‘പിന്നെയും’ സുകുമാരക്കുറുപ്പ്

abhiprayavedi.org സംരംഭത്തിൽ നിന്ന്
09:09, 22 ഓഗസ്റ്റ് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ) ('ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയും കേട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search

ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയും കേട്ടുകേൾ‌വിയിലൂടെയും ഓരോ ജനതയ്ക്കും അവരുടേതുമാത്രമായ കഥകളും കഥാപുരുഷൻമാരും ലഭിക്കുന്നു. സുപ്രസിദ്ധരും കുപ്രസിദ്ധരും അക്കൂട്ടത്തിൽ‌പെടും. മലയാളിക്ക് മഹാബലിയും കായങ്കുളം കൊച്ചുണ്ണിയും ആ ഗണത്തിൽ‌പെടും. കഴിഞ്ഞ നൂറ്റാണ്ടിൽ ആ ലിസ്റ്റിൽ കടന്നുകൂടിയ മനുഷ്യനാണ് സുകുമാരക്കുറുപ്പ് ഇടയ്ക്കിടെ സമകാലീന ജീവിതത്തിലേയ്ക്ക് എത്തിനോക്കും എന്നതാണ് അവരുടെ പ്രത്യേകത.

എങ്കിലും അടൂർ ഗോപാലകൃഷ്ണൻ മുഖാന്തരം സുകുമാരക്കുറുപ്പിന് ഒരു പുനർജ്ജനി ഉണ്ടാവുമെന്ന് ഒരിക്കലും ആരും കരുതിയിട്ടുണ്ടാവില്ല. നിരപരാധിയായ ഒരു മനുഷ്യനെ കൊന്ന്, കാറിൽ ചുട്ടുകരിച്ച്, അതു താൻ തന്നെയെന്ന് പോലീസിനേയും മറ്റെല്ലാവരേയും തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് പണം നേടിയെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് പതിനേഴു വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന പുരുഷോത്തമൻ നായരെ ഭാര്യയ്ക്കുവേണ്ട. ഇനിയെന്റെ ജീവിതത്തിലേയ്ക്കു വരരുതേ എന്നു മാത്രമാണ് അവളുടെ അപേക്ഷ.

അസാധാരണ സംഭവപരമ്പരകളാണെങ്കിലും നൂതനമായ ഒന്നുംതന്നെ ഇതിവൃത്തത്തിലില്ല. പണത്തിനോട് മനുഷ്യന്റെ അദമ്യമായ ആസക്തി വിനാശത്തിലേയ്ക്കുള്ള വഴിയാണ് എന്ന സോദ്ദേശമുന്നറിയിപ്പാണോ ഈ ചലച്ചിത്ര ‘സാക്ഷാൽക്കാര’കന്റെ ലക്ഷ്യം? എങ്കിൽ ആ ശ്രമം വളരെ ദുർബലമായി കലാശിച്ചിരിക്കുന്നു. എത്രയോ തവണ, എത്രയോ കാലം മുമ്പ് കണ്ടുമടുത്ത ക്ലീഷേകളാണ് ചിത്രത്തിലെമ്പാടും. ജോലിക്കായി അപേക്ഷകൾ എഴുതിക്കൊണ്ടേയിരിക്കുക, അഭിമുഖങ്ങൾക്കു പോവുക, നിരാശനായി മടങ്ങുക, ഭാര്യയുടെ ജോലിയുടെ പച്ചയിൽ ജീവിതം തള്ളിനീക്കുക, വീണുകിട്ടിയതുപോലെ ഗൾഫിൽ ജോലി തരമാവുക… ആദ്യത്തെ ലീവിൽ നാട്ടിലേയ്ക്കുള്ള വരവ്, അമ്പലക്കമ്മറ്റി, വായനശാലക്കമ്മറ്റി തുടങ്ങിയവരുടെ പിരിവ്… എല്ലാമെല്ലാം നാം എണ്ണിയാൽ ഒടുങ്ങാത്തത്ര പ്രാവശ്യം കാണുകയും കേൾക്കുകയും , എന്തിന്, ചർച്ചചെയ്യുകയും ചെയ്തിരിക്കുന്നു.

ദുസ്സഹമാവുന്ന മറ്റൊരു ഇനമാണ് ഡയലോഗുകൾ. ഇത്ര അച്ചടിവടിവിൽ സംസാരിക്കുക ഏതു മലയാളി കുടുംബത്തിലാണാവോ! കൊല്ലപ്പെടുന്ന ‘ഇര’യുടെ മകൻ രണ്ടു രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാവേ എന്ന മറാത്തി അഭിനേതാവാണ് ആ റോളിൽ. വാക്കുകൊണ്ടും നോക്കുകൊണ്ടും ഭാവങ്ങൾ കൊണ്ടും ആ ഫ്രെയ്‌മുകൾ കൊണ്ടും ഒരു ഫാന്റസിയുടെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. അത്ര അയഥാർത്ഥ ചിത്രീകരണമാണ്.

ഇത് ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമല്ല, പുരുഷോത്തമൻ നായർ സ്ക്രീനിൽ വരുന്ന മിക്കവാറും രംഗങ്ങളിൽ വല്ലാത്ത അസ്വാഭാവികത അനുഭവപ്പെടുന്നു. പാവം ദിലീപ് ! കൊമേഴ്യൽ ചിത്രങ്ങളിലെ സ്റ്റിരിയോടൈപ്പ്ഡ് നായകവേഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വേഷത്തിനായി അടൂരിനോട്‌ അഭ്യർത്ഥിച്ചു നേടിയതാണത്രേ ഈ റോൾ. പുരുഷോത്തമൻ നായർ എന്ന ആ കഥാപാത്രത്തെ രൂപകല്പന ചെയ്തിരിക്കുന്നതുതന്നെ ഒരു ചൂടും ചുണയുമില്ലാത്തവനായി. കൂട്ടത്തിൽ എങ്ങനെയാണ് ആ റോൾ കൈകാര്യം ചെയ്യേണ്ടതെന്ന പരുങ്ങലുകൂടിയായപ്പോൾ പൂർത്തിയാവുന്നു. നിദ്രാടനത്തിനെന്നപോലെയാണ് നിപ്പും നടപ്പുമെല്ലാം.

ഇത്രയും ദുർ‌ബലനായ, യാതൊരു രൂപസാദൃശ്യവുമില്ലെങ്കിലും ‘എലിപ്പത്തായ’ത്തിലെ ഉണ്ണിക്കുഞ്ഞിനെ ഓർമ്മിപ്പിക്കുന്ന, പുരുഷോത്തമൻ നായർ ഇത്ര 'Cold blooded murder’ ആസൂത്രണം ചെയ്യുന്നത് അവിശ്വസനീയമാണ്.

എലിപ്പത്തായത്തിലെ കരമന ജനാർദ്ദനൻ നായരെ മാത്രമല്ല, അടൂരിന്റെ പല ചലച്ചിത്രങ്ങളേയും ‘പിന്നെയും’ ഓർപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വലിയൊരു പോരായ്മ. തകർന്ന നായർ കുടുംബ വ്യവസ്ഥയുടെ ഗൃഹാതുരത്വത്തിൽനിന്ന് അദ്ദേഹത്തിന് മോചനമില്ലേ? സ്വയം‌വരം, കൊടിയേറ്റം, എലിപ്പത്തായം, കഥാപുരുഷൻ… വർഗ്ഗബോധത്തിനും മുകളിൽ സ്വത്വബോധത്തെ ഉയർത്തിപ്പിടിക്കുന്ന ഈ കാലത്ത് താൻ തന്റെ സ്വത്വത്തെ എന്തിന് മറക്കണം എന്നാവാം അദ്ദേഹത്തിന്റെ പ്രതിരോധം.

ഇതൊക്കെയാണെങ്കിലും ഈ ചിത്രവും അടൂർ ഗോപാലകൃഷ്ണന് നിരൂപക പ്രശംസയും അവാർഡുകളും നേടിക്കൊടുക്കാതിരിക്കില്ല. ഇപ്പോൾതന്നെ ‘പിന്നെയും’ ടൊറെന്റോ ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. (പ്ലാസ്റ്റിക് സർ‌ജറി മൂലമാണെങ്കിലും) മുഖം നഷ്ടപ്പെട്ട നായകൻ അനുഭവിക്കുന്ന അസ്‌തിത്വപരമായ വ്യാകുലതയുടെ സന്ത്രാസം… അഹോ കെങ്കേമം ! എന്തൊരു പതനം.