വിജ്ഞാനവും കുത്തകവത്കരിക്കുന്നു

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
13:53, 13 ഓഗസ്റ്റ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)

Vijnjanavum-Kutthakavalkarikkunnu
വിജ്ഞാനവും കുത്തകവത്കരിക്കുന്നു

Vijnjanavum-Kutthakavalkarikkunnu Author:Varughese George 2026-08-12 Standard

ലോകം ഇന്ന് വൈജ്ഞാനിക സമൂഹമായി വളർന്നുവെന്ന് അവകാശപ്പെടുമ്പോഴും, അറിവും സാങ്കേതികവിദ്യയും ചുരുക്കം ചില വൻകിട കമ്പനികൾ കുത്തകയാക്കി മാറ്റുന്ന പ്രതിഭാസത്തെ ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു. File:Vijnjanavum-Kutthakavalkarikkunnu-1.jpg

🏠 മുഖപ്പേജ് അഭിപ്രായം

ലോകം ഇന്ന് വൈജ്ഞാനിക സമൂഹമായി വളർന്നുവെന്ന് അവകാശപ്പെടുമ്പോഴും, അറിവും സാങ്കേതികവിദ്യയും ചുരുക്കം ചില വൻകിട കമ്പനികൾ കുത്തകയാക്കി മാറ്റുന്ന പ്രതിഭാസത്തെ ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു.
CERN ആസ്ഥാനത്തുള്ള 'ഗ്ലോബ് ഓഫ് സയൻസ് ആൻഡ് ഇന്നൊവേഷൻ'. അറിവും വിവര സാങ്കേതികവിദ്യയും എല്ലാവരുടെയും അടിസ്ഥാന അവകാശമായിരുന്ന പ്രാരംഭകാല ആശയത്തെ പ്രതിനിധീകരിക്കുന്ന ലോകപ്രശസ്ത മാതൃക.
ചിത്രം: CERN
സമകാലീന ലോകം വൈഞ്ജാനിക സമൂഹമാണെന്ന് യുനെസ്കോ അഭിപ്രായപ്പെട്ടെങ്കിലും അറിവിന്റെ വിതരണവും ഇപ്പോൾ കുത്തകവത്കരിക്കുകയാണ്. ഈയിടെ കൊളംബിയ ജില്ലാ കോടതിയിലെ ജസ്റ്റിസ് അമിത് പി. മേത്ത ഒരു സുപ്രധാന വിധിയിൽ പറഞ്ഞു. ”ഗൂഗിൾ ഒരു കുത്തകയാണ്, ആ കുത്തക നിലനിർത്താനായി അത് പ്രവർത്തിച്ചു”. ഫോൺ ഉൾപ്പെടെ എല്ലാ ഉപകരണങ്ങളിലും ഗൂഗിളിന്റെ സെർച്ച് എൻജിൻ പരമാവധി ഉപഭോക്താക്കൾ ഉപയോഗിക്കാനായി മറ്റ് കമ്പനികളെ സ്വാധീനിക്കാൻ ഗൂഗിൾ പണമൊഴുക്കി എന്ന യു. എസ്‌. ജസ്റ്റീസ് ഡിപ്പാർട്മെന്റിന്റെ വാദം കോടതി ശരിവച്ചു.

നാല്പത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് നാല് പൊതു ഗവേഷണ സ്ഥാപനങ്ങൾ ചേർന്ന് ഇന്റർനെറ്റ് വികസിപ്പിച്ചപ്പോൾ പ്രസ്തുത ഗവേഷണ പദ്ധതിയുടെ തലവനായിരുന്ന പ്രൊഫ. ഠിം ബെർണേഴ്‌സ് ലീ പ്രസ്താവിച്ചത്, 'വെബ് എന്നത് മാനവരാശിയെ സേവിക്കാനുള്ള ഒരു ആഗോള പൊതു ഉല്പന്നവും ഒരു അടിസ്ഥാന അവകാശവുമാണ്' എന്നാണ്. എന്നാൽ ഏതാനും ടെക് കമ്പനികൾ ഈ അറിവിനെ സ്വകാര്യവത്കരിക്കുകയും കുത്തകവത്കരിക്കുകയും ചെയ്തു. മന്ത്‌ലി റിവ്യൂവിൽ, തിമോത്തി എറിക് സ്‌ട്രോം എഴുതിയ ഒരു ലേഖനത്തിൽ ഇക്കാര്യം വിശദമാക്കിയിരുന്നു. സെർജി പിൻ, ലാറി പേജ് എന്നീ രണ്ടു യുവാക്കൾ ചേർന്നാണ് 1997 സെപ്റ്റംബറിൽ ഗൂഗിൾ.കോം എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്തത്. പത്തു ലക്ഷം ഡോളറായിരുന്നു മുടക്കുമുതൽ. തുടർന്ന് സെർച്ച് എന്ജിന് പുറമെ ജി മെയിൽ, യു ട്യൂബ് , മാപ്, ക്‌ളൗഡ്‌ തുടങ്ങിയ സേവനങ്ങളും പ്രദാനം ചെയ്തു. ഗൂഗിളിൽ നാം ഒരു വിവരം തിരയുന്ന ആ നിമിഷം തന്നെ തിരയുന്ന ആ വ്യക്തിയെ സംബന്ധിച്ച സകല വിവരങ്ങളും അയാളുടെ അഭിരുചികളും ഗൂഗിൾ പരസ്യ കമ്പനികൾക്ക് കൈമാറും. പരസ്യ കമ്പനികൾ പ്രസ്തുത ഡേറ്റ പ്രസക്തമായ കമ്പനികൾക്ക് കൈമാറും. ഇതാണ് ഗൂഗിളിന്റെ ഒരു പ്രധാന വരുമാന സ്രോതസ്. അങ്ങനെയാണ് നമ്മുടെ മെയ്‌ലിലേക്ക് ഉത്പന്നങ്ങളെ സംബന്ധിച്ച നിരവധി പരസ്യങ്ങൾ നാം ആവശ്യപ്പെടാതെ വരുന്നത്. രണ്ടു ട്രില്യൺ ഡോളറാണ് 2021ൽ ഗൂഗിളിന്റെ ആസ്തിയായി നിർണയിക്കപ്പെട്ടത്! ആപ്പിൾ, മൈക്രോസോഫ്ട്, ആല്ഫബെറ്റ് (ഗൂഗിൾ) ആമസോൺ, ടെസ്‌ല, ഫേസ്ബുക് എന്നീ ആറു കമ്പനികളുടെ ആകെ ആസ്തി ഒൻപതര ട്രില്യൺ ഡോളറാണ്.

മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് ഒന്നാം ലോകത്തേക്ക് പണം തിരിച്ചൊഴുകുന്നതിന്റെ പുതിയ മാധ്യമമാണ് ഇത്തരം ടെക്‌ കമ്പനികൾ.

കഴിഞ്ഞ വർഷത്തെ വേൾഡ് ട്രേഡ് റിപ്പോർട്ട് വെളിപ്പെടുത്തിയത് നാല്പത്തി ആറ് രാജ്യങ്ങൾ വായ്പാ ദുരിതത്തിലാണെന്നും അത്രയും തന്നെ രാജ്യങ്ങൾ തിരിച്ചടവ് മുടക്കം വരുത്തിയെന്നുമാണ്. അവികസിത രാജ്യങ്ങളുടെ വിദേശ കറൻസി കരുതലിൽ 379 ബില്യൺ ഡോളറിന്റെ ഇടിവ് സംഭവിച്ചെങ്കിൽ യു.എസ്. ട്രെഷറി ഡെപ്പോസിറ്റുകളിൽ ആറ് മടങ്ങ് വർദ്ധനവ് സംഭവിച്ചുവെന്ന് പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ വിപണിയുടെ സൂചിക പ്രകാരം പാവപ്പെട്ട രാജ്യങ്ങളിലെ കോൾ സെന്ററുകളിൽ നിന്ന് കൂട്ടത്തോടെ പിരിച്ചു വിടുന്നതിന് അവർക്ക് യാതൊരു വൈമനസ്യവുമില്ല. അങ്കിത ഗാർഗ് എഴുതിയത് 2002ൽ ഗൂഗിൾ 22000 ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ്. ആമസോൺ 18000 ജീവനക്കാരെ പിരിച്ചുവിടുന്നതിന് നോടീസ് നൽകി. വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് കോൾ സെന്ററുകൾ പറിച്ചു നട്ടത് തന്നെ അന്നാടുകളിലെ വില കുറഞ്ഞ സുലഭമായ തൊഴിൽ ശക്തി ഉപയോഗിക്കാനാണ്. ഹാരി മാഗ്‌ഡോഫ് ഇതിനെ സ്ഥിരീകരിക്കുന്ന ഒരു വസ്തുത ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയിൽ ഒരു ആപ്പിൾ ഐ ഫോൺ 4 നു വില 549 ഡോളറാണ്. അത് അസംബിൾ ചെയ്യുന്നത് ചൈനയിലാണ്. അവിടെ അതിന് സാങ്കേതിക തൊഴിലാളിക്ക് പ്രതിഫലമായി ലഭിക്കുന്നത് പത്തു ഡോളറാണ്! അയർലണ്ടിലെ കോൾ സെന്ററുകൾ ഇന്ത്യയിലേക്ക് പറിച്ചുനട്ടപ്പോൾ വേതനത്തിൽ തൊണ്ണൂറു ശതമാനം വരെ കുറവ് ലഭിച്ചതായി കമ്പനികൾ അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ വിപണിയുടെ ചാഞ്ചാട്ടം പ്രതികൂലമായി ദൃശ്യമായാൽ പിരിഞ്ഞുപോകാൻ ജീവനക്കാരന് ഇ.മെയിൽ ലഭിക്കും!

ഔഷധ നിർമാണ മേഖലയിലെ ജ്ഞാനപരിസരവും കൂടുതൽ കുത്തകവത്കരിച്ചുകൊണ്ടിരിക്കയാണ്.

ഒരു രാജ്യത്ത് പകർച്ച വ്യാധി പൊട്ടിപുറപ്പെട്ടാൽ, മറ്റ് ഏതെങ്കിലും രാജ്യമോ ഔഷധ കമ്പനിയോ അതിനുള്ള മരുന്നു കണ്ടുപിടിച്ചിട്ടുണ്ടെങ്കിൽ ആ കമ്പനിക്ക് ഒരു നിശ്ചിത പ്രതിഫലം കൊടുത്തുകൊണ്ട് പകർച്ചവ്യാധി ഉണ്ടായ രാജ്യത്തിന് അതേ മരുന്ന് നിർമ്മിക്കാമെന്ന് ലോക വ്യാപാര സംഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് വാക്സിൻ നിർമാണത്തിന് പ്രസ്തുത നിർബന്ധിത ലൈസൻസിങ് വ്യവസ്ഥ ഉപയോഗിക്കണമെന്ന ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യം പക്ഷെ വികസിത രാഷ്ട്രങ്ങളുടെ എതിർപ്പുകൊണ്ട് നടന്നില്ല.

തൽഫലമായി കോവിഡ് കാലത്ത് വാക്‌സിൻ നിർമ്മിച്ച ഫാർമ കമ്പനികൾ ലോകത്ത് ഏറ്റവും ലാഭമുള്ള കമ്പനികളായ മാറി. ഫൈസർ, ബയോഇൻടെക്, മോഡേണ , സിനോവക് എന്നീ നാലു കമ്പനികൾ മാത്രം 2021, 2022 ലുമായി കൈവരിച്ച ലാഭം തൊണ്ണൂറു ബില്ലിയൻ ഡോളറാണെന്ന് എസ്ഥേർ ഹന, ആൽബെർട് കൈറ്റ് എന്നീ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. വാക്‌സിൻ നിർമ്മിക്കാനുള്ള പൊതു പണം ഉപയോഗിച്ചാണ് ഈ കമ്പനികൾ പലതും വാക്‌സിൻ നിർമ്മിച്ചതും! ഇന്ത്യയിൽ കോവിഷിൽഡ് നിർമ്മിച്ച സെറം ഇൻസ്റ്റിറ്റ്യൂട്ട് ആദ്യം കോവിഷീൽഡ്‌ ഒരു ഡോസിന് 300 രൂപക്കും സ്വകാര്യ ഹോസ്പിറ്റലുകൾക്ക് 600 രൂപയ്ക്കുമാണ് വിറ്റത്. പിന്നീട് അത് അറുനൂറിൽ നിന്ന് നാനൂറായി കുറച്ചു. മുന്നൂറു രൂപക്ക് 500 ദശലക്ഷം ഡോസുകൾ വിറ്റപ്പോഴേ 2020ൽ അവരുടെ വില്പന 15000 കോടി രൂപ കവിഞ്ഞു. കോവിഡ് രൂക്ഷമായ 2021ലും 2022ലും വില്പന കുത്തനെ വർധിച്ചു. കഴിഞ്ഞ വാരം പുറത്തു വിട്ട ബാർക്ലെയ്‌സ് -ഹുറൂൺ റിപ്പോർട്ട് പ്രകാരം 2024 മാർച്ച് വരെയുള്ള കണക്ക് അനുസരിച് സെറം ഇൻസ്ടിട്യൂട്ടിന്റെ ഉടമസ്ഥരായ പൂനവാല കുടുംബത്തിന്റെ ആസ്തി രണ്ടേകാൽ ട്രില്യൺ രൂപയാണ്.

ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ വൻ വ്യാപാരം നടത്തുന്ന ഇ.കൊമേഴ്‌സ് കമ്പനികൾ ചെറുകിട വ്യാപാരമേഖലയിൽ സൃഷ്‌ടിക്കുന്ന ശിഥിലീകരണത്തെ കുറിച്ച് ഉത്കണ്ഠ അറിയിച്ച കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് ഒരു ദിവസത്തിനുള്ളിൽ അത് മാറ്റിപറയേണ്ടി വന്നത് ഇത്തരം സ്ഥാപനങ്ങളുടെ രാഷ്ട്രീയ സ്വാധീനം വെളിപ്പെടുത്തുന്നതാണ്. ബഹുരാഷ്ട്ര റീറ്റെയ്ൽ കമ്പനികൾ ഇന്നാട്ടിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ വിൽക്കുന്ന ആകെ ഉത്പന്നങ്ങളുടെ മുപ്പത് ശതമാനം നാട്ടിലെ കൃഷിക്കാരിൽ നിന്നും കരകൗശലക്കാരിൽ നിന്നും സംഭരിക്കണമെന്നായിരുന്നു വ്യവസ്ഥ. അക്കാര്യം ഇപ്പോൾ ആരും ഓർക്കുന്നുപോലുമില്ല. നമ്മുടെ രാജ്യത്ത് കൃഷി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ പണിയെടുക്കുന്ന ചെറുകിട വ്യാപാര മേഖല ആമസോൺ പോലെയുള്ള ഇ.കൊമേഴ്‌സ് കമ്പനികൾ കയ്യടക്കുയാണ്. അവർ ഒന്നും ഉൽപാദിക്കുന്നില്ല, വിറ്റ് ലാഭം നേടുക എന്നതാണ് അവരുടെ തത്വശാസ്ത്രം. കഴിഞ്ഞ കൊല്ലം (2023) ആമസോൺ ഇന്ത്യയുടെ ലാഭം 222 ബില്ലിയൻ രൂപയാണ്.

ജപ്പാനിലെ ഫുകുഷിമ ആണവ പ്ലാന്റ് അപകടത്തിനുശേഷം നിശബ്ദത പാലിച്ചിരുന്ന ആണവ ലോബി വീണ്ടും സജീവമാകയാണ്. 'അത്യാകർഷകവും അതിവേഗമുള്ളതുമായ' ആണവ റീയാക്റ്റർ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യക്ക് സബ്സിഡിയായി രണ്ടു ബില്ലിയൻ ഡോളർ ബിൽ ഗേറ്റ്സിന് കൊടുക്കുമെന്ന് പ്രസിഡന്റ് ബൈഡൻ ഈയിടെ അറിയിക്കുകയുണ്ടായി. ഇതിന്റെ അനുരണനം ഇന്ത്യയുടെ ബജറ്റിലും പ്രകടമായി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഭാരത് സ്മാൾ റീയാക്റ്റർസ് നിർമ്മിക്കാനുള്ള നയം കേന്ദ്ര ധനകാര്യ മന്ത്രി വെളിപ്പെടുത്തുകയുണ്ടായി. അമേരിക്കയിൽ കഴിഞ്ഞ നാല്പതു വർഷമായി ഒരു ആണവ പ്ലാന്റ് നിർമ്മിച്ചിട്ടില്ല. ജർമ്മനി പൂർണമായും ആണവ പ്ലാന്റുകൾ നിരോധിച്ചു. ആ നാടുകളിൽ വിലക്കപ്പെട്ട സാംകേതിക വിദ്യ മൂന്നാം ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.

മനുഷ്യന്റെ നെഞ്ചിൻകൂടിലെ ഏറ്റവും നീചവും അധമവുമായ വികാരം, സ്വകാര്യ താല്പര്യങ്ങളുടെ തീവ്രതയാണെന്ന് ‘ദാസ് കാപിറ്റലി’ന്റെ ആമുഖത്തിൽ മാർക്സ് എഴുതിയിട്ടുണ്ട്. ആധുനിക മുതലാളിത്തം ഓരോ ഘട്ടത്തിലും പ്രതിസന്ധികളെ അതിജീവിച്ചു പുതിയ ഭാവങ്ങൾ കൈവരിക്കുകയും ലാഭത്തിന്റെ ഭണ്ഡാഗാരങ്ങളെ പെരുപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ വളർച്ചയിൽ ഏറ്റവും അധികം സംവേഗമുള്ള വൈഞ്ജാനിക മണ്ഡലവും കുത്തകകളുടെ നിയന്ത്രണത്തിലാവുന്നു.

എഴുത്തുകാരൻ / എഴുത്തുകാരി

Author-Dr. Varughese George.jpg

ഡോ. വറുഗീസ് ജോർജ്

കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. വറുഗീസ് ജോർജ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ ബിരുദങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഡോക്ടറേറ്റും ലഭിച്ചു. തിരുവല്ല മാർതോമ കോളേജിൽ ചരിത്ര വിഭാഗത്തിൽ അദ്ധ്യാപകനും മുൻ ആസൂത്രണബോർഡ് അംഗവും ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. സോഷ്യലിസത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.


"https://abhiprayavedi.org/index.php?title=Vijnjanavum-Kutthakavalkarikkunnu&oldid=3972" എന്ന താളിൽനിന്ന് ശേഖരിച്ചത്