
ഒരു കലണ്ടർ മറിച്ചു നോക്കുന്ന ഏതൊരാളും ആഗ്രഹിക്കുന്നത് വൈവിധ്യമാർന്ന ചിത്രങ്ങൾ കാണുവാനാണെന്ന സാമാന്യയുക്തിക്ക് പോലും നിരക്കാത്ത വിധം സുപ്രധാനമായ ഈ പ്രസിദ്ധീകരണം ഇവ്വിധം രൂപകൽപ്പന ചെയ്യപ്പെട്ടതിന് പിന്നിലെ ചേതോവികാരം എന്തായിരിക്കാം എന്നൊന്ന് ആലോചിച്ചു നോക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്ന് തോന്നുന്നു.

പൈതൃകങ്ങളിൽ, വൈവിധ്യങ്ങളിൽ, എത്ര മാത്രം സമ്പന്നമാണ് ഭാരതീയത എന്ന ആശയം എന്ന് ഉദ്ഘോഷിക്കും വിധം മനോഹരമായി രൂപകൽപ്പന ചെയ്തു പോന്നിരുന്നതാണ് കേന്ദ്രസർക്കാർ കലണ്ടറുകൾ. ഓർമ്മയിൽ ഇന്നും തിളങ്ങി നിൽക്കുന്ന പഴയൊരു കലണ്ടറിൽ ചിത്രീകരിക്കപ്പെട്ടിരുന്നത് ഹിമാലയത്തിലെ പന്ത്രണ്ട് കൊടുമുടികളായിരുന്നു.

അങ്ങനെ ഭാരതത്തിന്റെ വിവിധങ്ങളായ ചിരകാല പൈതൃകങ്ങളെ, വ്യത്യസ്തങ്ങളായ കലാ, സാംസ്കാരിക ധാരകളെ എടുത്തുകാട്ടുന്ന ഭിന്ന പ്രമേയങ്ങൾ ആധാരമാക്കുന്ന ഒരു മഹദ് പാരമ്പര്യമാണ് ഈ പ്രസിദ്ധീകരണം സൂക്ഷിച്ചു പോന്നിരുന്നത്. നാനാത്വത്തിൽ ഏകത്വം എന്ന പ്രസക്തമായ, അർത്ഥവത്തായ വിശേഷണത്തിന് ഒട്ടും കോട്ടം തട്ടാത്ത വിധം.
ഉള്ളടക്കത്തിലെ ആ ഔചിത്യം, സമീപനത്തിലെ ആ ഹൃദയവിശാലത... അതൊക്കെയും ഉപേക്ഷിച്ച് മനസ്സിടുക്കത്തിന്റെ മാതൃക സ്വീകരിക്കുവാൻ നമ്മുടെ രാഷ്ട്രത്തെ പ്രേരിപ്പിച്ച സാഹചര്യം ഏതായാലും അത് ഒരു ദുരന്തത്തിന്റെ നാന്ദിയായി മാത്രമേ കാണാൻ കഴിയൂ.
