ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
17:47, 13 ഓഗസ്റ്റ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)

Oru-Nagarikathayil
ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ

Oru-Nagarikathayil Author:Shiv Visvanathan 2019-03-03 Standard

പുൽവാമാ ഭീകരാക്രമണത്തിനും തുടർന്നുണ്ടായ സൈനിക തിരിച്ചടികൾക്കും ശേഷം ഇന്ത്യയിൽ രൂപപ്പെട്ട കപട അന്ധദേശീയതയെയും യുദ്ധതൃഷ്ണയെയും പ്രൊഫ.ശിവ വിശ്വനാഥൻ ഈ ലേഖനത്തിലൂടെ ചോദ്യം ചെയ്യുന്നു. യുദ്ധമല്ല മറിച്ചു സമാധാനവും വിയോജിപ്പുകളുമാണ് ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിന്റെ നൈതികത എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. File:Oru-Nagarikathayil-1.jpg

🏠 മുഖപ്പേജ് അഭിപ്രായം

പുൽവാമാ ഭീകരാക്രമണത്തിനും തുടർന്നുണ്ടായ സൈനിക തിരിച്ചടികൾക്കും ശേഷം ഇന്ത്യയിൽ രൂപപ്പെട്ട കപട അന്ധദേശീയതയെയും യുദ്ധതൃഷ്ണയെയും പ്രൊഫ.ശിവ വിശ്വനാഥൻ ഈ ലേഖനത്തിലൂടെ ചോദ്യം ചെയ്യുന്നു. യുദ്ധമല്ല മറിച്ചു സമാധാനവും വിയോജിപ്പുകളുമാണ് ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിന്റെ നൈതികത എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
എതിരഭിപ്രായങ്ങൾ സ്വാഗതം ചെയ്യപ്പെടാത്ത ഒരു കാലത്തെ വിയോജനക്കുറിപ്പാണിത്. പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ബോംബിട്ടതിന്റെ പശ്ചാത്തലത്തിൽ 'പുൽവാമ സിൻഡ്ര'ത്തെ നോക്കിക്കാണാനുള്ള ശ്രമം. പാകിസ്ഥാന് നമ്മൾ ഉചിതമായ മറുപടി നൽകിയെന്നും അതിനൂള്ള കെൽപ്പ് ഉള്ളവരാണ് നമ്മൾ എന്നുമുള്ള ചിന്ത അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. പത്രങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ പിന്തുണയ്ക്കുകയും അഭിനേതാക്കൾ മുതൽ ക്രിക്കറ്റ് കളിക്കാർ വരെയുള്ള പൗരന്മാർ അവരുടെ വിശ്വസ്തത രേഖപ്പെടുത്തുകയും അക്ഷരാർത്ഥത്തിൽ സർക്കാരിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഇതെല്ലാം കാണുമ്പോൾ ഇന്ത്യ ആഘോഷിക്കുന്ന ഈ നിമിഷങ്ങൾ പ്രതിഷ്ഠിക്കപ്പെടേണ്ടിയിരുന്നത് മറ്റ് ഏതോ സന്ദർഭത്തിലാണെന്ന ചിന്ത എന്നെ അഗാധമായി അസ്വസ്ഥനാക്കുന്നു.

സമാധാനത്തിന് ധൈര്യം ആവശ്യമാണ്

ഇത് ഞാൻ സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്തെ ഒരു സംഭവം എന്നെ ഓർമ്മിപ്പിച്ചു. വിൻസ്റ്റൻ ചർച്ചിൽ കഥാപാത്രമായുള്ള ഒരു യുദ്ധ സിനിമ കണ്ടു ഞാൻ മടങ്ങുകയായിരുന്നു. വീട്ടിലെത്തി അച്ഛനോട് ചർച്ചിലിനെ പറ്റി ആവേശത്തോടെ സംസാരിച്ചു. വ്യസനം നിറഞ്ഞ ഒരു ചിരിയോടെ അച്ഛൻ പറഞ്ഞു. "ചർച്ചിൽ ഒരു മുട്ടാളൻ ആയിരുന്നു. ഗാന്ധിജിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും അയാൾക്കില്ല."ചിന്താമഗ്നനായി അദ്ദേഹം തുടർന്നു, " യുദ്ധം സൃഷ്ടിക്കുന്നത് ഒരു സ്കൂൾ കുട്ടിയുടെ വിശ്വസ്തതയാണ്, പാതി ഒരു ബോയ് സ്കൗട്ടിന്റെയും മറ്റേ പാതി ജനക്കൂട്ടത്തിന്റെയും. അത് പകർച്ചവ്യാധിപോലെ പടരും. എന്നാൽ, സമാധാനം - അതിന് ധൈര്യം ആവശ്യമാണ്. അത് വളരെ ചുരുക്കം പേർക്കേ ഉള്ളൂ" ഞാൻ ഇപ്പോഴും ആ വരികൾ വ്യക്തമായി ഓർക്കുന്നു. ഈ ആഴ്ചയിലെ സംഭവങ്ങളോടുള്ള അതിൻറെ പ്രസക്തിയും മനസ്സിലാക്കുന്നു.

അത്ഭുതകരമായ, പൊടുന്നനെയുള്ള ഐക്യപ്പെടൽ നമുക്ക് കാണാനാകും. ഈ ഐക്യ ബോധത്തിന് വിയോജിപ്പുകളെ സഹിക്കാൻ കഴിയുകയില്ല. ജനങ്ങൾ വിശ്വസ്തതയെ അക്ഷരാർത്ഥത്തിലെടുക്കുകയും വിഭ്രാന്തരാകുകയും ചെയ്യുന്നു. വളരെ കാലമായി നിലനിൽക്കുന്ന ഒരു ബേക്കറിയുടെ പേരിൽനിന്ന് കറാച്ചി എന്നപദം നീക്കം ചെയ്യാനായി അതിനെ ആക്രമിക്കുന്നു. ഓരോരുത്തനും അവൻറെ വിശ്വസ്തത തെളിയിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോൾ യുദ്ധം ഒരു സുവിശേഷ പ്രചരണം പോലെ ആകുന്നു. അവിടെ സംശയവും വിയോജിപ്പും അസാധ്യമാണ്, യുക്തിഭദ്രത അപൂർവ്വമാണ്, ബഹുസ്വരത ഒരു വിദൂര സാധ്യത മാത്രമാണ്. ഭരണാധികാരികളോടുള്ള വിചിത്രമായ ഐക്യദാർഢ്യ ബോധം അവിടെയുണ്ട്. ഒരാഴ്ച മുൻപ് സംശയപടലത്താൽ മൂടപ്പെട്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കറയറ്റ നായകനായി പ്രത്യക്ഷീഭവിക്കുന്നു. ഈ മനോഭാവങ്ങൾക്ക് ചുറ്റുമുള്ള ദോഷൈക ദർശനം പോലും അവഗണിക്കപ്പെടുന്നു. ഭാരതീയ ജനതാപാർട്ടി പ്രസിഡൻറ് അമിത് ഷാ അവകാശപ്പെടുന്നത് സുരക്ഷയും യുദ്ധവും അദ്ദേഹത്തിൻറെ വോട്ടുബാങ്കിന്റെ ഭാഗമാണെന്നാണ്.

കാശ്മീരി, പാകിസ്ഥാനി, മുസ്ലിം എന്നീ നാമങ്ങളെ സമീകരിക്കുകയും സമാധാനപരമായ ജീവിത വൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ ചിന്ത ഒരു അത്യാഹിതം ആയിത്തീരുന്നു. യുദ്ധത്തിൻറെ അപാര ഭീകരതകളിൽ നിന്ന് ശ്രദ്ധയെ മാറ്റി യുദ്ധത്തെ ഒരു കുടിപ്പക യിലേക്ക് ചുരുക്കുന്ന ഇന്ത്യയെ കാണുമ്പോൾ അമ്പരന്നു പോകുന്നു. രാജ്യം മുഴുവൻ ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ജീവിക്കുമ്പോൾ യുദ്ധവും ക്രിക്കറ്റ് കളിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാവാതെ ടെലിവിഷനുകൾക്ക് ഹിസ്റ്റീരിയ ബാധിക്കുന്നു. ഒരു രാഷ്ട്രമായി നമ്മൾ സ്വയം അഭിനന്ദിക്കുമ്പോൾ തന്നെ നമ്മൾ ഒരു നാഗരികത കൂടിയാണ് എന്ന് മറന്നു പോകുന്നു. യുദ്ധ തൽപരതയും ദേശസ്നേഹവും ഒരേ താളത്തിൽ ചലിക്കുമ്പോൾ വിമത ശബ്ദങ്ങൾ സ്വാഗതം ചെയ്യപ്പെടില്ല. ഒരുപക്ഷേ ശത്രുവിനെ നേരിടുന്നതിനേക്കാൾ ധൈര്യം തൊട്ടടുത്തുള്ള പൗരന്മാരോട് വിയോജിക്കുന്നതിന് വേണ്ടിവന്നേക്കാം. പിന്നെയെങ്ങിനെയാണ് ഒരാൾക്ക് ഒരു സംഭാഷണം ആരംഭിക്കാൻ കഴിയുക, എങ്ങിനെയാണ് കൂടുതൽ വിമർശനാത്മകമായ ഒരു കാഴ്ചപ്പാടിന്റെ ഇടം സൃഷ്ടിക്കാൻ കഴിയുക?

യുദ്ധം എന്താണ് അനുഭവിപ്പിക്കുന്നത്

യൂറോപ്പിനെ പോലെയോ ഏഷ്യയിലെതന്നെ അഫ്ഗാനിസ്ഥാൻ വിയറ്റ്നാം എന്നീ രാജ്യങ്ങളെ പോലെയോ ഇന്ത്യക്ക് ഒരു രാജ്യമെന്ന നിലയിൽ യുദ്ധം അതിൻറെ സമഗ്രതയിൽ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുദ്ധം എന്നത് അതിർത്തിയിലെ സംഭവവികാസങ്ങൾ മാത്രമായിരുന്നു.

രണ്ടാംലോകമഹായുദ്ധം ജർമ്മനിയെയും റഷ്യയെയും തരിപ്പണമാക്കിയത് പോലെ ഒരു യുദ്ധവും നമ്മുടെ ജീവിതത്തെ ബാധിച്ചിട്ടില്ല. അത് വളരെ ചെറിയ ഒരു ജനസഞ്ചയത്തെ മാത്രം ബാധിക്കുന്ന ഒരു ആഘാതമാണ്. നമ്മുടെ നേതാക്കൾ സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഹാൽദിഘട്ട് യുദ്ധവും ആധുനിക യുദ്ധവും തമ്മിലുള്ള വ്യത്യാസം അറിയുമോ എന്ന് ആർക്കും സംശയം തോന്നും. അവർ കാലഹരണപ്പെട്ട ഒരു നാടകം അവതരിപ്പിക്കാൻ ശ്രമിക്കുന്ന നടീനടന്മാരെപ്പോലെയാണ്.

ഒരു സമൂഹമെന്ന നിലയിൽ ഇന്ത്യ യുദ്ധത്തെ കുറിച്ച് കാര്യമായി ചിന്തിച്ചിട്ടു തന്നെയുണ്ടാവില്ല. നമ്മൾ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു ഗതാഗത പ്രശ്നം എന്നതുപോലെയാണ്. നമ്മുടെ യുദ്ധ വിദഗ്ധന്മാരും അന്താരാഷ്ട്ര നയതന്ത്രജ്ഞരും ദേശസുരക്ഷയെയും ദേശസ്നേഹത്തെയും കൂട്ടി കുഴയ്ക്കുന്നു. ദേശസുരക്ഷപോലെ വരണ്ട മറ്റൊരു ആധുനിക ആശയവും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ക്ഷതം വരുത്തിയിട്ടില്ല. ദേശസുരക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക നിലപാടുകൾ രൂപീകരിക്കുന്നതിന് മനുഷ്യക്കുരുതികളുടെ എണ്ണമെടുക്കേണ്ടത് ആവശ്യമാണ്. നശിച്ച ജീവിതങ്ങളുടെയും ദഹിച്ച ശരീരങ്ങളുടെയും കണക്കെടുത്തേ മുന്നോട്ടുള്ള പോക്കിനെ യുക്തി ഭദ്രമാക്കാൻ ആകൂ. പരപ്രേരണയ്ക്ക് വശംവദമാകുന്ന ഒരു സമൂഹത്തിൽ ഇത്തരം വാക്കുകൾ അലറി വിളിക്കുന്നത് രാജ്യത്തിൻറെ സാമൂഹ്യ വൈവിധ്യത്തെയും ജനാധിപത്യത്തെയും തകർക്കും.

യുദ്ധത്തോട് കാട്ടുന്ന ഈ അഭിനിവേശം അപകടത്തിലാക്കുന്നത് ജനാധിപത്യത്തെയും യുക്തിബോധത്തെയും ആണ്. പാക്കിസ്ഥാന് ഒരു രാക്ഷസീയ രൂപം നൽകുന്ന നിമിഷം മുതൽ കാശ്മീരിനോടുള്ള നമ്മുടെ ഇടപെടലുകൾ യുക്തിസഹമായും സർഗ്ഗാത്മകമായും മനസ്സിലാക്കാൻ നമുക്ക് കഴിയാതെ പോകും എന്ന് നേതാക്കൾക്ക് അറിയാം. പാകിസ്ഥാനിലെ യുദ്ധക്കൊതിയെക്കുറിച്ചും സൈനികവൽക്കരണത്തെകുറിച്ചും നമുക്ക് ഒരു വിഷമവുമില്ലാതെ സംസാരിക്കാം എന്നാൽ കാശ്മീരിലും മണിപ്പൂരിലും നമ്മൾ തന്നെ ചെയ്യുന്ന ക്രൂരത കാണാൻ കൂട്ടാക്കുകയില്ല. ബർലിൻ മതിൽ ഒരു വിദൂര പേടി സ്വപ്നം മാത്രമായി തീരുമ്പോഴും അൾസർ സാധാരണ നിലയിലേക്ക് എത്തിച്ചേരുമ്പോഴും കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധം എന്തുകൊണ്ട് നടക്കുന്നു എന്ന് ഒരു ക്രിയാത്മക ജനാധിപത്യരാജ്യമായ ഇന്ത്യ ചോദിക്കണ്ടേ?

സമാധാനത്തിന്റെ വഴിയിലേക്ക് പാകിസ്ഥാനെ വെല്ലുവിളിക്കുവാൻ കെൽപ്പുള്ള ഒരു ധാർമിക നേതൃത്വം എന്തുകൊണ്ട് നമുക്ക് ഉണ്ടാകുന്നില്ല? ആഭ്യന്തര യുദ്ധങ്ങളും ഭൂരിപക്ഷ ആൾക്കൂട്ടവും നമ്മുടെ നാഗരികതയുടെ അന്തസത്തയെ കാർന്നുതിന്നുമ്പോളും നമ്മൾ ഒരു ജനാധിപത്യ രാജ്യമാണെന്ന് എന്തുകൊണ്ട് വിചാരിക്കുന്നു?

പഞ്ചശീല തത്വങ്ങളിൽ നാം മുന്നോട്ടുവച്ച സാർവദേശീയ പൗരൻ ഇന്ന് എവിടെ നിൽക്കുന്നു? പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെയും അബ്ദുൽ ഗാഫർഖാന്റെയും സംസ്കൃതിയെ കുറിച്ചുള്ള സ്വപ്നങ്ങൾ നമ്മൾ കൈ വിടേണ്ടതുണ്ടോ?

തന്ത്രപരമായിപോലും നമുക്കുതന്നെയാണ് നഷ്ടമെന്ന് കാണാം. തന്ത്രമെന്നത് ആയുധവാഴ്ചയുടെ പൗരുഷ പ്രകടനത്തിന്റെ സ്വന്തമായിരിക്കുകയാണ്. ഇപ്പോഴത് നൈതികതയും മൂല്യവും നഷ്ടപ്പെട്ട ഒരു പദം. അടവിനേക്കാൾ തന്ത്രത്തിന് ദീർഘകാല പ്രസക്തിയുണ്ട്. അത് ഏതൊരു മാന്യമായ സമൂഹത്തിലും ഒരു മൂല്യവ്യവസ്ഥ ആവശ്യപ്പെടുന്നു. ദുഖത്തോടെ പറയട്ടെ, പാക്കിസ്ഥാനെ ഒരു വിനീത ദാസൻ എന്ന നിലയിൽ കണക്കാക്കുന്ന പുൽവാമയുടെ പ്രധാന ഗുണഭോക്താവായ ചൈന ഉൾപ്പെടുന്ന ഒരു ഭൂരാഷ്ട്രതന്ത്ര കെണിയിലേക്ക് ഇന്ത്യ നടന്നുനീങ്ങുന്നു എന്നാണ് വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ അതിൻറെ ഏറ്റവും വലിയ നേട്ടം ആയ ജനാധിപത്യക്രമത്തിൽ നിന്ന് മാറി സൈനിക വൽക്കരിക്കപ്പെട്ട ഒരു ഏകാധിപത്യത്തിന് കീഴിൽ ആയിക്കാണാനാണ് ചൈന ഒരു സമൂഹം എന്ന നിലയിലും ഒരു ഭരണസംവിധാനം എന്ന നിലയിലും ആഗ്രഹിക്കുന്നത്. ഞാൻ എന്താണ് വാദിക്കുന്നത് എന്നാൽ സമാധാന കാഴ്ചപ്പാടുകളും ഒരു തന്ത്രമാണ് എന്നാണ്. അതായത് ഒരു ജനാധിപത്യം എന്ന നിലയിലും ഒരു സമാധാനം ആഗ്രഹിക്കുന്ന രാജ്യം എന്ന നിലയിലും നമ്മൾ ചൈനയെ ചിന്താപരമായി മറികടക്കുകയും അതിജീവിക്കുകയും വേണമെന്നാണ്. ആണത്തിന്റെ അഹന്ത നിറഞ്ഞ ദേശസുരക്ഷാ ബിംബത്തോടുള്ള ദുർബലമായ വെല്ലുവിളിയല്ല സമാധാനം. അത് ക്ഷിപ്രകോപിയായ ദേശീയ രാഷ്ട്രത്തോടുള്ള നാഗരികതയുടെ പ്രതികരണമാണ്.

വിയോജിപ്പാണ് നിലനിൽപ്പ്

നമ്മുടെ സഹ പൗരന്മാരോട് സംവദിക്കുമ്പോൾ നമ്മുടെ സ്വദേശി സ്വരാജ് ബോധം എത്ര മഹത്താണ് എന്ന് ഒരു ഗാന്ധിയൻ രീതിയിൽ പ്രകടമാക്കേണ്ടതുണ്ട്. വരണ്ട ദേശസ്നേഹത്തിന് ഇല്ലാത്ത ഉത്തരവാദിത്തങ്ങൾ സമാധാനത്തിനുണ്ട്. എങ്കിലും നമ്മുടെ നിലനിൽപ്പിന്റെ നൈതികതയെ കുറിച്ച് സംശയാലുക്കളായവരെ തിരുത്തുവാൻ സംഭാഷണങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടുവാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ഈ സമയത്ത് വിയോജിപ്പ് എന്നാൽ ഒരേസമയം നിലനിൽപ്പിന്റെയും ക്രിയാത്മകമായ ശ്രദ്ധയുടെയും പ്രകാശനമാണ്. ബുദ്ധൻ, നാനാക്ക്, കബീർ, ഗാഫർഖാൻ, ഗാന്ധി എന്നിവരാൽ പ്രചോദിതമായ സമാധാനത്തെ കുറിച്ചുള്ള ഏറ്റവും സർഗാത്മകമായ കാഴ്ചപ്പാടുകൾ ലോകത്തിന് നൽകിയ ഒരു സംസ്കൃതിയാണ് ഇന്ത്യ എന്ന് നാം മനസ്സിലാക്കണം. ആണവ യുദ്ധങ്ങളും മനുഷ്യക്കുരുതിയുമാണ് വിധിക്കപ്പെട്ടത് എന്ന് ധരിച്ചിരിക്കുന്ന ഒരു ലോകത്തിനുമുന്നിൽ ഈ സമാധാന കാഴ്ചപ്പാടുകൾ ഏറ്റവും ക്രിയാത്മകമായി അവതരിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇന്നത്തെ ദേശരാഷ്ട്ര സങ്കല്പനങ്ങൾ മറികടന്ന്, സമാധാനം ആവശ്യപ്പെടുന്ന നാഗരികതയോടെ, ഈ ആശയങ്ങളുടെ വിളനിലം ഒരുക്കുന്നതിന് സഹായിക്കുവാൻ പൗരസമൂഹവും ആശ്രമങ്ങളും സർവ്വകലാശാലകളും ശ്രമിക്കണം. നാഗരിക മൂല്യങ്ങളിലേക്ക് തിരിച്ചു പോകേണ്ടുന്ന ഒരു സമൂഹത്തിന്റെ പവിത്ര രേഖയും സമ്മതപത്രവും ആണ് സമാധാനം. അത് സത്യാഗ്രഹിയുടെ സ്വപ്നങ്ങളെക്കുറിച്ചുള്ള നിവേദനമാണ്, ഇപ്പോഴത്തെ ദേശരാഷ്ട്ര അധീശത്വത്തെ വെല്ലുവിളിക്കുവാൻ സമാധാനത്തിന് ആശയങ്ങളും ആദർശങ്ങളും പരീക്ഷണങ്ങളും വേണം എന്ന തിരിച്ചറിവാണ്. ഒരു നാഗരികത എന്ന നിലയിൽ ഇന്ത്യക്ക് മറിച്ചൊന്ന് ആകാൻ ആവില്ല.

Source Attribution

Translated by: പി. എൻ. വേണുഗോപാൽ
Original Source: https://www.thehindu.com/opinion/lead/think-like-a-civilisation/article26391151.ece
URL: The Hindu
Permission: പകർപ്പവകാശം ലേഖകന്.

എഴുത്തുകാരൻ / എഴുത്തുകാരി

Author-Shiv Visvanathan.jpg

പ്രൊഫ. (ഡോ.) ശിവ വിശ്വനാഥൻ

പ്രൊഫ. (ഡോ.) ശിവ് വിശ്വനാഥൻ ഇന്ത്യയിലെ പ്രമുഖനായ ഒരു സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ്. നിലവിൽ സോണിപത്തിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിലെ പ്രൊഫസറും, 'സെന്റർ ഫോർ ദ സ്റ്റഡി ഓഫ് നോളജ് സിസ്റ്റംസ്' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമാണ് അദ്ദേഹം. ഡൽഹി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, സാമൂഹിക നരവംശശാസ്ത്രം (Social Anthropology), ശാസ്ത്ര-സാങ്കേതിക പഠനങ്ങൾ (Science and Technology Studies) എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 'കോഗ്നിറ്റീവ് ജസ്റ്റിസ്' (Cognitive Justice) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. സ്റ്റാൻഫോർഡ് സർവകലാശാല, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങി നിരവധി പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങൾ, നഗര പഠനങ്ങൾ, ശാസ്ത്രത്തിന്റെ തത്വശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആഴത്തിൽ ഇടപെടുന്ന ഒരു എഴുത്തുകാരനും വാഗ്മിയുമാണ് പ്രൊഫ. ശിവ് വിശ്വനാഥൻ.


"https://abhiprayavedi.org/index.php?title=Oru-Nagarikathayil&oldid=3994" എന്ന താളിൽനിന്ന് ശേഖരിച്ചത്