വിട്ടുവീഴ്ചകൾ ചെയ്തു ദുർബലരായി കാണപ്പെടാൻ ആഗ്രഹിക്കാത്ത നരേന്ദ്രമോദി സർക്കാരിനെ അതിന് നിർബന്ധിതരാക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞു. അഴിമതിയും ജീർണ്ണതയും അവഹേളനങ്ങളും നിറഞ്ഞ താഴെത്തട്ടിൽ ജീവിക്കുന്ന സാധാരണക്കാരുടെ ജനാധിപത്യത്തിനു വേണ്ടിയുള്ള മുറവിളികളിൽ നിന്നും സുരക്ഷിതമായ ഉയരത്തിലുള്ള ഒരു സ്വർഗ്ഗീയ മണ്ഡലത്തിൽ ഇന്ത്യയിലെ വരേണ്യവർഗ്ഗം കഴിഞ്ഞ 12 വർഷത്തെ ഭരണത്തിന്റെ ഫലമായി എത്തിച്ചേർന്നു എന്ന പ്രതീതി രൂപപ്പെട്ടു തുടങ്ങിയിരുന്നു. ആശയവിനിമയം മുകളിൽ നിന്ന് താഴേക്കുള്ള ഏകപക്ഷീയമായ പ്രവാഹമായി മാറിയിരുന്നു. അതിനാൽ താഴെ നിന്ന് മുകളിലേക്ക് ഒരു സന്ദേശം തിരിച്ചയക്കാൻ കഴിഞ്ഞത് വലിയൊരു വിജയമായി.
ആത്മപരിശോധനയ്ക്കുള്ള സമയം.
എന്നിരുന്നാലും ബഹുജന രാഷ്ട്രീയത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തിൽ സി.ജെ.പി എന്ന പ്രതിഭാസത്തെ പരിശോധിക്കുമ്പോൾ ചില കടുത്ത ചോദ്യങ്ങൾ ഉയരുന്നു. ഉദാഹരണത്തിന് വ്യാപകമായ പരീക്ഷാ ക്രമക്കേടുകൾ അവസാനിപ്പിക്കുക എന്നതായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്ഷ്യം. എന്നാൽ പരീക്ഷാ തട്ടിപ്പുകൾ സംവിധാനത്തിന്റെ ഭാഗമായി നിലനിൽക്കാൻ കാരണമാകുന്ന അഴിമതിയുടെയും ശിക്ഷാഭയം ഇല്ലായ്മയുടെയും ഘടനാപരമായ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഈ പ്രക്ഷോഭത്തിന് എത്രത്തോളം കഴിഞ്ഞു? ഉന്നത വിദ്യാഭ്യാസത്തെ പണമാക്കി മാറ്റാവുന്ന ഒരു ചരക്കായി കാണുന്ന, അതിതീവ്രമായി സ്വകാര്യവൽക്കരിക്കപ്പെട്ട, സ്വജനപക്ഷപാതം നിറഞ്ഞ, സുതാര്യമല്ലാത്ത ഒരു വലിയ ശൃംഖല ഒരു മന്ത്രിയുടെ രാജിയോടെ തകർന്നുവീഴാൻ പോകുന്നില്ല. രാഷ്ട്രീയ സൗകര്യാർത്ഥം ഭരണകൂടം ചില അടവുപരമായ ഇളവുകൾ മാത്രമാണ് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ ഇളവുകൾ ഒരു പരിഹാരവും ഉണ്ടാക്കില്ല. ഘടനാപരമായ മാറ്റമാണ് യഥാർത്ഥ ലക്ഷ്യമെങ്കിൽ പ്രക്ഷോഭങ്ങൾക്ക് ദീർഘകാലം നിലനിൽക്കുന്ന സ്ഥാപനപരമായ ശേഷി ആവശ്യമാണ്. അത്തരമൊരു ശേഷി ഈ പ്രസ്ഥാനത്തിന് ഇല്ല.
ഇതിന് വിപരീതമായ ഒരു ഉദാഹരണമാണ് മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ 2020-21 കാലത്തെ കർഷക സമരം. മോദി സർക്കാരിനെതിരായ ഏറ്റവും വ്യക്തമായ വിജയത്തിൻറെ പ്രതീകമായി ആ പ്രസ്ഥാനം മാറി. എന്നാൽ ഒരു വർഷവും നാലുമാസവും നീണ്ടുനിന്ന കഠിനപ്രയത്നത്തിനൊടുവിലാണ് ആ വിജയം കൈവരിച്ചത്. ധാരാളം കർഷക സംഘടനകളുടെ അടിത്തറയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള വ്യക്തികളായി കർഷകർ അണിനിരന്നതുമാണ് ആ വിജയം സാധ്യമാക്കിയത്. അതേസമയം സി.ജെ.പി പ്രതിഷേധങ്ങൾ ആരംഭിച്ചത് പൂർണ്ണമായും ഒരു ഡിജിറ്റൽ പ്രതിഭാസമായാണ്. സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുടരൽ ശേഷി അല്ലാതെ മറ്റൊരു സംഘടനാപരമായ ശേഷിയും അതിനു ഉണ്ടായിരുന്നില്ല.
രാഷ്ട്രീയ സൈദ്ധാന്തികനായ ആന്റൺ ജാഗർ Hyperpolitics: Extreme Politicization Without Political Consequences എന്ന തൻറെ പുതിയ പുസ്തകത്തിൽ Hyperpolitics (അതിതീവ്ര രാഷ്ട്രീയം) എന്ന പദം ഉപയോഗിക്കുന്നത് ഇത്തരം പ്രക്ഷോഭങ്ങളെ വിശദീകരിക്കുന്നതിനായാണ്.

ഈ ഒത്തുചേരലുകൾ ശ്രദ്ധേയമായ പ്രതിഷേധ പ്രകടനങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും അവയ്ക്ക് സ്ഥാപന പരമായ അടിത്തറ ഇല്ലാത്തതിനാൽ ദീർഘകാല രാഷ്ട്രീയ മാറ്റം സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ബ്ലാക്ക് ലൈവ്സ് മാറ്റർ' പ്രസ്ഥാനം 2018 ൽ ഫ്രാൻസിൽ ഉണ്ടായ 'യെല്ലോ വെസ്റ്റ്' പ്രക്ഷോഭം 2021 ജനുവരി 6 ലെ 'കാപ്പിറ്റോൾ ഹിൽ' കലാപം എന്നിവയെ ഹൈപ്പർ പൊളിറ്റിക്സിന്റെ ഉദാഹരണങ്ങളായി അദ്ദേഹം നിരത്തുന്നു.
ഒരു ഹാസ്യ മീമിൽ നിന്ന് രൂപമെടുത്ത സി.ജെ.പി. അതിൻറെ ആദ്യ നാളുകളിൽ ഹൈപ്പർ പൊളിറ്റിക്കൽ സവിശേഷതകൾ പ്രകടിപ്പിച്ചു; പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികളുടെ പ്രാതിനിധ്യം അവർ നിരസിച്ചു. തങ്ങൾക്ക് കോൺഗ്രസുമായോ ആം ആദ്മി പാർട്ടിയുമായോ ബന്ധമില്ലെന്നും തങ്ങൾ ഭാരതീയ ജനതാ പാർട്ടിക്ക് സ്വതേ എതിരല്ലെന്നും ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദിത്വം ഉറപ്പാക്കുക എന്നത് 'മാത്ര'മാണ് ലക്ഷ്യമെന്നും സി.ജെ.പി നേതാക്കൾ വ്യക്തമാക്കാൻ ശ്രദ്ധിച്ചിരുന്നു.
ഒരു മുന്നേറ്റം ഹൈപ്പർ പൊളിറ്റിക്കൽ ആണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രസകരമായ ഒരു ചോദ്യം ജാഗർ മുന്നോട്ടുവയ്ക്കുന്നു: "പ്രതിഷേധത്തിന് മുൻപ് നിങ്ങൾക്ക് എന്താണ് പൊതുവായി ഉണ്ടായിരുന്നത്, പ്രതിഷേധത്തിന് ശേഷം നിങ്ങൾക്ക് എന്താണ് പൊതുവായി ഉള്ളത്?" പക്വതയുള്ള ജനകീയ രാഷ്ട്രീയത്തിൽ, അത് ഒരു രാഷ്ട്രീയ പാർട്ടിയോ, സിവിൽ സൊസൈറ്റി ഗ്രൂപോ, യൂണിയനോ ഏതുമാകട്ടെ, ഉത്തരം ഒരു പ്രസ്ഥാനവുമായി ഉള്ള ബന്ധം എന്ന് ആയിരിക്കും. സി.ജെ.പി പ്രതിഷേധങ്ങളിൽ പങ്കെടുത്ത 99% ആളുകൾക്കും അത്തരം യാതൊരു രാഷ്ട്രീയ ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാം.
എന്നാൽ സി.ജെ.പി അണിനിരത്തിയ ആളുകൾക്ക് പൊതുവായി ഒന്നുണ്ടായിരുന്നു - ഒരു കൂട്ടം ഇൻഫ്ലുവൻസർമാർ.
പ്രതിഷേധത്തിന്റെ ഡിജിറ്റൽ ആവിഷ്കാരം.
പ്രതിഷേധക്കാരുടെ ജനസംഖ്യാപരമായ സവിശേഷതകളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അവരിൽ വലിയൊരു വിഭാഗം നിരാശരായ NEET പരീക്ഷാർത്ഥികളും ഗിഗ് തൊഴിലാളികളും തൊഴിൽരഹിതരായ യുവാക്കളും ആയിരുന്നു എന്നത് ശരിയാണ്. എന്നാൽ അവരിൽ പലരും പ്രക്ഷോഭത്തിന്റെ കലാപാത്മകമായ ആനന്ദം തേടിയെത്തിയവരായിരുന്നു. ഒരു സാംസ്കാരിക നരവംശ ശാസ്ത്രജ്ഞനായ ഗ്രഹാം സെൻറ് ജോൺ വിളിക്കുന്ന 'protestival' (പ്രതിഷേധോത്സവം) എന്ന അനുഭവത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് അവരെ ജന്തർ മന്ദറിലേക്ക് ആകർഷിച്ചത്.
ജന്തർ മന്ദറിനു ചുറ്റുമുള്ള പ്രദേശം ഒരു മേളയായി, ഒരു 'മീം എക്സ്പോ' ആയി മാറിയിരുന്നു. ആയിരക്കണക്കിന് 'dissentrepreneurs' (പ്രതിഷേധ സംരംഭകർ) പ്രതിഷേധം പ്രകടിപ്പിക്കുകയും അനുഭവിച്ചറിയുകയും അതിനെ പണമാക്കി മാറ്റാൻ കഴിയുന്ന ഡിജിറ്റൽ ഉള്ളടക്കമാക്കുകയും ചെയ്തു. അത് വീണ്ടും ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റെയും അവസാനമില്ലാത്ത ഒരു ചാക്രിക പ്രവാഹത്തിന് തുടക്കമിട്ടു.
ഇൻസ്റ്റഗ്രാമിന്റെയും യൂട്യൂബിന്റെയും ആൽഗരിത യുക്തി മൂർച്ചയുള്ളതും അതേസമയം വിനോദകരവുമായ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ വൻ ശേഖരം സൃഷ്ടിച്ചു. അവ ജെൻസി യെ വീണ്ടും വീണ്ടും പ്രതിഷേധ സ്ഥലത്തേക്ക് ആകർഷിച്ചു. ഇത് മുൻകൂട്ടി കാണാൻ കഴിയാത്ത ഒന്നായിരുന്നു. അതിവേഗം വളർന്നുകൊണ്ടിരുന്ന ജനക്കൂട്ടം ഭരണകൂടത്തെ അസ്വസ്ഥമാക്കി. ഭരണകൂടം കൈക്കൊണ്ട കടന്ന പ്രയോഗങ്ങൾ പ്രക്ഷോഭത്തിന് അതിൻറെ ഹൈപ്പർ പൊളിറ്റിക്കൽ അതിരുകൾ ലംഘിക്കാനുള്ള ഊർജ്ജം നൽകി. ജൂലൈ 20 മുതൽ ഏതാനും ദിവസങ്ങളിലേക്ക് ഇത് നീണ്ടുനിന്നു. ജൂലൈ 25ന് പ്രക്ഷോഭം അവസാനിപ്പിക്കുകയും ചെയ്തു.
ഒരു സമ്മർദ്ദ ഗ്രൂപ്പായി തുടർന്നും പ്രവർത്തിക്കുമെന്ന് സി.ജെ.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്. ഈ പ്രസ്ഥാനത്തിന് സ്ഥായിയായ രാഷ്ട്രീയ മാറ്റം ഉണ്ടാക്കണമെങ്കിൽ അത് നിലവിൽ സ്ഥാപനപരമായ അടിത്തറയുള്ള രാഷ്ട്രീയപാർട്ടികളിലോ വിദ്യാർത്ഥി സംഘടനകളിലോ മഹിളാ ഗ്രൂപ്പുകളിലോ ലയിക്കുകയോ അല്ലെങ്കിൽ പ്രതിഷേധത്തിന്റെ വളരുന്ന ഡിജിറ്റൽ വിപണിയെ സേവിക്കുന്നതിനപ്പുറം അണികളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്വം ആവശ്യപ്പെടുന്ന പുതിയ സംഘടനാ ശേഷി കെട്ടിപ്പടുക്കുകയോ ചെയ്യേണ്ടതുണ്ട്.