Submissions:ഭൂരിപക്ഷത്തിന്റെ മൗനം

From AbhiprayaVedi
Revision as of 17:06, 30 April 2026 by VijayanPN (talk | contribs) (1 revision imported)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
സാംസ്കാരികം | രാഷ്ട്രീയം എൻ എസ് മാധവൻ 20ഡിസംബർ 2016.


ഇംഗ്ലീഷിൽ നിന്ന് പരിഭാഷ: പി എൻ വേണുഗോപാൽ


<seo title="" titlemode="" keywords="ഭൂരിപക്ഷത്തിന്റെ മൗനം, എൻ എസ് മാധവൻ, ഭാഷാപോഷിണി, പിൻവലിക്കപ്പെട്ട ഭാഷാപോഷിണി, സാംസ്കാരിക ഫാസിസം, റിയാസ് കോമു, ടോം വട്ടക്കുഴി, മലയാളമനോരമ, ഭാഷാപോഷിണിക്കെതിരെ തുഷാർ വെള്ളാപ്പള്ളി, ഭാഷാപോഷിണിക്കെതിരെ വെള്ളാപ്പള്ളി" description="ഒന്നാം ലോകയുദ്ധത്തിലെ പ്രസിദ്ധയായ ചാരനാരി മറ്റാഹാരിയും 12 കന്യാസ്ത്രീകളും ലിയണാർഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെന്നപോലെ ഒരു തീൻ‌മേശയ്ക്കുചുറ്റും ഇരിക്കുന്നു. സുന്ദരിയായ മറ്റാഹാരിയുടെ മാറിടം അനാവൃതമാണ്. ടോം വട്ടക്കുഴി വരച്ച ഈ ചിത്രമായിരുന്നു ഡിസംബർ 6 ന് പുറത്തിറങ്ങിയ ഭാഷാപോഷിണിയുടെ കവർ. എന്നാൽ കൃസ്തീയ സമുദായത്തിലെ ചില വിഭാഗങ്ങളുടെ എതിർപുമൂലം അടുത്തദിവസം തന്നെ ആ കോപ്പികളെല്ലാം തിരിച്ചുവിളിക്കപ്പെട്ടു. മറ്റൊരു കവറുമായി ഭാഷാപോഷിണി വീണ്ടും പുറത്തിറങ്ങി; ഇത്തവണ ശ്രീനാരായണഗുരുവിന്റെ ശില്പത്തിന്റെ ഫോട്ടോ. റിയാസ് കോമു നിർമ്മിച്ച ഒരു ശില്പം."></seo>

File:Bhaasha1.jpg
പിൻവലിച്ച ഭാഷാപോഷിണി

ഒരു പാകിസ്ഥാനി താരം നായികയായി അഭിനയിക്കുന്ന തന്റെ പുതിയ ചലച്ചിത്രത്തിന്റെ റിലീസ് സുഗമമാക്കുന്നതിനായി ഷാറൂഖ് ഖാൻ മഹാരാഷ്ട്രാ നവനിർമാൺ സേനയുടെ നേതാവ് രാജ് താക്കറേയുമായി ചങ്ങാത്തത്തിനു ശ്രമം ആരംഭിച്ച സമയത്തുതന്നെ അങ്ങ് കേരളത്തിൽ ഏതാണ്ട് സമാനമായ ചില സംഭവങ്ങൾ ഉണ്ടായി.

വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും കേരളത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന മുഠാള സമ്മർദ്ദ ഗ്രൂപ്പുകളിലെ തുടക്കക്കാർ മാത്രമാണെങ്കിലും, താക്കറേയുടെ ശ്രേണിയിൽ പെടുത്താൻ വേണ്ട യോഗ്യതകൾ ഇനിയും അവർ കൈവരിച്ചിട്ടില്ലെങ്കിലും ഈ കാർട്ടൂൺ മാഫിയാക്കാർക്കുപോലും മലയാളമനോരമയെന്ന മാധ്യമഭീമന്റെ 125 വർഷത്തെ പാരമ്പര്യമുള്ള പ്രസിദ്ധീകരണമായ 'ഭാഷാപോഷിണി'യുടെ ഡിസംബർ ലക്കം പിൻ‌വലിപ്പിക്കാൻ കഴിഞ്ഞു.

ആ കോട്ടയം മുത്തശ്ശി വല്ലാത്ത ഒരു വാരത്തിലൂടെയാണ് കടന്നുപോയത്. ഭാഷാപോഷിണിയുടെ കവർ പേജിൽത്തന്നെയാണ് കൊള്ളിയാനേറ്റത്. അതും ഒരിക്കലല്ല, രണ്ടു പ്രാവശ്യം. രണ്ടു പ്രാവശ്യവും ഇരയായത് പ്രശസ്തരായ കലാകാരന്മാരുടെ ചിത്രത്തിന്റെ / ശില്പത്തിന്റെ പുനരാവിഷ്കാരങ്ങളും.

മറ്റാഹാരിയുടെ അവസാനദിവസങ്ങളെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട ഒരു നാടകം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം ലോകയുദ്ധത്തിലെ പ്രസിദ്ധയായ ചാരനാരി മറ്റാഹാരിയും 12 കന്യാസ്ത്രീകളും ലിയണാർഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെന്നപോലെ ഒരു തീൻ‌മേശയ്ക്കുചുറ്റും ഇരിക്കുന്നു. സുന്ദരിയായ മറ്റാഹാരിയുടെ മാറിടം അനാവൃതമാണ്. ടോം വട്ടക്കുഴി വരച്ച ഈ ചിത്രമായിരുന്നു ഡിസംബർ 6 ന് പുറത്തിറങ്ങിയ ഭാഷാപോഷിണിയുടെ കവർ.

File:Bhaasha2.jpg
ടോം വട്ടക്കുഴി വരച്ച ചിത്രം

എന്നാൽ കൃസ്തീയ സമുദായത്തിലെ ചില വിഭാഗങ്ങളുടെ എതിർപുമൂലം അടുത്തദിവസം തന്നെ ആ കോപ്പികളെല്ലാം തിരിച്ചുവിളിക്കപ്പെട്ടു. മറ്റൊരു കവറുമായി ഭാഷാപോഷിണി വീണ്ടും പുറത്തിറങ്ങി; ഇത്തവണ ശ്രീനാരായണഗുരുവിന്റെ ശിരസ്സിന്റെ ഫോട്ടോ. റിയാസ് കോമു നിർമ്മിച്ച ഒരു ശില്പം. ശ്രീനാരായണഗുരുവിന്റെ ചിന്തകളെ ആധാരമാക്കി എഴുതിയ ഒരു പുസ്തകത്തിലെ ചില ഭാഗങ്ങൾ ആ ലക്കം ഭാഷാപോഷിണിയിൽ ഉണ്ടായിരുന്നു. ആ പുസ്തകത്തിന്റെ കവർ ആയിരുന്നു ഗുരുവിന്റെ ശില്പത്തിന്റെ ആ ഫോട്ടോ.

അപ്പോഴാണ് ഈഴവരുടെ പിന്തുണ അവകാശപ്പെടുന്ന ബി ഡി ജെ എസ്സിന്റെ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ വികാരങ്ങൾ വൃണപ്പെടുന്നത്. റിയാസ് കോമുവിന്റെ പരികല്പനയിൽ ഗുരുവിന്റെ ചിന്താക്ലാന്തമായ, വിണ്ടുകീറിയ വദനം തുഷാർ വെള്ളാപ്പള്ളിയുടെ ദൃഷ്ടിയിൽ ഈഴവനായി ജനിച്ച സന്യാസിവര്യന്റെ, ബിംബത്തെ വക്രീകരിക്കുകയാണ്. 'എത്രയും വേഗം ശക്തമായ നടപടികളെടുക്കുകയും ക്ഷമാപണം നടത്തുകയും ചെയ്യുന്നില്ലെങ്കിൽ മലയാള മനോരമയുടെ എല്ലാ ഓഫീസുകളും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷുഭിത പ്രതിഷേധങ്ങൾ നേരിടേണ്ടിവരും', ആ ഹിന്ദുത്വ കുഴലൂത്തുകാരൻ പറഞ്ഞു. മലയാള മനോരമ ക്ഷമാപണം നടത്തി, മാസിക പിൻ‌വലിച്ചു. "എല്ലാ പ്രതിഷേധങ്ങളും സമരങ്ങളും സസ്പെൻഡ് ചെയ്തിരിക്കുന്നു," വിജയഗർ‌വ്വോടെ വെള്ളാപ്പള്ളി നടേശൻ വിളംബരം ചെയ്തു.

വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒഴിച്ചാൽ ബാക്കി മൊത്തം വോട്ടുകളും മതേതരവും പുരോഗമനസ്വഭാവങ്ങളുമുള്ള രാഷ്ട്രീയപാർട്ടികൾ പങ്കുവയ്ക്കുന്ന കേരളത്തിൽ ചീളു പാർട്ടികൾക്ക് ഇത്രയേറെ ആജ്ഞാശക്തി എങ്ങനെ കൈവരിക്കാൻ കഴിയുന്നു? യുക്തിസഹമായി ചിന്തിച്ചാൽ കേരളത്തിൽ ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. എന്നാൽ കഴിഞ്ഞ കുറേക്കാലമായി ശിവ സേന, എം എൻ എസ്, ബി ജെ പി തുടങ്ങിയ മതാധിഷ്ഠിത പാർട്ടികൾ നിയന്ത്രിക്കുന്ന മഹാരാഷ്ട്രയെക്കാൾ വ്യത്യസ്ഥമല്ല കേരളത്തിലെ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അവസ്ഥ.

ടോം വട്ടക്കുഴിയുടെ കാര്യം തന്നെയെടുക്കുക. ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം ജമിനി റോയ് മുതൽ, ആൻഡി വാർ‌ഹോൾ‍, സെങ് ഫാൻഷി വരെയുള്ള അനേകമനേകം ചിത്രകാരന്മാർക്കു പ്രചോദനമായിട്ടുണ്ട്. മൾട്ടി മീഡിയ കലാകാരനായ വിവേക് വിലാസിനി അതിന്റെ രണ്ടു വ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു: ഒന്ന് യേശു ജീവിക്കുകയും ധർമ്മോപദേശം ചെയ്യുകയും ചെയ്ത ഗാസായിലെ യുദ്ധക്കളങ്ങളിൽ. മറ്റൊന്ന് കൊച്ചി ബിയന്നാലെയുടെ ആദ്യ പതിപ്പിൽ പ്രദർശിപ്പിച്ച 'കഥകളി വേഷക്കാരുടെ അത്താഴം'; എല്ലാവർക്കും 'ചുവന്ന താടി‍', കഥകളിയിലെ ഏറ്റവും ഘോരമായ വേഷം. വട്ടക്കുഴിയുടെ 'മാതാഹാരി- കന്യാസ്ത്രീകൾ' ചിത്രം ഉരുത്തിരിയൽ പാരമ്പര്യത്തിലെ അവസാനത്തേതെന്നു മാത്രം. എന്നിട്ടും അധിക്ഷേപത്തിനായി അതിനെ തെരഞ്ഞെടുത്തിരിക്കുന്നു.

കോമു രൂപകല്പന ചെയ്ത ഗുരു ശിരസ്സ് യഥാർത്ഥത്തിൽ 2006 ൽ കൊച്ചിയിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു ഇൻസ്റ്റലേഷൻ 'മൃത്യു- വിസ്മൃതി ഉപാസന' (Cult of Death and Memory Loss) യുടെ ഭാഗമായിരുന്നു. ആ കൃതി പ്രതിബിംബാത്മകവും ഗുരുവിന്റെ സന്ദേശങ്ങൾ വരും ദിനങ്ങളിൽ എങ്ങനെ വളച്ചൊടിക്കപ്പെടുകയും തട്ടിയെടുക്കപ്പെടുകയും ചെയ്യും എന്നതിൽ പ്രവചനപരവുമായിരുന്നു. ഒരു ദശാബ്ദമായി നിലവിലുള്ള ആ രചനയുടെ ഒരു ഭാഗം ഇപ്പോൾ പെട്ടെന്ന് എങ്ങനെ ഗുരു നിന്ദയായി മാറുന്നു?

File:NSMadhavan.jpg
എൻ എസ് മാധവൻ

തിരുവിതാം‌കൂറിലെ പ്രബലനായ ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യരുമായി, മറ്റേതു സ്ഥാപനമായിരുന്നെങ്കിലും തകർന്നു തരിപ്പണമാകുമായിരുന്ന നീണ്ട പോരാട്ടത്തെ അതിജീവിച്ച ചരിത്രമുണ്ട് മലയാളമനോരമയ്ക്ക്. കേരളത്തിലെ മറ്റൊരു വൻ‌ ദിനപത്രമായ മാതൃഭൂമിയും ബ്രിട്ടീഷ് ഭരണകാലത്ത് പരീക്ഷണങ്ങളുടെ നാളുകളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ അടുത്തയിടെ രാമായണത്തെക്കുറിച്ചുള്ള ഒരു ലേഖനപരമ്പര, ഒരു ഹിന്ദുത്വ സംഘടനയുടെ എതിർപ്പിനെ തുടർന്ന് നിറുത്തിവയ്ക്കേണ്ടിവന്നു ആ പത്രത്തിന്. ആ ലേഖനങ്ങളുടെ കർത്താവ് ഒരു മുസ്ലീം ആയിരുന്നു എന്നതായിരുന്നു കാരണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. കേരളത്തിൽ കാലത്തിന് രുചിഭേദം സംഭവിക്കുകയാണോ?

ഭൂരിപക്ഷത്തിന്റെ മന:പൂർ‌വമായ മൗനമാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. കേരളത്തിലെ രാഷ്ട്രീയ ഇടത്തിന്റെ ഏറിയപങ്കും സി പി എം നയിക്കുന്ന ഇടതു ജനാധിപത്യ മുന്നണിയുടെയും കോൺഗ്രസ്സ് നയിക്കുന്ന ഐക്യ ജനാധിപത്യമുന്നണിയുടെയും ചൊൽപ്പടിയിലാണ്. എന്നാൽ ഇരുകൂട്ടരും ഇതുപോലുള്ള സംഭവങ്ങളെ അപലപിക്കാറില്ല. അപലപിക്കൽ പോട്ടെ, ഒരഭിപ്രായപ്രകടനമോ ഒരു ചെറുശബ്ദമോ പോലും അവരിൽനിന്ന് ഉണ്ടാവാറില്ല. വർഗ്ഗീയത കലർന്ന എന്തിനെപ്പറ്റിയും അതീവ ലോലമനസ്കരാണ് ഇരു മുന്നണിയും; ഇതു വോട്ട് ബാങ്ക് രാഷ്ട്രീയം. ഈ മൗനമാണ് തീവ്ര ഹിന്ദുത്വ സംഘടനകൾക്കും മറ്റ് വർഗ്ഗീയ ശക്തികൾക്കും ചുവടുറപ്പിക്കാൻ അവസരം സൃഷ്ടിക്കുന്നത്. സാംസ്കാരിക വൈവിധ്യവും വർഗ്ഗ വൈവിധ്യവുമുള്ള കേരളം എന്ന ആശയം ക്രമേണ അസ്തമിക്കുകയാണ്, ഭൂതലത്തിലല്ല, മാനസികതലത്തിൽ.


(http://indianexpress.com/article/opinion/columns/shah-rukh-khan-raj-thackeray-raees-maharashtra-silence-of-the-majority-4430902/ 'ഇന്ത്യൻ എക്സ്‌പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംക്ഷിപ്ത പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്)


പുറം കണ്ണികൾ

'അവസാനത്തെ അത്താഴം' ചിത്രീകരണങ്ങൾ -


<comments />