സാർഡീനിയയിലെ ബാല്യം
ഇറ്റലിയുടെ വടക്കൻ വ്യവസായ മേഖലകളിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു അന്നത്തെ സാർഡീനിയ. സാമ്പത്തികമായി പിന്നോക്കവും ദാരിദ്ര്യം വ്യാപകവുമായ ഒരു പ്രദേശം. ഇറ്റലിയുടെ രാഷ്ട്രീയ ഏകീകരണം കഴിഞ്ഞിരുന്നുവെങ്കിലും വടക്കും തെക്കും തമ്മിലുള്ള സാമ്പത്തിക - സാമൂഹിക അന്തരം വളരെ വലുതായിരുന്നു. സാമൂഹ്യ ഉച്ചനീചത്വങ്ങൾ ഉൾപ്പടെ നിലനിന്നിരുന്ന കാർഷിക മേഖലയായ സാർഡീനിയ ഈ പിന്നോക്കാവസ്ഥയുടെ സവിശേഷമായ ഒരു പ്രതിരൂപമായിരുന്നു.
ഗ്രാംഷിയുടെ ബാല്യവും അതുകൊണ്ടുതന്നെ സുഖകരമായിരുന്നില്ല. കുട്ടിക്കാലം മുതൽ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. നട്ടെല്ലിനെ ബാധിക്കുന്ന ക്ഷയരോഗം അദ്ദേഹത്തെ ഒരു കൂനനും ആജീവനാന്ത വേദനയുടെ ഉടമയുമാക്കി. അദ്ദേഹത്തിന്റെ പിതാവ് ഫ്രാൻചെസ്കോ ഗ്രാംഷി സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. 1898 ൽ ഭരണപരമായ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹം അറസ്റ്റിലാവുകയും പിന്നീട് തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ താല്പര്യങ്ങളാൽ കെട്ടിച്ചമച്ച കേസായിരുന്നു അത് എന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. അതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. കുട്ടികൾ മാനസികവും സാമ്പത്തികവുമായി കടുത്ത പ്രയാസത്തിലായി.
അസുഖക്കാരനായ അന്റോണിയോക്ക് ഏഴര വയസ്സെത്തിയപ്പോളാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്കൂളിലേയ്ക്ക് അയക്കുവാനുള്ള ത്രാണി അമ്മയ്ക്ക് ഉണ്ടായത്. ഏകദേശം പതിനൊന്നാം വയസ്സിൽ കുടുംബത്തെ സഹായിക്കുന്നതിനായി അന്റോണിയോയ്ക്ക് പഠനം നിർത്തി ജോലി ചെയ്യേണ്ടിവന്നു. ഏറ്റവും മുതിർന്ന ജേഷ്ടൻ ജെന്നാറോവിന്റെ അതേ പാത. ജേഷ്ടൻ മുൻപ്ഘി ജോലിചെയ്തിരുന്ന ലാർസയിലെ നികുതി - ഭൂവുടമസ്ഥതാ രജിസ്ട്രി ഓഫീസിലായിരുന്നു ജോലി. 10 മണിക്കൂർ ജോലി. ഏകദേശം രണ്ടു വർഷത്തോളം ആ അവസ്ഥ തുടർന്നു. അതിനിടയിലും അന്റോണിയോ സ്വയം പഠനം തുടർന്നു. പിതാവ് ജയിലിൽനിന്ന് തിരിച്ചെത്തിയപ്പോളാണ് വീണ്ടും പഠനം തുടരാനായത്. പഠനത്തിൽ അന്റോണിയോ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചു.
ഇത് ഒരു ചെറിയ ജീവചരിത്രവിശദാംശമായി മാത്രം കാണേണ്ടതില്ല.
ദാരിദ്ര്യം അനുഭവിച്ച് അറിഞ്ഞ ഒരു ബാലനായിരുന്നു ഗ്രാംഷി. സാമൂഹിക പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള ഗ്രാംഷിയുടെ ചിന്തകൾക്കുപിന്നിൽ അദ്ദേഹത്തിന്റെ സ്വന്തം അനുഭവലോകവും ഉണ്ടായിരുന്നു.
ഗ്രാംഷി ഏഴ് മക്കളിൽ നാലാമനായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും പിതാവിന്റെ തടവും കുട്ടികളുടെ ജീവിതത്തെ നേരിട്ട് ബാധിച്ചു. അമ്മയുടെ നിശ്ചയദാർഢ്യവും മക്കളോടുള്ള സ്നേഹവുമാണ് സന്നിഗ്ധഘട്ടങ്ങളിൽ കുടുംബത്തെ നിലനിർത്തിയത്. ജെന്നാറോ വിദ്യാഭ്യാസം അവസാനിപ്പിച്ച് തൊഴിലുകളിൽ ഏർപ്പെടുകയും പിന്നീട് നിർബന്ധിത സൈനിക സേവനത്തിന് പോകുകയും ചെയ്തു. രണ്ടാമൻ മാരിയോ വ്യത്യസ്തനായിരുന്നു. അദ്ദേഹം സൈനിക അക്കാദമിയിൽ ചേരുകയും പിന്നീട് ഒരു ഉറച്ച ഫാസിസ്റ്റ് അനുകൂലിയായി മാറുകയുമുണ്ടായി. സഹോദരന്മാർ അന്റോണിയോയുടെ പഠനത്തിനും ചികിത്സയ്ക്കും പിന്നീട് തടവിലായിരുന്ന കാലത്തും സഹായിച്ചിരുന്നു.
ജെന്നാറോയും സോഷ്യലിസ്റ്റ് സാഹിത്യവും
മൂത്ത സഹോദരൻ ജെന്നാറോ ഈ ഘട്ടത്തിൽ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു. സാർഡീനിയയ്ക്ക് പുറത്തുള്ള ഇറ്റാലിയൻ ഭൂഖണ്ഡത്തിൽ കഴിഞ്ഞിരുന്ന കാലത്ത് ജെന്നാറോ സോഷ്യലിസ്റ്റ് ആശയങ്ങളുമായി പരിചയപ്പെടുകയും പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവൃത്തിക്കുകയും ചെയ്തു. അന്റോണിയോയ്ക്ക് Avanti! ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് പ്രസിദ്ധീകരണങ്ങളും മറ്റു രാഷ്ട്രീയ സാഹിത്യങ്ങളും പരിചയപ്പെടുത്തുന്നതിൽ ജെന്നാറോയ്ക്ക് പങ്കുണ്ടായിരുന്നു. ഇറ്റലിയിൽ ഫാസിസം ശക്തമായപ്പോൾ അദ്ദേഹം പാരീസിലേയ്ക്ക് ഒളിവിൽ പോയി.

എന്നാൽ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ബാല്യത്തിൽ തന്നെ ഗ്രാംഷി ഒരു പൂർണ്ണരൂപത്തിലുള്ള മാർക്സിസ്റ്റായി മാറിയിരുന്നില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയബോധം ക്രമേണയാണ് രൂപപ്പെട്ടത്. സാർഡീനിയയിലെ ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും, പ്രദേശിക അസമത്വത്തെക്കുറിച്ചുള്ള അനുഭവങ്ങളും, പിന്നീട് സോഷ്യലിസ്റ്റ് സാഹിത്യവുമായുള്ള പരിചയവും - ഇവയെല്ലാം ചേർന്നാണ് ആ ബോധം വികസിച്ചത്.
സാർഡീനിയയിൽ നിന്ന് ടൂറിനിലേക്ക്
1911 ൽ ഒരു സ്കോളർഷിപ്പോടെ ടൂറിൻ സർവകലാശാലയിൽ പഠിക്കാനെത്തിയതോടെ ഗ്രാംഷിയുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായി.

സാർഡീനിയയിലെ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും നേരിട്ട് അനുഭവിച്ച ഒരു യുവാവ് പെട്ടെന്ന് എത്തിച്ചേർന്നത് ഇറ്റലിയിലെ ഏറ്റവും വികസിതമായ വ്യവസായ നഗരങ്ങളിലൊന്നിലേക്കാണ്. അന്നത്തെ ടൂറിൻ FIAT പോലുള്ള വൻ വ്യവസായ സ്ഥാപനങ്ങളുടെ നഗരമായിരുന്നു. വടക്കൻ ഇറ്റലിയുടെ വ്യവസായവൽക്കരണവും തൊഴിലാളിവർഗ്ഗത്തിന്റെ സാന്ദ്രതയും യൂറോപ്പിലെ ആധുനിക വ്യവസായ നഗരങ്ങളുമായി അതിനെ ബന്ധിപ്പിച്ചിരുന്നു.
അതുകൊണ്ട് ഗ്രാംഷിയുടെ ജീവിതത്തിൽ ഒരു അപൂർവമായ അനുഭവസമന്വയം ഉണ്ടായി. ഇറ്റലിയിലെ സാമ്പത്തികമായി പിന്നാക്കമായ ഒരു പ്രദേശത്തെയും അതിവേഗം വ്യവസായവൽക്കരിക്കപ്പെട്ട ഒരു നഗരത്തെയും അദ്ദേഹം നേരിട്ട് അനുഭവിച്ചു.
ഇത് അദ്ദേഹത്തിന്റെ ചിന്തയെ നിർണയിച്ച ഒരേയൊരു കാരണമാണെന്ന് പറയാനാവില്ല. എന്നാൽ പിന്നീട് ഇറ്റലിയുടെ തെക്ക് - വടക്ക് വിഭജനം കർഷകപ്രശ്നം, തൊഴിലാളിവർഗ്ഗം, വ്യവസായവൽക്കരണം, ഭാഷയും സംസ്കാരവും, ദേശീയത എന്നിവയെക്കുറിച്ച് അദ്ദേഹം ഉയർത്തിയ ആശയങ്ങൾ മനസ്സിലാക്കാൻ ഈ അനുഭവം വളരെ പ്രസക്തമാണ്.
സാർഡീനിയയിൽ അദ്ദേഹം അനുഭവിച്ച സാമൂഹിക അവസ്ഥയും ടൂറിനിൽ കണ്ട വ്യവസായ സമൂഹവും തമ്മിലുള്ള വ്യത്യാസം ഇറ്റലിയെ ഒരു ഏകീകൃത സമൂഹമായി കാണുന്നതിന്റെ പരിമിതികൾ അദ്ദേഹത്തിന് തുറന്നുകാട്ടി.
ഒരു രാജ്യത്തിനകത്ത് തന്നെ വ്യത്യസ്ത സാമ്പത്തിക ഘടനകളും ജീവിതാനുഭവങ്ങളും സാംസ്കാരിക ലോകങ്ങളും നിലനിൽക്കാമെന്ന് അദ്ദേഹം നേരിട്ട് കണ്ടു. പിന്നീട് ഗ്രാംഷിയുടെ ചിന്തയിൽ വളരെ പ്രധാനപ്പെട്ടതായി മാറുന്ന ഒരു ചോദ്യം ഇവിടെനിന്ന് രൂപപ്പെടുന്നതായി കാണാം: സാമ്പത്തിക ഘടന മാത്രമല്ല, മനുഷ്യർ ജീവിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ ലോകങ്ങളും രാഷ്ട്രീയബോധത്തെ എങ്ങനെ രൂപപ്പെടുത്തുന്നു? എന്ന ചോദ്യം.
ടൂറിനിലെ അനുഭവം ഇതിന് മറ്റൊരു വശം കൂടി നൽകി. സർവകലാശാലയിൽ അദ്ദേഹം ഭാഷാശാസ്ത്രം പഠിച്ചു. ഭാഷയും പ്രാദേശിക ഭാഷാരൂപങ്ങളും സംസ്കാരവും ഭരണവർഗ്ഗത്തിന്റെ ആധിപത്യം നിലനിർത്താനുള്ള സാമൂഹിക പദവികളുടെ മാർഗ്ഗങ്ങളായി മാറുന്നത് എങ്ങനെയെന്ന് അദ്ദേഹം പഠനവിധേയമാക്കി. ഈ ബൗദ്ധിക പശ്ചാത്തലമാണ് പിന്നീട് 'സാംസ്കാരിക അധീശത്വം' എന്ന അദ്ദേഹത്തിന്റെ ആശയരൂപീകരണത്തിന് അടിത്തറയിട്ടത്.
ടൂറിനിൽ വ്യവസായ തൊഴിലാളികളുമായും സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായും ഗ്രാംഷി അടുത്ത ബന്ധം സ്ഥാപിച്ചു. 1913 ൽ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1915 ൽ സർവകലാശാലാ പഠനം ഉപേക്ഷിച്ച് പൂർണ്ണകാല പത്രപ്രവർത്തകനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായി.
അങ്ങനെ സാർഡീനിയയിലെ പിന്നോക്ക സമൂഹത്തിൽ നിന്ന് ടൂറിനിലെ വ്യവസായ തൊഴിലാളി സമൂഹത്തിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ബൗദ്ധിക ജീവിതത്തിലെ ഒരു പ്രധാന ഘട്ടമായി മാറി.
മാർക്സിസത്തിനകത്തെ ആശയ സംഘർഷങ്ങളുടെ കാലം
ഗ്രാംഷി രാഷ്ട്രീയമായി വളർന്നത് മാർക്സിസം ഒരൊറ്റ, തർക്കമില്ലാത്ത സിദ്ധാന്തമായി നിലനിന്നിരുന്ന കാലത്തല്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനകത്ത് തന്നെ വലിയ ആശയ സമരങ്ങൾ ഉണ്ടായിരുന്നു.
വ്യവസായവൽക്കരണം മുന്നേറും, തൊഴിലാളിവർഗ്ഗം വളരും, വർഗ്ഗവിരോധം കൂടുതൽ ശക്തമാകും, ഒടുവിൽ മുതലാളിത്തത്തിന്റെ അന്തർവൈരുധ്യങ്ങൾ സോഷ്യലിസത്തിലേക്കുള്ള വഴിയൊരുക്കും എന്നായിരുന്നു മാർക്സിസത്തിന്റെ ഒരു പ്രബല വായന.
എന്നാൽ എഡ്വേർഡ് ബേൺസ്റ്റിൻ (Eduard Bernstein) ന്റെ തിരുത്തൽ വാദം revisionism പോലുള്ള പ്രവണതകൾ ഈ ധാരണയെ ചോദ്യം ചെയ്തു. പാർലമെന്ററി ജനാധിപത്യത്തിലൂടെയും തൊഴിലാളി സംഘടനകളിലൂടെയും ക്രമേണ പരിഷ്കാരങ്ങൾ നേടുന്നതിലൂടെയും സോഷ്യലിസത്തിലേക്ക് നീങ്ങാമെന്നായിരുന്നു അതിന്റെ വാദം. മറുവശത്ത്, ലെനിൻ ഉൾപ്പെടെയുള്ള വിപ്ലവകാരികൾ തൊഴിലാളിവർഗ്ഗത്തിന്റെ സ്വതന്ത്രമായ രാഷ്ട്രീയ സംഘടനയും വിപ്ലവകരമായ അധികാരമാറ്റവും ആവശ്യപ്പെടുകയായിരുന്നു.
റോസാ ലക്സംബർഗിനെപ്പോലുള്ള ചിന്തകർ ഇതിൽനിന്നും വ്യത്യസ്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. തൊഴിലാളികളുടെ സ്വതസിദ്ധമായ കൂട്ടായ പ്രവർത്തനം, ബഹുജന സമരം, ജനാധിപത്യം, പാർട്ടിയുടെ പങ്ക് എന്നിവയെക്കുറിച്ച് അവർ വിപ്ലവരാഷ്ട്രീയത്തിനകത്ത് തന്നെ വ്യത്യസ്ത നിലപാടുകൾ അവതരിപ്പിച്ചു.
അതുകൊണ്ട് ഗ്രാംഷിയെ മനസ്സിലാക്കുമ്പോൾ “മാർക്സിസം” എന്നത് ഒരൊറ്റ രാഷ്ട്രീയ ഫോർമുലയായി കാണുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. അദ്ദേഹം ഈ ആശയ സമരങ്ങളിലൂടെയാണ് സ്വന്തം നിലപാടുകൾ രൂപപ്പെടുത്തിയത്.
ഒന്നാം ലോകമഹായുദ്ധവും 1917 ലെ റഷ്യൻ വിപ്ലവവും
ഒന്നാം ലോകമഹായുദ്ധം ഈ തർക്കത്തെ കൂടുതൽ രൂക്ഷമാക്കി. യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടികളിൽ വലിയൊരു വിഭാഗം സ്വന്തം രാജ്യങ്ങളുടെ യുദ്ധനയങ്ങളെ പിന്തുണച്ചപ്പോൾ അന്തർദേശീയ തൊഴിലാളി ഐക്യത്തെക്കുറിച്ചുള്ള അവകാശവാദം തന്നെ പ്രതിസന്ധിയിലായി.
1917 ലെ റഷ്യൻ വിപ്ലവം ഈ ചർച്ചകളെ പുതിയ തലത്തിലേക്ക് കൊണ്ടുപോയി. ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുത്തത് ഒരു സിദ്ധാന്തപരമായ സംഭവം മാത്രമായിരുന്നില്ല; ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റുകൾക്ക് അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയ സാധ്യതയായി തോന്നി.
ഗ്രാംഷിക്കും അത് നിർണായകമായ വഴിത്തിരിവായിരുന്നു. വിപ്ലവം റഷ്യയിൽ സംഭവിച്ചു എന്നതിലുപരി രാഷ്ട്രീയ സംഘടന, ജനങ്ങളുടെ സജീവ ഇടപെടൽ, ചരിത്രത്തിലെ മനുഷ്യരുടെ പങ്ക് എന്നിവയെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തിയ സംഭവമായാണ് അദ്ദേഹം അതിനെ സമീപിച്ചത്.
1917 ൽ അദ്ദേഹം എഴുതിയ “The Revolution Against Capital” പോലുള്ള ലേഖനങ്ങളിൽ നിന്ന് തന്നെ സാമ്പത്തിക നിർണയവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങളും മനുഷ്യരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് അദ്ദേഹം നൽകിയ പ്രാധാന്യവും വ്യക്തമാകുന്നു.
റഷ്യൻ വിപ്ലവത്തിന്റെ പ്രതീക്ഷയും “Red Scare”-ഉം
റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനത്തിൽ യൂറോപ്പിലെ പല രാജ്യങ്ങളിലും തൊഴിലാളി പ്രക്ഷോഭങ്ങൾ ശക്തമായി. അതോടൊപ്പം ലോക മുതലാളിത്ത ശക്തികൾക്കിടയിൽ വിപ്ലവഭീതിയും ശക്തമായി. അമേരിക്കയിലും കമ്മ്യൂണിസ്റ്റ് സംഘടനകൾ രൂപപ്പെടാൻ തുടങ്ങി. അമേരിക്കയിൽ 1919–20 കാലത്തെ First Red Scare അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിലൊന്നാണ്. കമ്മ്യൂണിസത്തിന്റെ വ്യാപനത്തെക്കുറിച്ചും അതിന്റെ ഭീഷണിയെക്കുറിച്ചും രൂപംകൊണ്ട കടുത്ത ഭയത്തിന്റെയും പരിഭ്രാന്തിയുടെയും അടിച്ചമർത്തലിന്റെയും കാലഘട്ടത്തെയാണ് 'റെഡ് സ്കെയർ' (Red Scare 1) എന്ന് വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് ഇടതുപക്ഷ/കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പുലർത്തുന്നുവെന്ന് സംശയിക്കപ്പെടുന്ന ആളുകളെ സർക്കാരും പൊതുജനങ്ങളും ലക്ഷ്യം വയ്ക്കുകയും ഇത് പലപ്പോഴും അന്യായമായ അറസ്റ്റുകളിലേക്കും പൗരാവകാശങ്ങളുടെ ലംഘനത്തിലേക്കും നാടുകടത്തുകളിലേയ്ക്കും നയിക്കുകയും ചെയ്തു. “Red Scare” എന്നത് അമേരിക്കൻ ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിന്റെ പേരാണെങ്കിലും 1917 നുശേഷമുള്ള ലോകത്തിന്റെ പൊതുവായ രാഷ്ട്രീയ അന്തരീക്ഷം മനസ്സിലാക്കാൻ Red Scare എന്തായിരുന്നു എന്ന അറിവിന് വലിയ പ്രസക്തിയുണ്ട്.
രണ്ട് ചുവന്ന വർഷങ്ങൾ

റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനം ഇറ്റലിയിലും ശക്തമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സാമ്പത്തിക-സാമൂഹിക പ്രതിസന്ധി, തൊഴിലാളി സമരങ്ങൾ, ഫാക്ടറി കൗൺസിലുകളുടെ രൂപീകരണം എന്നിവ ചേർന്ന് 1919-20 കാലഘട്ടത്തെ Biennio Rosso - “രണ്ട് ചുവന്ന വർഷങ്ങൾ” - എന്നറിയപ്പെടുന്ന ഉഗ്രമായ സാമൂഹിക പ്രക്ഷോഭകാലമാക്കി.

ടൂറിനിൽ ഗ്രാംഷി ഈ അനുഭവത്തിന്റെ മധ്യത്തിലായിരുന്നു. 1919-ൽ അദ്ദേഹം L'Ordine Nuovo (പുതു ക്രമം) എന്ന രാഷ്ട്രീയ വാരിക ആരംഭിച്ചു. ഫാക്ടറി കൗൺസിലുകളെ തൊഴിലാളികളുടെ സ്വയംസംഘടനയുടെ രൂപമായി അദ്ദേഹം കണ്ടു. ഇവിടെ പ്രധാനപ്പെട്ട ചോദ്യം തൊഴിലാളികൾ സമരം ചെയ്യുമോ എന്നതായിരുന്നില്ല. തൊഴിലാളികൾക്ക് തങ്ങളുടെ ദൈനംദിന ജീവിതത്തിലും ഉൽപ്പാദനസ്ഥലത്തും സ്വയംസംഘടിച്ച് പുതിയൊരു സോഷ്യലിസ്റ്റ് ക്രമത്തിന്റെ ജനാധിപത്യ ശക്തിയായി വളരാൻ കഴിയുമോ? എന്നതായിരുന്നു. അതുകൊണ്ടുതന്നെ ഗ്രാംഷിയുടെ ചിന്തയിൽ പിന്നീട് വികസിക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസം, കൂട്ടായ ബോധം, സ്വയംസംഘടന എന്നിവയുമായി ഫാക്ടറി കൗൺസിലുകൾ ബന്ധപ്പെടുന്നു.
പരാജയപ്പെട്ട വിപ്ലവവും ഫാസിസത്തിന്റെ ഉയർച്ചയും
എന്നാൽ ഈ പ്രക്ഷോഭം ഇറ്റലിയിൽ തൊഴിലാളികളെ അധികാരത്തിലേക്ക് നയിച്ചില്ല. തൊഴിലാളി പ്രസ്ഥാനത്തിനകത്തെ ഭിന്നതകളും സോഷ്യലിസ്റ്റ് പാർട്ടിയുടെ പരിമിതികളും ഉൾപ്പെടെ പല ഘടകങ്ങൾ ഇതിനു കാരണമായി. അതിനു പിന്നാലെ ഫാസിസ്റ്റ് പ്രസ്ഥാനം ശക്തമാകുകയും ചെയ്തു.
മുസ്സോളിനിയുടെ നേതൃത്വത്തിലുള്ള ഫാസിസം ദേശീയത, രാഷ്ട്രീയ ഹിംസ, തൊഴിലാളി പ്രസ്ഥാനത്തോടുള്ള വിരോധം എന്നിവയെ കൂട്ടിച്ചേർത്തു. 1922-ൽ മുസ്സോളിനി അധികാരത്തിലെത്തിയതോടെ ഇറ്റലിയിലെ രാഷ്ട്രീയ സാഹചര്യം വേഗത്തിൽ മാറി.
ഗ്രാംഷിയുടെ രാഷ്ട്രീയ ചിന്തയെ മനസ്സിലാക്കാൻ ഈ അനുഭവം നിർണായകമാണ്.
ഇവിടെയാണ് പിന്നീട് അദ്ദേഹത്തിന്റെ ചിന്തയിൽ ഒരു പ്രധാന ചോദ്യം കൂടുതൽ വ്യക്തമായി ഉയരുന്നത്:
ഒരു ഭരണകൂടം ബലപ്രയോഗത്തിലൂടെ മാത്രമാണോ നിലനിൽക്കുന്നത്? അതോ ജനങ്ങളുടെ സമ്മതവും അവരുടെ പൊതുബോധവും സംസ്കാരവും സംഘടനകളും അതിന്റെ നിലനിൽപ്പിൽ പങ്കുവഹിക്കുന്നുണ്ടോ?
കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്
1921-ൽ ലിവോർണോയിലെ സോഷ്യലിസ്റ്റ് പാർട്ടികോൺഗ്രസിലെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. ഗ്രാംഷി അതിന്റെ പ്രധാന നേതാക്കളിലൊരാളായി.
1922-ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മോസ്കോയിലേക്ക് പോയി. അവിടെ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഭ്യന്തര തർക്കങ്ങളും റഷ്യൻ വിപ്ലവത്തിന്റെ അനുഭവങ്ങളും അടുത്തറിയാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അവിടെവച്ചാണ് ജൂലിയ ഷുക്തുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. അവർക്ക് രണ്ടു മക്കളുണ്ടായി.
1924-ൽ ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഗ്രാംഷി പാർട്ടി നേതൃത്വത്തിൽ കൂടുതൽ സജീവമായി. ഇറ്റാലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.
അപ്പോൾ അദ്ദേഹം ടൂറിനിലെ ഒരു യുവ സോഷ്യലിസ്റ്റ് ബുദ്ധിജീവി മാത്രമല്ലായിരുന്നു. ഫാസിസ്റ്റ് ഭരണകൂടത്തെ നേരിടുന്ന ഒരു ദേശീയതലത്തിലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ നേതാവായിരുന്നു.
അറസ്റ്റും തടവും
1926 നവംബർ 8-ന് ഗ്രാംഷി അറസ്റ്റിലായി. പാർലമെന്റ് അംഗം എന്ന നിലയിൽ നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടായിരുന്നിട്ടും, ഫാസിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ ഏകാന്തതടവിന് ഇരയാക്കി. 1928-ൽ പ്രത്യേക ട്രൈബ്യൂണൽ അദ്ദേഹത്തിന് ഇരുപത് വർഷത്തിലേറെ തടവുശിക്ഷ വിധിച്ചു. വിചാരണ വേളയിൽ പ്രോസിക്യൂട്ടർ നടത്തിയ വാചകം ചരിത്രപ്രസിദ്ധമാണ്: “ഈ തലച്ചോറിനെ ഇരുപത് വർഷത്തേക്ക് പ്രവർത്തനരഹിതമാക്കണം.”
എന്നാൽ ചരിത്രത്തിന്റെ വിരോധാഭാസം ഇതാണ് - ഗ്രാംഷിയുടെ ഏറ്റവും മഹത്തായ ബൗദ്ധിക സംഭാവനകൾ പിറന്നത് ഈ ജയിൽവാസ കാലത്തായിരുന്നു.
തടവറ ഗ്രാംഷിക്ക് അതികഠിനമായ പരീക്ഷണമായിരുന്നു. മുൻപേ തന്നെ മോശമായിരുന്ന ആരോഗ്യനില ദിനംപ്രതി വഷളായി. കുടുംബത്തിൽ നിന്നുള്ള അകലം, രാഷ്ട്രീയ ഒറ്റപ്പെടൽ, ജയിൽ അധികാരികളുടെ ക്രൂരത എന്നിവ അദ്ദേഹത്തെ തളർത്തി. രണ്ടു കുട്ടികളുമായി റഷ്യയിലായിരുന്ന ഭാര്യ ജൂലിയ ഷുക്ത് കടുത്ത രോഗാതുരതയും മാനസിക പിരിമുറുക്കവും കാരണം കത്തെഴുതാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

ഈ ഘട്ടത്തിൽ ഇറ്റലിയിൽ താമസിച്ചിരുന്ന ഭാര്യാസഹോദരി ടാറ്റിയാന ഷുക്ത് ആയിരുന്നു പുറംലോകവുമായി ഗ്രാംഷിയുടെ ഏക കണ്ണിയായി നിലകൊണ്ടത്. മരുന്നുകളും വസ്ത്രങ്ങളും പുസ്തകങ്ങളുമായി അവർ ജയിലുകൾ തോറും ഗ്രാംഷിയെ പിന്തുടർന്നു. അദ്ദേഹത്തിന് എഴുതാനും വായിക്കാനുമുള്ള അവസരങ്ങൾക്കായി ഫാസിസ്റ്റ് ഭരണകൂടത്തോട് നിരന്തരം പോരാടി. നോട്ട്ബുക്കുകൾ രഹസ്യമായി എത്തിച്ചുനൽകുകയും രാഷ്ട്രീയ സന്ദേശങ്ങൾ ഒളിച്ചുകടത്തുകയും ചെയ്തു. ജയിലിലെ ആ ഇരുണ്ട നാളുകളിൽ ഗ്രാംഷിയുടെ ബൗദ്ധികാഗ്നി അണയാതെ സൂക്ഷിച്ചത് ടാറ്റിയാനയുടെ വിട്ടുവീഴ്ചയില്ലാത്ത ഈ ആത്മസമർപ്പണമായിരുന്നു.

1933-ൽ ആരോഗ്യനില തീർത്തും വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഫോർമിയയിലെ ക്ലിനിക്കിലേക്കും പിന്നീട് റോമിലെ ക്വിസിസാന (Quisisana) ക്ലിനിക്കിലേക്കും മാറ്റി. 1934-ൽ ഭാഗികമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ശരീരം രോഗങ്ങൾക്ക് കീഴടങ്ങിക്കഴിഞ്ഞിരുന്നു. 1937 ഏപ്രിൽ 21-ന് തടവുശിക്ഷ ഔദ്യോഗികമായി അവസാനിച്ചെങ്കിലും ദിവസങ്ങൾക്കകം, ഏപ്രിൽ 25-ന്, അദ്ദേഹത്തിന് കടുത്ത മസ്തിഷ്കാഘാതമുണ്ടായി. ഏപ്രിൽ 27-ന്, 46-ാം വയസ്സിൽ, അന്റോണിയോ ഗ്രാംഷി അന്തരിച്ചു.
മരണശേഷം, ടാറ്റിയാന ഗ്രാംഷി എഴുതിത്തീർത്ത 33 നോട്ട്ബുക്കുകൾ (Prison Notebooks) അതീവ രഹസ്യമായി ഒളിച്ചുകടത്തി റഷ്യൻ എംബസി വഴി മോസ്കോയിലെത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഇവ തിരികെ കൊണ്ടുവന്ന് പ്രസിദ്ധീകരിക്കപ്പെടുന്നതും ലോകത്തിന്റെ ശ്രദ്ധ നേടുന്നതും. തന്റെ ചിന്തകളെ ഇരുപത് വർഷത്തേക്ക് തടവിലിടാൻ നോക്കിയ ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നിൽ, തടവറയിൽ എഴുതിയ കുറിപ്പുകളിലൂടെ അന്റോണിയോ ഗ്രാംഷി യുഗങ്ങളോളം ജീവിക്കുന്ന ബൗദ്ധിക പ്രതീകമായി മാറി.