കുട്ടിക്കാലത്ത് ക്രമങ്ങൾ തെറ്റിയ മനസ്സിനെ നൃത്തം ചെയ്ത് അവൾ പതിയെ തിരിച്ചു പിടിക്കുകയായിരുന്നു. അച്ഛൻ്റെ അമ്പതാം പിറന്നാളാഘോഷത്തിന് അമ്മയ്ക്കു നേരെ കസേര വലിച്ചെറിഞ്ഞപ്പോൾ ജീവിതത്തിലും ഈ നാടകത്തിലും അവളുടെ മനോരോഗം പരസ്യമായി. രണ്ടാമതും ആൺകുട്ടിയെ ആഗ്രഹിച്ചിരുന്നപ്പോൾ പിറന്ന ലൂസിയയെ അമ്മയ്ക്ക് കുട്ടിക്കാലം മുതൽ അവസാന കാലം വരെയും അനിഷ്ടമായിരുന്നു. ജോയ്സാവട്ടെ, വായനയിലും എഴുത്തിലും തിരുത്തിലും.
നാടകത്തിൽ മകളും അച്ഛനും സ്നേഹനൃത്തത്തിലാവുന്നുണ്ട്. അപ്പോഴും അച്ഛൻ കയ്യിൽ നിവർത്തിപ്പിടിച്ച പുസ്തകം വായിക്കുകയാണ്. ലൂസിയയുടെ നൃത്തവാഞ്ഛ അച്ഛൻ്റെ കണ്ണോ ഹൃദയമോ അറിയുന്നില്ല. ജയിംസ് ജോയ്സിനെപ്പോലെ ഒരച്ഛനുപോലും മകളുടെ കലയെ ആദരിക്കാൻ കഴിയാത്ത പെൺകാലമായിരുന്നു മനുഷ്യകുലത്തിന്റേത്. ആദരവല്ല, അനുവാദം പോലും അവൾക്കു കിട്ടിയില്ല.
സാമുവൽ ബെക്കറ്റുമായുള്ള ലൂസിയയുടെ തീവ്ര പ്രണയവും പാരീസിലെ ഡാൻസ് കാലത്തായിരുന്നു. അവൾ എന്നും തുടർന്ന ആ പ്രേമം ബെക്കറ്റിന് ഒരു മൃദുനൃത്തത്തോളം, ഒരു ചുംബനത്തോളം ഹ്രസ്വമായിരുന്നു. തനിക്ക് സാഹിത്യകാരനായ അച്ഛനോടാണ് താൽപര്യം, മകളോടല്ല എന്നു ബെക്കറ്റ് പറഞ്ഞത് അവളുടെ മനോനിലയെ വീണ്ടും തട്ടിയിളക്കി.
നാടകയരങ്ങിന്റെ പിൻസ്ക്രീനിൽ വയസ്സും രോഗവും ഒറ്റപ്പെടലും കൊണ്ട് തളർന്ന ലൂസിയ. മൊണ്ടാഷ് പോലെ, മുന്നരങ്ങിൽ വടിവുള്ള പേശികളോടെ യുവ ലൂസിയയുടെ ഡാൻസ്. അവൾ അയവുള്ള അവയവചലനതാളത്തിലൂടെ മനസ്സറകൾ തുറന്നു വയ്ക്കുന്നു. സ്ക്രീനിലെ ആസന്നമരണയായ ലൂസിയ ഓർമ്മകളും കത്തുകളും കുറിക്കുന്നു. അരങ്ങിലെ പോയകാല ലൂസിയയോട് ഓരോന്ന് ഓർക്കുന്നു. അവസാനത്തെ കത്ത് 41 കൊല്ലം മുമ്പ് പോയ അച്ഛനെഴുതുന്നു. ആ കടലാസുകൾ പറന്നു പോവുന്നത് അച്ഛനിലേക്കാണ് എന്നവൾ കല്പന ചെയ്യുന്നു. ഇരു ലൂസിയമാർ തമ്മിലെ സംഭാഷണം പോലെയാണ് നാടകമുഖം. "ലൂസിയ ജോയ്സ്, എ സ്മാൾ ഡ്രാമ ഇൻ മോഷൻ" എന്ന നാടകപ്പേരിന്റെ ചുവടുകളിലൂടെ കൗമാര, യൗവ്വനങ്ങളിലെ ലൂസിയ കറുപ്പിലും വെളുപ്പിലുമുള്ള സ്ക്രീനിലെ ലൂസിയയിലേക്ക് യാത്ര ചെയ്യുകയാണ്. സ്ക്രീനിലെ ലൂസിയയുടെ ഓർമ്മകൾ നിർമ്മിക്കുന്ന അരങ്ങിലെ ലൂസിയയുടെ ജീവിതനൃത്തമായും "എ സ്മാൾ ഡ്രാമ ഇൻ മോഷൻ" സംഭവിക്കാം. ഡാൻസില്ലാതൊരു നിമിഷവും അവളുടെ ഉയിരിനില്ല. പാരീസിലെ നൃത്തനാളുകളിൽ നാടകസംഗീതം ശാന്തലയത്തിലാണ്. അന്നൊഴികെ അവൾക്ക് ജീവിതത്തിൽ നൃത്തം ചെയ്യാൻ അനുവാദമില്ലായിരുന്നു. മുൻപും പിൻപും ഏതാണ്ട് തടവറകളിൽ തന്നെയായിരുന്നു. ഒരാളുടെ ജീവിതം മൂന്നുകാലങ്ങളുടെ അറകളിലാണ് കിടക്കുക. കൈവിട്ടുപോകുന്ന മനസ്സിന്റെ ഭാരം നിറഞ്ഞ പേശീചലനങ്ങൾ, ഇളം വെളിച്ചമുള്ള വസ്ത്രങ്ങൾ, കടും നിറമുള്ളതും ആശുപത്രി നിറമുള്ളതുമായ വസ്ത്രങ്ങൾ, നരച്ച ഇരുണ്ട വസ്ത്രങ്ങൾ, വലിച്ചു നീട്ടുന്ന വസ്ത്രങ്ങൾ, പ്രഹർഷത്തോടെയും മന്ദമായും ക്ഷിപ്രമായും ചലനങ്ങൾ, മൗനം, ഉലഞ്ഞഴിഞ്ഞ മുടി എന്നിങ്ങനെയുള്ള ബിംബങ്ങളാണ് ലൂസിയയുടെ ചരിത്രനിമിഷങ്ങൾ പറയുക.
മനോരോഗാലയത്തിലെ ഗാഢനിശ്ശബ്ദതയിലേക്ക് നമ്മൾ ശ്രദ്ധാലുക്കളാവുന്നു. കാണികളെല്ലാം ഏകാകികളാവുന്നു. വാദ്യത്തിന്റെ ഓരോ സ്വരസ്ഥാനങ്ങളിൽ തൊടുമ്പോഴും ഓരോ ഓർമ്മയിൽ ലൂസിയ കമ്പനം കൊള്ളുന്നു. അച്ഛന്റെ വരികളും സംഗീതത്തിനിടയിൽ ലൂസിയ കേൾക്കുന്നുണ്ട്. ആ വാക്കുകളും സ്വരവ്യതിയാനങ്ങൾ പോലെ അവളിൽ ഭാവപ്പെടുന്നു. അവളുടെ ഉഛ്വാസനിശ്വാസങ്ങൾ മാത്രമുള്ള നിമിഷം. ലൂസിയ അവളിലൂടെ നമ്മളെ സഞ്ചരിപ്പിക്കുന്നു. മകളുമായി സംവദിക്കുന്ന സ്വകാര്യ ഭാഷ അച്ഛന് എഴുത്തിന്റെ നിഗൂഢസ്ഥലികൾ പ്രാപ്യമാക്കുന്നു. തനിക്കും ഉന്മാദമുണ്ടെന്ന് ജയിംസ് ജോയ്സ് കരുതി. അവൾ കാൾ യുങ്ങിന്റെ ചികിത്സാലയത്തിലായിരിക്കെ ജോയ്സ്, യുങ്ങിനോട് ചോദിക്കുന്നു, "ഡോക്റ്റർ യുങ്, ഞാൻ മുങ്ങിയ ജലത്തിൽ തന്നെയോ എന്റെ മകളും മുങ്ങിയത്?" യുങ് പറയുന്നു, "അതെ, പക്ഷേ താങ്കൾ നീന്തുന്നു, അവൾ മുങ്ങിത്താണുപോകുന്നു". ഒരേ വെള്ളത്തിൽ വീണ പെണ്ണിനെയും ആണിനെയും രണ്ടായി സംവിധായികയും നമ്മളും കാണുന്നു.