ചു." സാന്‍ഡിനിസ്റ്റായുടെ ജീവാത്മായിരുന്ന ഡാനിയല്‍ ഒര്‍ടേഗായുടെ നേതൃത്ത്വത്തില്‍ തലസ്ഥാനമായ മനാഗ്വേയിലേക്ക് പടവെട്ടി മുന്നേറിയ സ്വാതന്ത്ര്യസേനയ്ക്കൊപ്പം അശ്വിനും കൂടി. താങ്ങിനായി ഒരു ട്രൈപോഡുപോലും ഇല്ലാതെ ക്യാമറായും ഏന്തി. "സാങ്കേതികമായി നോക്കിയാല്‍ ഞാനെടുത്ത ഷോട്ടുകള്‍ക്ക് യാതൊരു മേന്മയുമുണ്ടായിരുന്നില്ല്. എന്നാല്‍ അവ മറ്റാര്‍ക്കും കിട്ടിയിരുന്നില്ല എന്നതായിരുന്നു അവയുടെ മേന്മ. അവ എക്സ്ക്ലൂസീവ് ആയിരുന്നു, ചരിത്രത്തിന്റെ ഭാഗമാവാന്‍ വിധിക്കപ്പെട്ടതായിരുന്നു." ഒര്‍ട്ടേഗയുടെ മാത്രമല്ല അറിയപ്പെടാതെപോയ അനേകം മുന്നണിപ്പോരാളികളൂടേയും രക്തസാക്ഷികളുടെയും അഭിമുഖങ്ങള്‍ അശ്വിനു ലഭിച്ചു. "പ്രശസ്തി മാത്രമല്ല, അവയുടെ പ്രദര്‍ശനത്തിലൂടെ ധാരാളം പണവും എനിക്കു ലഭിച്ചു," യാതൊരു നാട്യങ്ങളുമില്ലാതെ അശ്വിന്‍ പറയുന്നു. 'വിത് ദ സാന്‍ഡിനിസ്റ്റാസ്' ആണ് അശ്വിന്റെ ആദ്യത്തെ ഡോക്യുമെന്ററി.