കുറേക്കൂടി കർക്കശവും ആഴത്തിലേയ്ക്കു പോകുന്നതുമായ ഒരു ചോദ്യം നാം ഉന്നയിക്കേണ്ട സമയമായിരിക്കുന്നു: ആർ എസ് എസ് ദേശവിരുദ്ധരാണോ?
സിദ്ധാന്തവും പ്രയോഗവും
ഒറ്റ നോട്ടത്തിൽ ഇതൊരു വിചിത്രമായ ചോദ്യമാണ്. ദേശീയത, ഭാരതീയത്വം, ഹിന്ദുത്വ ഇവയെല്ലാം തന്നെയാണ് ആർ എസ് എസ്സിന്റെ മുഖമുദ്രകൾ. ഇതൊന്നും മുഖംമൂടികളല്ല. എനിക്ക് ആർ എസ് എസ്സിന്റെ അകവും പുറവും അറിയാം. നൂറുകണക്കിന് സ്വയംസേവകരേയും അനേകം പ്രചാരകരേയും എനിക്കറിയാം. ഒരു ശരാശരി ആർ എസ് എസ് സന്നദ്ധപ്രവർത്തകൻ ദേശീയതയുടെ ആത്മബിംബവും പേറിയാണ് നടപ്പെന്ന് എനിക്കറിയാം. കമ്യൂണിസ്റ്റുകളെപ്പോലെ, പഴയകാല സോഷ്യലിസ്റ്റുകളെപ്പോലെ, ഒരു ശരാശരി ആർ എസ് എസ് പ്രവർത്തകൻ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെക്കാളും സത്യസന്ധനും ആദർശവാദിയുമാണെന്നും എനിക്കറിയാം. ദേശീയദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സ്തുത്യർഹമായ സേവനം നടത്താറുണ്ട്, ആർ എസ് എസ് എന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ വിമർശകർ അവരെ 'കടുത്ത ദേശീയവാദികൾ' എന്ന് ആരോപിക്കാറുമുണ്ട്.
അതുകൊണ്ട് അവരുടെ ദേശീയതാ യോഗ്യതയെ ചോദ്യം ചെയ്യുന്നത് കടുത്ത അന്യായമായിത്തോന്നാം. എങ്കിലും ഈ ചോദ്യം ഗൗരവപരമായും നീതിയുക്തമായും ചർച്ചചെയ്യപ്പെടേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പൊതുജീവിതത്തിൽ ഇന്ന് ആർ എസ് എസ്സിനുള്ള പ്രാധാന്യം വച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും. ഇസ്ലാം മതമൗലികവാദികളെക്കുറിച്ചും മാവോയിസ്റ്റ് കലാപകാരികളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും നാം ഉൽക്കണ്ഠാകുലരാകുന്നു. കാഷ്മീരിലെയും നാഗാലാൻഡിലെയും വിഘടനവാദികൾ ഉയർത്തുന്ന വെല്ലുവിളികളെ നാം ചർച്ചചെയ്യുന്നു. എന്നാൽ ഇന്ത്യൻ രാഷ്ട്രനിർമാണ പദ്ധതികൾക്കെതിരെ ആർ എസ് എസ്സും പരിവാരങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ നമ്മൾ അതേ ഗൗരവത്തോടെ ചർച്ച ചെയ്യാതായിരിക്കുന്നു. ഒരു സംഘടന എന്ന നിലയിലുള്ള ആർ എസ് എസ്സിന്റെ സിദ്ധാന്തവും പ്രയോഗവും ഇന്ത്യൻ രാഷ്ട്രത്തിന്റെ ഭൂത, വർത്തമാന, ഭാവികളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചോദ്യം.
രാഷ്ട്രവും ഭൂതകാലവും
ആർ എസ് എസ്സിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചില അവിതർക്കിതമായ വസ്തുതകളിൽനിന്നു തുടങ്ങാം. 1925 ൽ, അതിന്റെ തുടക്കം മുതൽതന്നെ ആർ എസ് എസ് ദേശീയ പ്രസ്ഥാനത്തിൽ ഒരുതരത്തിലും ഭാഗഭാക്കായിരുന്നില്ല. തന്നെയുമല്ല ഹിന്ദുമഹാസഭ പോലെയുള്ള അതിന്റെ പങ്കാളികൾ ദേശീയ പ്രസ്ഥാനത്തെ ഉത്സാഹത്തോടെ എതിർക്കുകയും ചെയ്തു. വി ഡി സാവർക്കറുടെ ആശയങ്ങൾ ആർ എസ് എസ്സിന്റെ സ്ഥാപകനേതാക്കളെ സ്വാധീനിച്ചു. അവർക്ക് അന്നും ഇന്നും അദ്ദേഹം വിഗ്രഹസമാനനാണ്. ആന്തമാൻ–നിക്കോബാറിലെ സെല്ലുലാർ ജയിലിൽ തടവിലായിരുന്ന സാവർക്കർ മോചിപ്പിക്കപ്പെട്ടത് നാലു ദയാഹർജികളും ബ്രിട്ടീഷ് സാമ്രാജ്യത്തോട് അചഞ്ചല വിശ്വസ്ഥതയും കൂറും പ്രതിജ്ഞ ചെയ്തതിനും ശേഷമാണ്. ജയിൽ മോചിതനായതിനുശേഷം ബ്രിട്ടീഷ് സർക്കാർ കനിഞ്ഞുനൽകിയ മാസപ്പടികൊണ്ടാണ് അദ്ദേഹം ജീവിച്ചത്. അവർ അടിച്ചേൽപിച്ച എല്ലാ ഉപാധികളും വിശ്വസ്ഥതയോടെ അനുസരിക്കുകയും ചെയ്തു. മറ്റൊരു ഹിന്ദുമഹാസഭ നേതാവായിരുന്ന ശ്യാമപ്രസാദ് മുക്കർജി ക്വിറ്റ് ഇന്ത്യാ സമരത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിച്ച് പ്രവർത്തിച്ചു. ആർ എസ് എസ് ആകട്ടെ, ഏറ്റവും വലിയ കോളനി വിരുദ്ധ കലാപത്തിൽനിന്നു മുഖം തിരിച്ചുനിന്നു. മുസ്ലീം ലീഗ് ഉയർത്തിക്കൊണ്ടുവരുന്നതിന് വളരെ മുമ്പുതന്നെ ദ്വിരാഷ്ട്ര സിദ്ധാന്തം പ്രചരിപ്പിച്ചുതുടങ്ങിയത് ഹിന്ദു ദേശീയവാദികളായിരുന്നു. നാഥുറാം ഗോഡ്സെ മുൻ ആർ എസ് എസ് അംഗമായിരുന്നെന്നും മഹാത്മാഗാന്ധിയെ വധിക്കുമ്പോൾ ഗോഡ്സെ ആർ എസ് എസ് കുടുംബത്തിന്റെ ഭാഗം തന്നെയായിരുന്നു എന്നതും ഒരു രഹസ്യമല്ല.
വെട്ടിത്തുറന്നുപറഞ്ഞാൽ, സ്വാതന്ത്ര്യസമരത്തിൽ ആർ എസ് എസ്സിന്റെ സംഭാവന പൂജ്യമായിരുന്നു, എന്തിന് നിഷേധാത്മകവും ആയിരുന്നു. എന്നാൽ ദേശവിരുദ്ധരെന്ന് അവരെ താറടിക്കാൻ ഇക്കാലത്ത് അത്രയൊന്നും പോരാ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആർ എസ് എസ് ചെയ്തികളാണ് ഇവിടെ കൂടുതൽ പ്രസക്തം. രാഷ്ട്രനിർമാണത്തിൽ എന്തായിരുന്നു ആർ എസ് എസ്സിന്റെ പങ്ക്? വീണ്ടും ഉത്തരം നിഷേധാത്മകം തന്നെ.
സ്വതന്ത്ര ഇന്ത്യയിൽ, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചില സുപ്രധാന ചിഹ്നങ്ങളെ — ദേശീയ പതാക, ദേശീയ ഗാനം, ഇന്ത്യൻ ഭരണഘടന — ആദരിക്കാൻ കൂട്ടാക്കാത്ത അപൂർവ സംഘടനകളിൽ ഒന്നായിരുന്നു ആർ എസ് എസ്.
ആ ഭരണഘടന നിലവിൽവന്ന് ഏതാണ്ട് ഏഴു ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ആർ എസ് എസ്സിന്റെ തലവന് തന്റെ സംഘടന അതിൽ വിശ്വസിക്കുന്നുവെന്ന് (തൊട്ടുമുമ്പത്തെ തലവൻ വരെയും നിഷേധിച്ചിരുന്ന ഒന്ന്) സംശയനിവാരണം നടത്തേണ്ടി വന്നു, എന്നതു തന്നെ എല്ലാം പറയാതെ പറയുന്നു. അടുത്തകാലത്തുണ്ടായ ഈ അവകാശവാദങ്ങൾ അവിടെ നിൽക്കട്ടെ, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ പോലും, അതായത് സോഷ്യലിസത്തിൽ, മതേതരത്വത്തിൽ, ഫെഡറലിസത്തിൽ ആർ എസ് എസ് വിശ്വസിക്കുന്നില്ല.
പ്രായോഗിക തലത്തിൽ നോക്കിയാൽ, രാഷ്ട്രനിർമാണത്തിന്റെ ദുർഘടമായ യാത്രയിൽ ഒരു പ്രതിവിധിയുടെ, പരിഹാരത്തിന്റെ, ഭാഗമാകുന്നതിനുപകരം ഇന്ത്യ അഭിമുഖീകരിച്ച പ്രശ്നത്തിന്റെ ഭാഗമാകുകയാണ് ആർ എസ് എസ് എപ്പോഴും ചെയ്തത്. പൈതൃകമായി ലഭിച്ച വിഭജനവും അളവറ്റ ഭിന്നതകളെ ഒരുമിപ്പിക്കാനുള്ള വെല്ലുവിളിയും നവജാതമായ ഇന്ത്യാ രാജ്യത്തിന് ചുമലിലേറ്റാവുന്നതിനപ്പുറമായിരുന്നു. ലോലമായ ഈ ഘട്ടത്തിൽ ആർ എസ് എസ്, ഇന്ത്യൻ രാഷ്ട്രത്തിനുമേൽ ഹിന്ദുത്വവൽക്കരണത്തിനായി സമ്മർദ്ദം ചെലുത്തുകയായിരുന്നു. ന്യൂനപക്ഷങ്ങൾക്കു നൽകപ്പെട്ട ഏതു സൗജന്യവും എതിർക്കപ്പെട്ടു.
ആക്രമണോത്സുകമായ വിദേശനയത്തിനായി മുറവിളികൂട്ടി. 1992 ലെ ബാബറി മസ്ജിദ് ഇടിച്ചുപൊളിക്കൽ പോലെ ഭരണഘടനാക്രമത്തെ സംഘടിതമായി അട്ടിമറിക്കുന്ന സംഘങ്ങളുടെ അച്ചുതണ്ട് ആയിമാറി. ഭരണഘടനാപ്രകാരമുള്ള രാജ്യസ്നേഹമാണ് ദേശരാഷ്ട്രീയത്തിന്റെ ഹൃദയമെങ്കിൽ ആർ എസ് എസ് ആവർത്തിച്ചാവർത്തിച്ച് രാഷ്ട്രത്തിന്റെ പ്രതിപക്ഷത്ത് നിലകൊണ്ടു.
മറ്റെല്ലാത്തിനും ഉപരി, സ്വന്തം ദേശീയതയുടെ സിദ്ധാന്തവും പ്രയോഗവുമാണ്, ആർ എസ് എസ് ഇന്ത്യൻ ദേശീയതയുമായി അണിചേരാൻ കഴിയാത്ത ഒരു യൂറോപ്യൻ ഇറക്കുമതിയാണ് എന്ന് വ്യക്തമാക്കുന്നത്. ഒരു രാജ്യത്തിന്റെ സാംസ്കാരിക അതിർത്തികൾ അതിന്റെ രാഷ്ട്രീയ അതിർത്തികളുമായി യോജിച്ചുപോകണമെന്ന, ഇന്ന് കാലഹരണപ്പെട്ടുപോയ ദേശ-രാഷ്ട്രങ്ങളുടെ മാതൃകയാണ് ആർ എസ് എസ് ഇന്നും കൊണ്ടുനടക്കുന്നത്. ഒരു വംശം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഇവയായിരുന്നു ഒരു കാലത്തെ യൂറോപ്യൻ രാഷ്ട്രത്തിന്റെ അത്യന്താപേക്ഷിത മുഖമുദ്രകൾ. അതിന്റെ ഇന്ത്യൻ പ്രതിഫലനം, സാവർക്കറുടെ മുദ്രാവാക്യം കടമെടുത്താൽ, 'ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ' എന്നതായിരുന്നു. എന്നാൽ ഇന്ത്യയുടെ മണ്ണിൽ ഉടലെടുത്ത് വളർന്ന ദേശീയത, ആ യൂറോപ്യൻ മാതൃകയേയും ഇണക്കമുള്ള സാംസ്കാരിക, രാഷ്ട്രീയ അതിർത്തികൾക്കും വേണ്ടി യൂറോപ്പിൽ നടന്ന അർത്ഥശൂന്യവും രക്തരൂഷിതവുമായ അനുധാവനത്തെയും വെല്ലുവിളിച്ചു. മറിച്ച്, ആഴത്തിലുള്ള സാംസ്കാരിക, മത, ഭാഷാ വൈവിധ്യങ്ങളെ രാഷ്ട്രീയമായി ഐക്യപ്പെടുത്താൻ കഴിയുമോ എന്നതായിരുന്നു ഇന്ത്യൻ ദേശീയതയുടെ കാതൽ.
കർമ്മപദ്ധതിയിലെ വിരോധാഭാസം
ഇന്ന് വളരെ വേഗത്തിൽ വൈവിധ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകം, ഇന്ത്യൻ മാതൃകയിൽനിന്ന് പാഠങ്ങൾ പഠിക്കാൻ ശ്രമിക്കുമ്പോൾ ആർ എസ് എസ്, കടം വാങ്ങിയ, വൈദേശികമായ ദേശീയതയുടെ വെറിപിടിച്ച രൂപത്തെ അള്ളിപ്പിടിക്കുകയാണ്.
ഭൂരിപക്ഷത്തെ വേർതിരിച്ചു നിലനിറുത്തുക എന്ന അതിന്റെ ലക്ഷ്യമാണ് ഇന്ത്യൻ ദേശീയത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധം. ദേശീയോൽഗ്രഥനത്തെ മുൻനിർത്തി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക്, ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന ചില പ്രശ്നങ്ങളെ സൗഹാർദ്ദപരമായി പരിഹരിക്കുന്നതിന് സമയമോ ഊർജമോ ഇല്ല എന്നത് വിചിത്രമല്ലേ?
കർണാടക-തമിഴ്നാട്, പഞ്ചാബ്-ഹരിയാണ ജലതർക്കം, തെലങ്കാന, വിദർഭ സംസ്ഥാനതർക്കം, പഞ്ചാബി-ഹിന്ദി, കന്നഡ-മറാത്തി ഭാഷാതർക്കം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ബാംഗ്ലൂരിൽ കുടിയേറിയവരുടേയും മുംബൈയിലെ വടക്കേ ഇന്ത്യക്കാരുടേയും വംശീയാക്രമണ പ്രശ്നങ്ങൾ, എന്നിവ ഉദാഹരണങ്ങൾ മാത്രം.
ഏതെങ്കിലും പ്രശ്നത്തിന് മതപരമായ പരിവേഷം കൈവരുമ്പോൾ മാത്രമേ ദേശീയതയുടെ 'ആർ എസ് എസ് വകഭേദം' പ്രാവർത്തിക തലത്തിലേയ്ക്ക് കടക്കുകയുള്ളൂ.
ഹിന്ദുമതത്തെയും അവർ അത്ര കാര്യമായെടുക്കാറില്ല. ആർ എസ് എസ് പ്രത്യയശാസ്ത്രപടുക്കൾക്ക് ഹിന്ദു പാരമ്പര്യത്തിൽ വലിയ അറിവോ താൽപര്യമോ ഇല്ല. കൃത്യമായിപ്പറഞ്ഞാൽ, അവർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന ഹിന്ദുമതം, മാമൂൽപ്രിയ ഇസ്ലാമിന്റെയും മാമൂൽപ്രിയ ക്രിസ്തുമതത്തിന്റെയും ഒരു പാരഡി മാത്രമാണ്. തന്നെയുമല്ല, അത് ഹിന്ദുമതത്തിന്റെ ആത്മാവിനും എല്ലാ മതങ്ങളുടേയും അടിസ്ഥാനമായ മനുഷ്യത്വത്തിനും വിരുദ്ധമാണ്. നിർഭാഗ്യവശാൽ ഹിന്ദു-മുസ്ലീം ഭിന്നതകളെ പ്രകോപിപ്പിക്കുകയും വെറുപ്പ് വളർത്തുകയും ചെയ്യുന്നതിലാണ് ആർ എസ് എസ്സിന്റെ ശ്രദ്ധ. ദേശീയ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദു-മുസ്ലീം സംഘർഷം ആണെന്നിരിക്കെ, ഹിന്ദു-മുസ്ലീം കാലുഷ്യം വർദ്ധിപ്പിക്കാനായി പ്രവർത്തിക്കുന്നവരെ ദേശവിരുദ്ധരായും രാജ്യദ്രോഹക്കുറ്റക്കാരായും കാണേണ്ടതാണ്.
വിഘടനവാദികൾ ഇന്ത്യയുടെ അഖണ്ഡതയെ വെല്ലുവിളിക്കുന്നു. ഇടതുപക്ഷ തീവ്രവാദികൾ ഇന്ത്യൻ ഭരണകൂടത്തെ വെല്ലുവിളിക്കുന്നു. ആർ എസ് എസ് ഉയർത്തുന്ന വെല്ലുവിളി ഏറെ ആഴത്തിലുള്ളതാണ്: അത് ഇന്ത്യയെന്ന ആശയത്തെത്തന്നെ വെല്ലുവിളിക്കുന്നു, ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ സ്വധർമ്മത്തെ വെല്ലുവിളിക്കുന്നു. ഇത് ദേശവിരുദ്ധമല്ലെങ്കിൽ പിന്നെയെന്താണ് ദേശവിരുദ്ധം?
ഞാൻ ആർ എസ് എസ്സിനെ നിരോധിക്കണമെന്ന പക്ഷത്തല്ല. ഒരു നിരോധനത്തേക്കാൾ ആഴത്തിലുള്ള ചികിത്സ വേണ്ട ഒരു സാംസ്കാരിക-രാഷ്ട്രീയ രോഗമാണ് അതിന്റെ സിദ്ധാന്തവും പ്രയോഗവും. ഒരു ആധുനിക ഹിന്ദുവിന്റെ ഇൻഫീരിയോറിറ്റി കോംപ്ലക്സിൽ നിന്നാണ് അത് ഉടലെടുക്കുന്നത്. നമ്മുടെ, പാശ്ചാത്യവൽക്കരിക്കപ്പെട്ട, പറിച്ചുനട്ട മതേതരത്വം അതിനെ പിന്നെയും വഷളാക്കിയിരിക്കുന്നു. ഇനി പറയുന്നത് വിചിത്രമെന്നുതോന്നിയേക്കാം, പക്ഷെ ആർ എസ് എസ് ചെയ്യേണ്ടത് ഇന്ത്യയുടെ സംസ്കാരവും അതിന്റെ പാരമ്പര്യങ്ങളും കണ്ടും അനുഭവിച്ചും അറിയലാണ്, ടാഗൂർ, ഗാന്ധി തുടങ്ങി സാംസ്കാരികമായി കൂടുതൽ ആത്മവിശ്വാസമുള്ളവരെ ആസ്വദിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ്, ഹിന്ദുമതത്തെ കുറേക്കൂടി ആഴത്തിൽ അറിയുകയാണ്. ഇതു സംഭവിച്ചാൽ എനിക്കുറപ്പുണ്ട്, സർസംഘചാലക് ആർ എസ് എസ്സിനോട്, ഗാന്ധി കോൺഗ്രസ്സിനോട് ശുപാർശ ചെയ്തതുതന്നെ ശുപാർശ ചെയ്യുമെന്ന്: 'സ്വയം പിരിച്ചുവിടുക'.