Nammute-Republikkine-Rakshikkoo: Difference between revisions

From AbhiprayaVedi
Nammute-Republikkine-Rakshikkoo
mNo edit summary
Tags: Manual revert Reverted 2017 source edit
mNo edit summary
Tags: Manual revert 2017 source edit
 
Line 45: Line 45:
}}
}}
[[Category:Featured]]
[[Category:Featured]]
[[Category:നിയമം]]

Latest revision as of 16:32, 11 June 2026

നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കൂ, മൈ ലോഡ്സ്

ശ്രീറാം പഞ്ചു Author-Sriram_Panchu.jpg 2020-11-20 അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. (അർണബിനെ വിമാനത്തിനുള്ളിൽ അടുത്തെത്തി ആക്ഷേപിച്ച് സംസാരിച്ചതിന് വ്യോമയാന മന്ത്രാലയം ആറുമാസത്തെ വിമാനയാതാവിലക്ക് ഏർപ്പെടുത്തിയത് ഇതേ ആളിനാണ്) ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്? File:SupremeCourt.jpg

അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. (അർണബിനെ വിമാനത്തിനുള്ളിൽ അടുത്തെത്തി ആക്ഷേപിച്ച് സംസാരിച്ചതിന് വ്യോമയാന മന്ത്രാലയം ആറുമാസത്തെ വിമാനയാതാവിലക്ക് ഏർപ്പെടുത്തിയത് ഇതേ ആളിനാണ്) ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്?


വസ്തുതകൾ ലളിതമാണ്. ഭരണകക്ഷിയെ പിന്തുണയ്ക്കുന്നതായി കരുതപ്പെടുന്ന റിപ്പബ്ലിക് ടിവിയിലെ ശ്രീ അർണബ് ഗോസ്വാമി അൻവേ നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് 2020 നവംബർ 4 ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആ ചാനൽ 83 ലക്ഷം രൂപയുടെ ബിൽ തുക നല്കിയില്ലെന്നും അത് ആത്മഹത്യയുടെ ഒരു പ്രധാന കാരണമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലല്ല, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അദ്ദേഹം ഒരു ഹേബിയസ് കോർപ്പസ് റിട്ട് പെറ്റീഷൻ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇത് തികച്ചും അസാധാരണമാണ്. കാരണം ഹേബിയസ് കോർപ്പസ് നിയമാനുസൃതമല്ലാതെ തടങ്കലിൽ വയ്ക്കുന്നതിന് മാത്രമേ ബാധകമാകൂ; ഈ കേസിൽ ജാമ്യത്തിനോ വിടുതലിനോ വേണ്ടി അദ്ദേഹം സെഷൻസ് കോടതിയെ സമീപിക്കുകയും അതിൽ പരാജയപ്പെട്ടാൽ ഹൈക്കോടതിയിൽ പോകുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ആശങ്കപ്പെടുത്തുന്ന ഒരു വൈരുദ്ധ്യം

ഒരു അവധിദിവസം അഞ്ച് മണിക്കൂർ ഹൈക്കോടതി കേസ് കേട്ടു. സെഷൻസ് കോടതിയിൽ പോവുകയാണ് വേണ്ടതെന്ന് നവംബർ 9 തിന് കൃത്യമായി പറയുകയും ചെയ്തു. ഗോസ്വാമി അത്തരമൊരു അപേക്ഷ സെഷൻസ് കോടതിയിൽ നൽകി. വിചിത്രമെന്നു പറയട്ടെ, അദ്ദേഹം അതോടൊപ്പം സുപ്രീംകോടതിയേയും സമീപിച്ചു, കേസ് നവംബർ 11 ലേയ്ക്ക് പട്ടികപ്പെടുത്തി. ഒരു ദിവസം മുഴുവൻ നീണ്ട വാദങ്ങൾക്കൊടുവിൽ അന്ന് വൈകുന്നേരം അർണാബ് മോചിപ്പിക്കപ്പെട്ടു.

ഒരു വീരനായകനെപ്പോലെ അയാൾ കൈകൾ ആകാശത്തേയ്ക്ക് ഉയർത്തി. ഈ വ്യക്തിക്ക് ജാമ്യം നൽകണമോ എന്ന് തീരുമാനിക്കുന്നതിനായി രണ്ട് ഭരണഘടനാ കോടതികളുടെ ജുഡീഷ്യൽ സമയം മുഴുവൻ ചെലവഴിച്ചു, അതും കേസ് അടുത്ത ദിവസം ശരിയായ കോടതിയായ സെഷൻസ് ജഡ്ജി തീരുമാനിക്കാനിരിക്കുമ്പോൾ. പ്രതിയെ വിട്ടയക്കുന്നതിനുപകരം, തുടർച്ചയായി തടങ്കലിൽ വയ്ക്കാനാകുന്ന കേസില്ലെന്ന് ഒരു കോടതി കരുതുന്നുവെങ്കിൽ ആരെയും ജയിലിൽ അടയ്ക്കരുത് എന്ന് ഉയർന്ന കോടതി പറഞ്ഞാൽ മതിയായിരുന്നു.

എന്നിരുന്നാലും, ഈ കേസിൽ സുപ്രീം കോടതി കാട്ടിയ തിടുക്കവും വലിയ തോതിലുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ ഉൾപ്പെടുന്ന കേസുകളോടുള്ള നിലപാടുകളിലെ അന്തരവും ആശങ്കയുളവാക്കുന്നു. ഭീതിദമായ രണ്ട് ചോദ്യങ്ങൾ അപ്പോൾ ഉയരുന്നു. നിയമവ്യവസ്ഥയുടെ വേറിട്ടതും തുല്യവുമായ കരങ്ങൾ ഒരിക്കലും ചെയ്യാത്ത ഒരു കാര്യം കോടതി ചെയ്തതുവോ, അതൊരു ശക്തമായ എക്സിക്യൂട്ടീവിന്റെ ഭൂരിപക്ഷ അനുകൂല നിലപാടുകളുടെ പരിശോധന അവസാനിപ്പിക്കുകയാണോ? സർക്കാറിന്റെ പ്രവർത്തനത്തിനുമേലുള്ള ജുഡീഷ്യൽ അവലോകനം കോടതി ഉപേക്ഷിക്കുകയാണോ? സ്വകാര്യ തർക്കങ്ങളുടെ മദ്ധ്യസ്ഥനായി സ്വയം ചുരുങ്ങുകയാണോ?

അർണബ് ഗോസ്വാമി
Photo Credit: Facebook page of Arnab Goswami

1993 ഫെബ്രുവരിയിൽ രാഷ്ട്രപതിഭവനിൽ വച്ചുണ്ടായ ഒരു സംഭവം ഇത്തരുണത്തിൽ എനിക്ക് ഓർക്കാതിരിക്കാൻ കഴിയുന്നില്ല. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയി എം എൻ വെങ്കിടചെല്ലയ്യാ സത്യപ്രതിഞ്ജ ചെയ്യുന്നതാണ് അവസരം. കോടതിയും സർക്കാരും തമ്മിൽ വളരെ സൗഹാർദ്ദപരമായ ഒരു ബന്ധം താൻ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പി.വി നരസിംഹറാവു പറഞ്ഞു. ക്ലാസിക്കൽ എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ഒരു ഉരുളയ്ക്കുപ്പേരി അദ്ദേഹത്തിന് ലഭിച്ചു - “മിസ്റ്റർ. പ്രധാനമന്ത്രി, ഞങ്ങൾ തമ്മിലുള്ള ബന്ധം കുറ്റമറ്റതായിരിക്കണം, സൗഹാർദ്ദപരമല്ല. കോടതിയും സർക്കാരും തമ്മിലുള്ള സൗഹാർദ്ദത്തിന് ഇന്ത്യൻ ഭരണഘടനയിൽ സ്ഥാനമില്ല. ”

ഇനി എന്നാണ് ഇങ്ങനെയൊരു ചീഫ് ജസ്റ്റിസിനെ ഇന്ത്യക്കു ലഭ്യമാവുക!ഈ അടുത്തകാലത്തൊന്നും എക്സിക്യൂട്ടീവിനെതിരെ ഒരുതീരുമാനം പോലും ഉണ്ടായിട്ടില്ല എന്നു മനസ്സിലാക്കുമ്പോൾ ഈയിടെ 92 കടന്ന ആ ഭീഷ്മ പിതാമഹന്റെ മനസ്സിലൂടെ എന്തെല്ലാം ചിന്തകളാകും കടന്നുപോവുക?

ഒരിക്കലും ഉണ്ടാവാത്ത വിധിന്യായങ്ങൾ

കോടതിവിധി ഉണ്ടാവാത്തതുകൊണ്ടുമാത്രം എക്സിക്യൂട്ടീവിന്റെ കരങ്ങളിൽ ഒതുങ്ങിപ്പോകുന്ന എത്രയോ കേസുകൾ. സിറ്റിസൺഷിപ്പ്-ഭേദഗതി നിയമം, കാഷ്മീറിലെ കരുതൽത്തടങ്കലുകൾ, അർട്ടിക്കിൾ 370, ഉന്നതങ്ങളിൽ ബന്ധമുള്ളവരുടെ വസ്തുതട്ടിപ്പ് കേസിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന ആന്ധ്ര ഹൈക്കോടതിയുടെ കല്പനയ്ക്കെതിരെ നൽകിയ അപ്പീൽ രണ്ടുമാസമായിട്ടും ലിസ്റ്റ് ചെയ്യപ്പെടാതിരിക്കുക..

മറ്റൊരുകേസിലോ, പ്രശ്നം നുറുങ്ങി നുറുങ്ങി ഇല്ലാതായതിനുശേഷം തീരുമാനം വരുന്നു; ഷഹീൻ ബാഗ് പ്രതിഷേധം. അവിടെയും പൊതു ഇടങ്ങളെ പ്രതിഷേധ സമരങ്ങൾക്കായി ഉപയോഗിക്കുന്നതിനെ വിമർശിക്കുകയാണുണ്ടായത്. ആ തീരുമാനത്തിന്റെ നന്മ തിന്മകളെ മാറ്റിനിർത്താം, എങ്കിലും കുറേക്കൂടി സൗമ്യവും യാഥാർഥ്യങ്ങളിൽ അധിഷ്ടിതമായതുമായ ഒരു വിധി.. സന്ദർഭത്തിന് വലിയ പ്രസക്തിയുണ്ട്, മൈ ലോഡ്‌സ്! ഏതെല്ലാം കേസുകളിൽ നിങ്ങൾ എന്തൊക്കെ പറയുന്നു എന്നുമാത്രമല്ല ഏതെല്ലാം കേസുകളിൽ നിങ്ങൾ ഒന്നും പറയുന്നില്ല എന്നതും ജനങ്ങൾ വിലയിരുത്തും. നിങ്ങളുടെ യഥാർത്ഥ അധികാരം ആർട്ടിക്കിൾ 32, 226 എന്നിവയിൽ നിന്നല്ല, മറിച്ച് നിങ്ങൾക്കുള്ള പൊതുജന ബഹുമാനത്തിൽ നിന്നും പരിഗണനയിൽ നിന്നുമാണ് ലഭിക്കുന്നത്. ഞങ്ങളുടെ ഭരണഘടനാ സംരക്ഷകരായി നിങ്ങൾ പ്രവർത്തിക്കുന്ന പരിധിവരെ അത് തുടരുന്നു. ഇവയുടെ അഭാവത്തിൽ അധികാരങ്ങൾ കേവലം അലങ്കാരങ്ങൾ മാത്രമാണ്.

ആപൽ സൂചനകൾ

അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. (അർണബിനെ വിമാനത്തിനുള്ളിൽ അടുത്തെത്തി ആക്ഷേപിച്ച് സംസാരിച്ചതിന് വ്യോമയാന മന്ത്രാലയം ആറുമാസത്തെ വിമാനയാതാവിലക്ക് ഏർപ്പെടുത്തിയത് ഇതേ ആളിനാണ്) ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്? അതിശയോക്തിയാണ് ഹാസ്യനടന്മാരുടെ പ്രധാന ഉപാധി. ആക്ഷേപഹാസ്യത്തിന്റെ ലൈസൻസും അവർക്കുണ്ട്. അത് തമാശക്കുവേണ്ടി മാത്രമല്ല, അധികാരത്തിലിരിക്കുന്നവർ കേൾക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ അറിഞ്ഞിരിക്കേണ്ട തീക്ഷ്ണ യാഥാർത്ഥ്യങ്ങളാണ് ആക്രമണോൽസുകമല്ലാതെ അവർ പറഞ്ഞുകൊടുക്കുന്നത്. നല്ല രാജാക്കന്മാർ അവരെ സഹിച്ചു അക്ബർ ബിർബലിനേയും, കൃഷ്ണദേവരായ തെനാലി രാമനേയും. മോശപ്പെട്ട രാജാക്കന്മാർ അവരെ ശിരഛേദം ചെയ്യുകയോ നാടുകടത്തുകയോ ചെയ്തു. കുനാൽ കമ്ര ഇപ്പോൾ പെട്ടെന്ന് ദേശീയ പ്രശസ്തി നേടിയിട്ടുണ്ട്. ഒരു ചുണയുള്ള ദേശീയ തമാശക്കാരനെ നേരിടാൻ 'കോടതി അവഹേളനം' എന്ന പഴഞ്ചൻ തോക്കുകൊണ്ട് വെടിയുതിർക്കുന്നത് കഷ്ടമാണ്. അറ്റോർണി ജനറലിനെക്കുറിച്ച് ആലോചിക്കുമ്പോൾ അദ്ദേഹം വേഗംതന്നെ തന്നിൽ അർപ്പിതമായിരിക്കുന്ന ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മടങ്ങിവരുമെന്ന് നമുക്ക് ആശിക്കാം. ഭരണഘടനാ വിഷയങ്ങളിൽ പാണ്ഡിത്യവും പരിചയസമ്പത്തുമുള്ള മുതിർന്ന നിയമജ്ഞനാണ് അദ്ദേഹം. താൻ മാറിവരുന്ന സർക്കാരിന്റെയോ അധികാരത്തിലിരിക്കുന്ന പാർട്ടിയുടേയോ വക്കീലല്ലെന്നും ഇന്ത്യൻ യൂണിയന് ഭരണഘടനാപരമായ നിയമോപദേശം നൽകുക എന്നതാണ് തന്റെ കർത്തവ്യമെന്നും അദ്ദേഹത്തിന് നല്ല തിരിച്ചറിവുണ്ട്. ആ വ്യവസ്ഥയിലെ രണ്ടാമനായ സോളിസിറ്റർ ജനറലിന് എന്നാൽ ഈ വ്യത്യാസം അത്ര വ്യക്തമല്ലെന്ന് തോന്നുന്നു.

കുനാൽ കമ്ര
Photo Credit : Janasatta

അവരെ കേൾക്കുന്നില്ല

ഒരു പരിഹാരം ഞാൻ അവതരിപ്പിക്കട്ടെ. നാഡീസംബന്ധവും, മൂത്രസംബന്ധവുമായ ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന 80 വയസ്സുള്ള കവി വരവര റാവുവിന് പറയാനുള്ളതും ഇതേ വേഗതയോടെയും ദയവോടെയും കേൾക്കുക. 59 വയസുള്ള സുധ ഭരദ്വാജിന്, രക്താതിമർദ്ദം, ഹൃദ്രോഗം, പ്രമേഹം. 2018 ഓഗസ്റ്റ് മുതൽ ഇവരെ ജയിലിലടച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഈ വർഷം ഒക്ടോബറിൽ ഹാത്രാസിലേക്കുള്ള യാത്രാമധ്യേ തടഞ്ഞുവച്ചു, തുടർന്ന് തടങ്കലിലാക്കി. 83 വയസ്സുള്ള ആക്ടിവിസ്റ്റ് സ്റ്റാൻ സ്വാമിയുടെ ദയനീയ അവസ്ഥ ശ്രദ്ധിക്കുക. പാർക്കിൻസൺസ് രോഗം കാരണം അദ്ദേഹത്തിന് ഒരു ഗ്ലാസ് പിടിക്കാൻ കഴിയില്ല, വെള്ളം കുടിക്കാൻ ജയിലിൽ ഒരു സിപ്പർ / സ്റ്റ്രോ നൽകണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ മൂന്നാഴ്ചത്തേക്ക് മാറ്റി. ഈ കേസുകളും അർണബ് ഗോസ്വാമിയുടെ അതേ ബെഞ്ചിന് മുമ്പാകെ പോസ്റ്റുചെയ്യട്ടെ - ശ്രീ ഗോസ്വാമിക്ക് ആ ബെഞ്ച് തൽക്ഷണം ആശ്വാസം നൽകി. അവരും നിയമപ്രകാരം ജഡ്ജ് ചെയ്യപ്പെടട്ടെ. നമ്മുടെ റിപ്പബ്ലിക് അഭിവൃദ്ധി പ്രാപിക്കുന്നതിനായി ഭരണഘടനാ വിശുദ്ധിയുടെ പാതയിലേക്ക് ഞങ്ങളെ നയിക്കുക.

Source Attribution

Translated by: പി എൻ വേണുഗോപാൽ
Original Source: The Hindu
URL: https://www.thehindu.com/opinion/lead/protect-our-republic-my-lords/article33103622.ece
Permission: ഹ്രസ്വ പരിഭാഷ. ലേഖകന്റെ അനുമതിയോടെ. പകർപ്പവകാശം ലേഖകന്


എഴുത്തുകാരൻ / എഴുത്തുകാരി

     Author-Sriram Panchu.jpg

ശ്രീറാം പഞ്ചു

മദ്രാസ് ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ്. അറിയപ്പെടുന്ന മദ്ധ്യസ്ഥനുമാണ്.

🌐 https://srirampanchu.com