പ്രധാനമന്ത്രിയുടെ സന്ദർശനം ജവാന്മാരുടെ ആത്മവീര്യം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല. മുൻപും ഇന്ത്യൻ പ്രധാനമന്ത്രിമാർ യുദ്ധസമയത്ത് പോലും അതിർത്തിയിലെ ഫോർവേഡ് പോസ്റ്റുകൾ സന്ദർശിച്ചിട്ടുണ്ട് എന്ന് കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നു. നരേന്ദ്ര മോദി പോയത് സംഘർഷം നിലനിൽക്കുന്ന സ്ഥലത്തേക്കോ ചൈന അവരുടേത് എന്ന് അവകാശപ്പെടുന്ന സ്ഥലത്തേക്കോ അല്ല. യഥാർത്ഥ നിയന്ത്രണ രേഖയിൽനിന്നും (LAC) 200ൽ പരം കിലോമീറ്ററുകൾ ഉള്ളിൽ. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക ധീരത ഒന്നും അവകാശപ്പെടാനില്ല. എത്ര രഹസ്യമായാണ് ഈ യാത്ര പ്ലാൻ ചെയ്തതെങ്കിൽ കൂടി പൂജ മുതൽ പ്രസംഗം വരെ എല്ലാം തത്സമയം സംപ്രേക്ഷണം ചെയ്യാൻ ഭരണയന്ത്രം മറന്നില്ല. ദൃശ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം കാണുമ്പോൾ അദ്ദേഹത്തിന് പട്ടാളക്കാരെ കാണുന്നതിനേക്കാൾ താൽപര്യം താൻ പട്ടാളക്കാരെ കാണുന്നു എന്ന് മാലോകരെ കാണിക്കുന്നതിലാണ് എന്ന് തോന്നിപ്പോകും.

ആശുപത്രി സന്ദർശനം അത്തരമൊരു ദൃശ്യതട്ടിപ്പാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വിലയിരുത്തിയപ്പോൾ സൈനികമേധാവികൾ വിശദീകരണവുമായി രംഗത്തെത്തി. കോവിഡ് കാലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ആശുപത്രിയാണ് ഇത് എന്നാണ് അവർ വിശദീകരിച്ചത്. എന്നാൽ ജവാന്മാർക്ക് പരിക്കുകൾ കാണാനില്ലല്ലോ, സാധാരണ ആശുപത്രികളിൽ കാണാറുള്ള ഒരു ഉപകരണവും അവിടെയങ്ങും ഇല്ലല്ലോ എന്നീ സംശയങ്ങൾക്ക് ജവാന്മാർക്ക് ചെറിയ പരിക്കുകളേയുള്ളൂ എന്ന് അവർ വിശദീകരണം നൽകി. ചെറിയ പരിക്ക് ഉള്ളവർ മൂന്നാഴ്ച ആയിട്ടും ആശുപത്രി വിട്ടില്ലേ എന്ന സംശയത്തിന് മറുപടി ഉണ്ടായില്ല.
പ്രദർശനപരനായ നമ്മുടെ പ്രധാനമന്ത്രിയുടെ ചെയ്തികളെ ജനങ്ങൾ സംശയത്തോടെ നോക്കുന്നു എന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. വളരെ ഗൗരവമുള്ള കാര്യങ്ങളെ തമാശരൂപേണ കാണുന്ന രീതിയിലേക്ക് ജനങ്ങളുടെ മനോഘടന മാറിയിരിക്കുന്നു.
രണ്ട്
ഇന്ത്യയിലെ മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കേന്ദ്ര സ്ഥാപനമാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR). കോവിഡിനെതിരായ പ്രതിരോധ മരുന്നിന്റെ പരീക്ഷണത്തെ സംബന്ധിക്കുന്ന അവരുടെ ഉത്തരവ് മെഡിക്കൽ രംഗത്ത് ആശങ്ക പരത്തിയിരിക്കുന്നു. ആഗസ്റ്റ് 15ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാൻ പോന്ന തരത്തിൽ പരീക്ഷണങ്ങൾ പൂർത്തീകരിക്കണം എന്നതാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
സത്യത്തിൽ മരുന്ന് പ്രഖ്യാപിക്കേണ്ടത് പ്രധാനമന്ത്രിയല്ല. ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ ആ രംഗത്തെ വിദഗ്ധർ കാലങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കുന്നവയാണ്. ശാസ്ത്രജ്ഞന്മാർ റോക്കറ്റ് വിടും പോലെ പുതിയ മരുന്നിന്റെ കണ്ടുപിടിത്തം പ്രഖ്യാപിക്കാൻ യോഗ്യർ അതിൽ ഉൾപ്പെട്ട ഗവേഷകർ തന്നെയാണ്. കണിയാന്മാർ കവടി നിരത്തി സമയം കുറിക്കുന്നതുപോലെ ആഗസ്റ്റ് 15 എന്നും മറ്റും ഉത്തരവിടുന്നത് വങ്കത്തരമാണ്.
കൊറോണ വൈറസിനെ നിർവീര്യമാക്കി മനുഷ്യശരീരത്തിലേയ്ക്ക് പ്രവേശിപ്പിച്ച് അതിനെതിരെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധം മനസ്സിലാക്കി എത്ര അളവ്, എത്ര തവണ എന്നൊക്കെ പരീക്ഷിക്കാൻ വളരെ സമയബന്ധിതമായേ കഴിയൂ. എത്ര അടിയന്തരം ആണെന്ന് കരുതിയാലും ഒരു വർഷം മുതൽ ഒന്നര വർഷം വരെ ഇതിനു സമയമെടുക്കും. തിരക്കുകൂട്ടിയാൽ ഗുണമല്ല, കടുത്ത ദോഷമാണ് ഉണ്ടാവുക. സ്വന്തം ശരീരത്തിൽ രോഗാണുക്കളെ കുത്തിവച്ച് പരീക്ഷണം നടത്താൻ സന്നദ്ധപ്രവർത്തകർ തയ്യാറാവണം. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ആളുകൾ വേണ്ടിവരും. അതിന് നല്ല സമയമെടുക്കും. സമയം ഒട്ടും ഇല്ലെങ്കിൽ സാധാരണ മൂന്നാംലോക രാജ്യങ്ങളിൽ നടക്കുന്നതുപോലെ മറ്റ് അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർ അവരറിയാതെതന്നെ പരീക്ഷണവസ്തുക്കളാകും.
പ്രതിരോധമരുന്നിനായി ലോകത്താകമാനം 140 ഓളം വ്യത്യസ്ത പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അവയിൽ പലതും ഇന്ത്യയെ അപേക്ഷിച്ച് വളരെ മുന്നിലുമാണ്. എങ്കിലും അവരാരുംതന്നെ മരുന്ന് കണ്ടുപിടിച്ചുവെന്നോ അത് എന്ന് പ്രഖ്യാപിക്കുമെന്നോ ഒന്നും ഇതേവരെ പറഞ്ഞിട്ടില്ല. അത്തരം അനൗചിത്യങ്ങളൊന്നും ശാസ്ത്രലോകത്തുള്ളവർ സാധാരണ ചെയ്യാറില്ല. അപ്പോൾ ICMR ഡയറക്ടർ പത്മശ്രീ ഡോ. ബൽറാം ഭാർഗവ ആഗസ്റ്റ് 15നകം പരീക്ഷണങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കും?
ISROയുടെ ഒരു അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-2. 2019 ജൂലൈ 14ന് വിക്ഷേപിക്കുവാനും 2019 സെപ്റ്റംബർ 6ന് ചന്ദ്രനിൽ ഇറങ്ങുവാനുമായിരുന്നു പദ്ധതി. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ വിക്ഷേപണം 8 ദിവസം വൈകി ജൂലൈ 22നാണ് നടന്നത്. എന്നാൽ ചന്ദ്രനിൽ ഇറങ്ങുന്ന തീയതി മാറ്റിയില്ല. രണ്ടാം മോദി സർക്കാരിന്റെ നൂറാം ദിനം എങ്ങനെ മാറ്റിവയ്ക്കാൻ ആകുമെന്ന് സാമൂഹ്യമാധ്യമങ്ങൾ കളിയാക്കി. ദൗത്യം പരാജയപ്പെട്ടു എന്നറിഞ്ഞപ്പോൾ ദേഷ്യത്തോടെ അണിയറയിലേക്ക് മടങ്ങുന്ന മോദിയെ നമ്മൾ തത്സമയം കണ്ടു.
രാഷ്ട്രീയനേതൃത്വം അവർക്ക് വൈദഗ്ധ്യം ഇല്ലാത്ത ശാസ്ത്രലോകത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ഇത്തരം അപകടങ്ങൾ ഉറപ്പാണ്. ഏതൊരു അവസരത്തേയും മുതലെടുക്കാൻ രാഷ്ട്രീയനേതൃത്വം ശ്രമിക്കുമ്പോഴാണ് അവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത്. അവർ പരിഹാസകഥാപാത്രങ്ങളാകുന്നതും.
മുൻ പ്രസിഡന്റ് അബ്ദുൽ കലാം തന്റെ റോക്കറ്റ് വിക്ഷേപണ ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ആദ്യപരീക്ഷണം തന്നെ പരാജയപ്പെട്ടു തകർന്ന് അറബിക്കടലിലേക്ക് വീണപ്പോൾ വ്യസനത്തോടെയിരുന്ന അബ്ദുൽ കലാമിനോട് അന്നത്തെ ISRO അധ്യക്ഷൻ പറഞ്ഞു, ഇത് ഞാൻ പത്രക്കാരോട് വിശദീകരിച്ചുകൊള്ളാമെന്ന്. രണ്ടാമത് അത് വിജയകരമായി വിന്യസിച്ച വിവരം അധ്യക്ഷനെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇക്കാര്യം ആദ്യം ലോകത്തോട് പറയേണ്ടത് ശാസ്ത്രജ്ഞർ തന്നെയാണ്, മന്ത്രി അല്ല എന്ന്. കാരണം വിജയം വിശദീകരണം ആവശ്യപ്പെടുന്നില്ല.
പരാജയപ്പെടുന്ന എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളുടെയും കാരണം ISRO അന്വേഷിക്കുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. എന്നാൽ ചന്ദ്രയാൻ-2 പരാജയപ്പെടാൻ കാരണം സോഫ്റ്റ്വെയറിൽ ഉണ്ടായ കുഴപ്പമാണ് എന്ന് കമ്മിറ്റി പറഞ്ഞതല്ലാതെ ഇതുവരെ ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല.
അത്യന്തം ഗുരുതരവും സങ്കടകരവുമായ പട്ടാളക്കാരുടെ മരണവും കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന മരുന്നിന്റെ പരീക്ഷണവും വിലകുറഞ്ഞ തമാശകളുടെ വിഷയങ്ങളായി മാറുന്നത് ഇന്ത്യൻ ജനതയുടെ ദുര്യോഗമാണ്.
