ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായില്ലെങ്കിലും മേയ് 2019ൽ മോഡി ഭരണകൂടം രണ്ടാമത് അധികാരമേറ്റതൊടെ ഭരണഘടനയ്ക്ക് നോട്ടീസ് നൽകപ്പെട്ടു, ഇന്ത്യ പരമാർത്ഥത്തിൽ അടിയന്തരാവസ്ഥയ്ക്കു കീഴിലായി. സാധാരണജീവിതം ആദ്യം സസ്പെൻഡുചെയ്യപ്പെട്ടത് കാഷ്മീരിലാണ്. ഇതിപ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമാവുകയാണ്. വാർത്തകൾ ബ്ലാക്ക് ഔട്ട് ചെയ്യുക, കർഫ്യൂ അടിച്ചേല്പിക്കുക, അർദ്ധസൈനിക ശക്തികളെ വിനിയോഗിക്കുക എന്നിവ സാധാരണ നടപടികളായിരിക്കുന്നു. ജമ്മുവിനും കാഷ്മീറിനും ലഡാക്കിനും അവരുടെ സംയുക്ത സംസ്ഥാന പദവി നഷ്ടപ്പെട്ടു. കാഷ്മീർ താഴ്‌വരയിലെ പൊതുസമൂഹ നേതൃത്ത്വം അപ്പാടെ കരുതൽ തടങ്കിലിലായി. നാലരമാസങ്ങളായിട്ടും അവർ അങ്ങനെതന്നെ തുടരുന്നു. അവിടെ സ്ഥിരമായി നിലയുറപ്പിച്ചിട്ടുള്ള ഏഴരലക്ഷം സൈനിക – അർദ്ധസൈനികർക്കു പുറമെ 50000 സൈനികരെക്കൂടി അങ്ങോട്ട് അയച്ചിരിക്കുന്നു. 136 ദിവസമായി കഷ്മീരിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. ഇത് എന്നവസാനിക്കുമെന്ന് യാതൊരു സൂചനയും കേന്ദ്രസർക്കാരിൽ നിന്ന് ലഭ്യമല്ല.
അയോധ്യ കേസിലെ സുപ്രീം കോടതി വിധി, തകർക്കപ്പെട്ട പള്ളിയുടെ അതേ ഇടത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി. തർക്കം നിലനിൽക്കുന്ന മുസ്ലീം ഭൂരിപക്ഷപ്രദേശമായ കാഷ്മീറിന്റെ അടച്ചുപൂട്ടൽ, പിന്നീടുണ്ടായ രാമജന്മഭൂമി വിധി, ഇപ്പോളിതാ ഏതാണ്ട് ഇരുപത് കോടിവരുന്ന മുസ്ലീം ജനതയ്ക്ക് 'പൗരത്വ ഭേദഗതി നിയമം' (CAA) എന്ന ഭീഷണികൂടി ലഭിച്ചിരിക്കുകയാണ്. ചിട്ടയോടെയുള്ള ഈ ഒഴിവാക്കൽ വിരൽ ചൂണ്ടുന്നത് നൂറായിരക്കണക്കിനു മുസ്ലീങ്ങളെ പൗരാവലിയിൽനിന്നും തുടച്ചുമാറ്റുക, വസ്തു ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുക, വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുക, ഇന്ത്യാക്കാരെന്ന അംഗീകാരമുള്ള ഒരു രേഖയും കൈവശമില്ലാത്തവരാക്കിമാറ്റുക എന്നതിലേയ്ക്കാണ്. ആസാമിൽ തുടങ്ങിയ ഈ നടപടിക്രമം ഇന്ത്യമുഴുവൻ വ്യാപിക്കാറായമട്ടാണ്.
കാമ്പസുകളും രാഷ്ട്രവും
മി.മോഡിയുടെ ഒന്നാം സർക്കാരിന്റെ കാലം മുതൽ തന്നെ സർവകലാശാലകൾ ഭരണകൂടസമ്മർദ്ദങ്ങളുടെ ഭീഷണിയിലാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുംബയ്, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി, പശ്ചിമ ബംഗാളിലെ ജാദവ്‌പുർ യൂണിവേഴ്‌സിറ്റി, ഇവയുടെ മേലെല്ലാം ഹിന്ദുത്വ ആശയസംഹിതകൾ അടിച്ചേല്പിക്കാൻ നടത്തിയ ശ്രമങ്ങൾ നാം കണ്ടതാണ്.
1. ഉന്നതവിദ്യാഭാസ സ്ഥാപനങ്ങളെ അടിച്ചുനിരത്തി ഈ മേഖലയെ സ്വകാര്യവൽക്കരിക്കുക; 2 സാഹിത്യ – മാനവിക വിഷയങ്ങളും സാമൂഹ്യശാസ്ത്രങ്ങൾക്കും നൽകിവരുന്ന പ്രാധാന്യം ഗണ്യമായി കുറയ്ക്കുക (അവ വിമർശനാത്മകമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു); 3 ഇടത്, പുരോഗമനവാദി, മതേതര ബുദ്ധിജീവികളുടെ കോട്ടകൾ ചുട്ടെരിക്കുക; 4 സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് – ദളിതുകൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ, ഷെഡ്യൂൾഡ് ആദിവാസികൾ – ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസാവസരങ്ങളെ ഇല്ലായ്മചെയ്യുക; 5 ഫെമിനിസം, അംബേഡ്‌കറൈറ്റ്, ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തുടങ്ങിയ സമത്വാധിഷ്ഠിത പോരാട്ടങ്ങളുടെ നേട്ടങ്ങളെ ഇല്ലായ്മചെയ്യുക എന്നീ ശ്രമങ്ങൾ കൂടാതെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവസരങ്ങൾ, ചെറുത്തുനില്പ്, പ്രതിരോധം, ഇവയൊക്കെ ഇല്ലാതാക്കുക, തുടങ്ങിയവയാണ് ഭരണകൂടത്തിന്റെ ലക്ഷ്യങ്ങൾ.
ഡിസംബർ 2019 മുതൽ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയും അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും യുദ്ധമേഖലകളായി മാറ്റപ്പെട്ടിരിക്കുകയാണ്. തലസ്ഥാനത്ത് കേന്ദ്ര സർക്കാരും ഉത്തർ പ്രദേശിൽ ഭാരതീയ ജനതാപാർട്ടിയുടെ സർക്കാരും അങ്ങോട്ടേയ്ക്ക് പോലീസിനെ അയച്ചിരിക്കുകയാണ്. ചൂരൽ വടികളും ലാത്തിയും നിഷ്ക്കരുണം പ്രയോഗിക്കുന്ന തൊഴിക്കുകയും അടിക്കുകയും ചെയ്യുന്ന പോലീസ്. അവർ കണ്ണീർ വാതകം തുറന്നുവിടുന്നു, ലൈബ്രറികളിലും ഹോസ്റ്റലുകളിലും ടോയ്‌ലറ്റുകളിലും അതിക്രമിച്ചുകടന്ന് വിദ്യാർഥികളെ മർദ്ദിക്കുന്നു. ആൺകുട്ടികളെന്നോ, പെൺകുട്ടികളെന്നോ വകഭേദമില്ലാതെ അവരുടെ നേർക്ക് പ്രയോഗിക്കുന്ന ക്രൂരത ഞടുക്കുന്നതാണ്. ഡസൻ കണക്കിന് വിദ്യാർഥികൾ ആശുപത്രികളിലാണ്, നൂറുകണക്കിനുപേർക്ക് രായ്ക്കുരാമാനം കാമ്പസ്സുകൾ ഉപേക്ഷിച്ചുപോകേണ്ടിവന്നു. ഈ പൈശാചിക നടപടികൾക്കുള്ള മുടക്കുന്യായം അവർ – സമാധാനപരമായി – പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചു എന്നതാണ്.
ഇവിടെ നാം കാണുന്നത് മോഡി – ഷാ വാഴ്ചയുടെ മുസ്ലീം വിരുദ്ധ, സർവകലാശാല വിരുദ്ധ കാപട്യത്തിന്റെ ഒത്തുചേരലാണ്. ജാമിയായും അലിഗഡും ന്യൂനപക്ഷ സ്ഥാപനങ്ങളാണെന്നത് (രണ്ടിടത്തും ധാരാളം മുസ്ലീങ്ങളല്ലാത്ത കുട്ടികളും അദ്ധ്യാപകരും ഉണ്ടെങ്കിലും) മുസ്ലീങ്ങളെ ഭയപ്പെടുത്താനും വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും അവസരമാക്കുകയായിരുന്നു അവർ. ഒപ്പം തന്നെ പരമ്പരാഗതമായി നിലനിന്നുപോരുന്ന മതേതര, ദേശസ്നേഹമുള്ള മുസ്ലീം രാഷ്ട്രീയത്തെ അപമാനിക്കുവാനും നിരാകരിക്കുവാനും. ഈ കാമ്പസ്സുകളിലെ അംഗങ്ങളാണ് ഇന്ത്യ ഇന്നു ഭരിക്കുന്ന മതഭ്രാന്ത വിഭാഗങ്ങളുടെ കൃത്യമായ ലക്ഷ്യം. അവരുടെ ദേശസ്നേഹം സംശയിക്കപ്പെടുന്നു. അവരുടെ അവകാശങ്ങൾ ആക്രമിക്കപ്പെടാവുന്നതാണ്. അവരുടെ പൗരത്വം അനിശ്ചിതത്വത്തിലാണ്. അവരുടെ വേഷം കൊണ്ടുതന്നെ അവരെ തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി പറയുന്നു. (എന്തിനാണാവോ?) ഒരു വിഭാഗം എന്ന നിലയിൽ അവരുടെ നിലനില്പും അവർ ദൃഷ്ടിഗോചരമാകുന്നതും ഹിന്ദു രാഷ്ട്ര സങ്കല്പത്തിന് അവഹേളനമാണ്.
ഹിന്ദുത്വയുടെ സ്രഷ്ടാക്കൾക്ക് തുടക്കം മുതലേ വേണ്ടിയിരുന്നത് ഒരു മുസ്ലീം രാഷ്ട്രത്തിൽനിന്ന് വേറിട്ടുള്ളതാവണം ഹിന്ദു രാഷ്ട്രം എന്നതായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നീണ്ട യാത്രയും ഭരണഘടനയുടെ ആവിർഭാവവും അത്തരത്തിൽ ഒരു വിഭജനം അനുവദിച്ചില്ല. ഇന്ന്, വലതുപക്ഷ ഹിന്ദു – തെരഞ്ഞെടുപ്പിലൂടെ – സമ്പൂർണ്ണമായ അധികാരം കയ്യാളുന്നു എന്നുവന്നപ്പോൾ അവർക്ക് ഒരു രണ്ടാം വിഭജനം – വർഗ്ഗീയ വിഭജനം – സാധ്യമാണോ എന്നാണ് അന്വേഷണം.
