ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും ആഭ്യന്തര–വിദേശകാര്യ മന്ത്രിമാർ തമ്മിൽ സെപ്റ്റംബർ 6 –ആം തീയതി നടന്ന 2+2 ഉച്ചകോടി തീർത്തും ഏകപക്ഷീയമായിരുന്നു എന്ന് തോന്നലാണ് സൃഷ്ടിച്ചത്. വാഷിങ്‌ടൺ ഉണ്ടകൾ ഉതിർത്തുകൊണ്ടേയിരുന്നു, ഡൽഹി അമേരിക്കയുടെ അതിമർദ്ദത്തെ അതിജീവിക്കാൻ പെടാപാടും. അത് അത്രതന്നെ വിജയിച്ചുമില്ല. അതുകൊണ്ട്, 2+2 സംഭാഷണങ്ങളുടെ ഉദ്ഘാടന റൗണ്ടിലെ ജയം അമേരിക്കയ്ക്കുതന്നെ. 'ഇന്ത്യ ഉദിച്ചുയരുന്ന ഒരു പങ്കാളിയാണ്' എന്ന അമേരിക്കയുടെ പുകഴ്ത്തലിലോ, അവർ പാകിസ്ഥാനെ നാണിപ്പിക്കുന്ന രീതിയിൽ വിമർശിക്കുന്നതിലോ ഇന്ത്യയ്ക്ക് ആഹ്ലാദിക്കാൻ ഒന്നുമില്ലഎന്നാണ് വിശകലനത്തിൽ വെളിപ്പെടുന്നത്.
അമേരിക്കയിൽനിന്ന് വാങ്ങുക
എന്തൊക്കെ ഭൗമ–രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നിരത്തിയാലും 'വില്പന' എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ഇറാനിന്റെ ആണവോർജ്ജ പദ്ധതിയുടെ പേരിൽ ഇന്ത്യ ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം തന്നെ ആദ്യമെടുക്കാം. ഇറാന്റെ എണ്ണ വാങ്ങാതിരുന്നാൽ മാത്രം പോരാ, അതുമൂലം ഉണ്ടാവുന്ന കമ്മി നികത്താൻ അമേരിക്കയിൽനിന്നുതന്നെ എണ്ണ വാങ്ങുകയും വേണം.
വാസ്തവത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ, അമേരിക്കയിൽനിന്ന് ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ഇരട്ടിച്ചുകഴിഞ്ഞു. 2+2 ൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ 'അനുമതി' ലഭിച്ചുമില്ല എന്നതും ശ്രദ്ധേയമാണ്.
'CAATSA' എന്നൊരു നിയമമുണ്ട് അമേരിക്കയ്ക്ക് : നിരോധനങ്ങൾ ഉപയോഗിച്ച് അമേരിക്കയുടെ എതിരാളികളെ പ്രതിരോധിക്കുന്നതിന് ഉപോൽബലകമായ ഒരു നിയമം. ഇത് ഇന്ത്യയ്ക്കും ബാധകമാക്കിയാൽ ഇന്ത്യയ്ക്ക് വളരെ ആവശ്യമുള്ള S–400 മിസൈൽ സിസ്റ്റം വാങ്ങാൻ കഴിയില്ല. നമ്മുടെ ആയുധങ്ങളുടെ 60 ശതമാനത്തിന്റെയും ഉറവിടം റഷ്യ ആണെന്നിരിക്കെ ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. ഇന്ത്യ തങ്ങൾക്കു വേണ്ട ആയുധങ്ങൾ അമേരിക്കയിൽനിന്നു വാങ്ങണം എന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം എന്നു വ്യക്തം. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ 'ഒരുതവണ ഇതിൽനിന്ന് ഒഴിവാക്കിത്തരുക' എന്ന ഇന്ത്യയുടെ അഭ്യർത്ഥന അമേരിക്ക അംഗീകരിച്ചോ ഇല്ലയോ എന്നതേപ്പറ്റി സംയുക്തപ്രസ്താവന നിശ്ശബ്ദമാണ്. ഇങ്ങനെയൊരു ഒഴിവാക്കൽ ലഭിച്ചിട്ടില്ലെങ്കിൽ അത് വലിയ തിരിച്ചടിതന്നെയാണ്.
നിലവിൽ ഇന്ത്യക്ക് അനുകൂലമായ വ്യാപാരമിച്ചം കുറയ്ക്കാൻ അമേരിക്കയിൽനിന്ന് ഇറക്കുമതി വർദ്ധിപ്പിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിരുന്നു.
{

