ഭക്ഷ്യധാന്യങ്ങളുടെ സംഭരണ കുറവ് പൊതുവിതരണ മേഖലയെ സാരമായി ബാധിക്കും. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം പാവപ്പെട്ടവർ വാങ്ങുന്ന ഭക്ഷ്യോത്പന്നങ്ങളുടെ അളവ് കുറക്കുകയും പോഷകാഹാരത്തെ ബാധിക്കുകയും ചെയ്യും. നബാർഡ് നടത്തിയ ദേശീയ ഗ്രാമീണ സാമ്പത്തിക സർവേയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമീണർ ഭക്ഷ്യോത്പന്നങ്ങൾക്കു വേണ്ടി നേരത്തെ അവരുടെ വരുമാനത്തിന്റെ അൻപത്തി ഒന്ന് ശതമാനം ചെലവഴിച്ചിരുന്നുവെങ്കിൽ 2021-22 ൽ അത് നാല്പത്തിയേഴ് ശതമാനമായി കുറഞ്ഞിട്ടുണ്ട്. കാര്ഷികോല്പന്നങ്ങളിൽ നിന്നുള്ള വരുമാനക്കുറവും പച്ചക്കറി, പഴം, പാൽ തുടങ്ങിയവയുടെ വിലക്കയറ്റവും ഗ്രാമീണ സമ്പദ് ഘടനയെ സാരമായി ബാധിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ മടക്ക കുടിയേറ്റം (return migration) എന്ന പ്രതിഭാസം ഇതിന്റെ സൂചനയാണ്.
വരുമാനം കുറഞ്ഞ കർഷകുടുംബങ്ങളിലെ അടുത്ത തലമുറ കൃഷി വിട്ട് പോളിടെക്നിക്, എഞ്ചിനീയറിംഗ് കോഴ്സുകൾ കഴിഞ്ഞ് നഗരങ്ങളിലേക്ക് കുടിയേറിയെങ്കിലും എണ്ണായിരത്തിനും പന്തീരായിരത്തിനും ഉറുപ്പികക്ക് ഇടക്ക് ശമ്പളമേ ശരാശരി ലഭിച്ചിരുന്നുള്ളു. നഗരങ്ങളിൽ വാടകമുറിക്കു പോലും അത് തികയുമായിരുന്നില്ല.
എന്നാൽ തിരികെ നാട്ടിലേക്ക് പോയി കൃഷിപണിയിൽ തന്നെ ഉൾപ്പെടാം എന്ന് കരുതി ഗ്രാമങ്ങളിലേക്ക് തിരിച്ചുവന്നു. എന്നാൽ അവിടേയും കാർഷികോത്പന്നങ്ങളുടെ തുടർച്ചയായ വിലയിടിച്ചിൽ മൂലം അന്ധാളിച്ചു നിന്നപ്പോഴാണ് കർഷക സമരത്തിൽ അവർ ആമഗ്നരായത്. ഗാസിയാബാദിലെ കർഷക സമരാങ്കണത്തിലെത്തിയ ഈ ലേഖകൻ ഉൾപ്പെടെയുള്ളവർക്ക് കാണാൻ കഴിഞ്ഞത് സാമ്പ്രദായിക കൃഷിക്കാരെ മാത്രമല്ല, ഉന്നത ബിരുദധാരികളായ ഈ പുതുതലമുറയേയുമാണ്.
ദരിദ്ര കൃഷിക്കാരും ഗ്രാമീണ തൊഴിലാളികളും ജീവിതത്തിന്റെ നാൽക്കവലയിൽ ദിശയില്ലാതെ നിൽക്കുകയാണ്. നബാർഡ് സർവ്വേ പ്രകാരം കർഷക കുടുംബങ്ങളുടെ കടബാധ്യതകൾ വർധിച്ചുവരുന്നു. കടം കേറിയ കർഷക കുടുംബാംഗങ്ങളുടെ എണ്ണം നാല്പത്തി ഏഴ് ശതമാനത്തിൽ നിന്ന് അൻപത്തി രണ്ട് ശതമാനമായി കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ വർദ്ധിച്ചു. ഭൂമിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ കിട്ടിയ വിലക്ക് കൃഷിഭൂമി വിൽക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഇപ്രകാരം വിറ്റ് പോകുന്നവർ കൂടുതലും പട്ടണങ്ങളിലെ നിർമ്മാണ മേഖലയിലേക്കാണ് തിരിയുന്നത്. അവിടെ ദിവസക്കൂലി ലഭിക്കുമെങ്കിലും അന്തസ്സായി ജീവിക്കാൻ പാർപ്പിട സൗകര്യമില്ല. അവർ നിവൃത്തിയില്ലാതെ ചേരികളിലേക്ക് താമസം മാറ്റുന്നു. ഒരു കാലത്ത് സ്വന്തമായി കൃഷിഭൂമി അനുഭവിച്ചിരുന്ന ഇവർ ഭൂരഹിതരായ ചേരിവാസികളായി മാറുന്നു. ഏറ്റവും ഒടുവിൽ നടന്ന 2011 ലെ സെൻസസ് അനുസരിച് അറുപത്തി അഞ്ചു ദശലക്ഷം ആളുകളാണ് രാജ്യത്തെ ചേരികളിൽ കഴിയുന്നത്. നാല്പത്തിരണ്ടു ദശലക്ഷം ആളുകളാണ് 2001ലെ സെൻസനുസരിച് ചേരികളിൽ കഴിഞ്ഞിരുന്നത്.
ഈ ദുരിതാവസ്ഥയുടെ ഭാരം പേറുന്നത് കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. നാലാമത്തെ ദേശീയ കുടുംബാരോഗ്യ സർവേയിൽ ബീഹാറിലെ മുസാഫർപുർ ജില്ലയിലെ നാല്പത്തെട്ടു ശതമാനം കുട്ടികളും വളർച്ചക്കുറവുള്ളവരും നാല്പത്തിരണ്ടു ശതമാനം കുട്ടികൾ ഭാരക്കുറവുള്ളവരുമാണ് എന്ന് വെളിപ്പെട്ടു.
വിശന്നു പൊരിഞ്ഞ വെറും വയറ്റിൽ ലച്ചിപ്പഴം അമിതമായി കഴിച്ചപ്പോൾ രൂപപ്പെട്ട ടോക്സിൻ മൂലം അൻപതിലേറെ കുട്ടികൾ ആ ജില്ലയിൽ അഞ്ചു കൊല്ലം മുൻപ് മരണമടഞ്ഞത് വലിയ വാർത്തയായിരുന്നു. എന്നാൽ കേവലം ലച്ചിപ്പഴം അമിതമായി കഴിച്ചതുകൊണ്ടു മാത്രമല്ല, പോഷകാഹാരക്കുറവ് രോഗത്തെ ത്വരിതപ്പെടുത്തി എന്നും പിന്നീട് നിഗമനത്തിലെത്തി. അഞ്ചാമത്തെ ദേശീയ കുടുംബാരോഗ്യ സർവേയുടെ ഫലം ഈയിടെ പുറത്തു വന്നിരുന്നു. അഖിലേന്ത്യാ തലത്തിൽ ഗ്രാമീണ കുട്ടികൾ നൂറുപേരിൽ മുപ്പത്തിയേഴും ഉയർച്ചക്കുറവുള്ളവരും മുപ്പത്തിമൂന്നും ഭാരക്കുറവുള്ളവരുമാണ്. ഇതിൽ മഹാഭൂരിപക്ഷവും ദരിദ്ര കൃഷിക്കാരുടെ മക്കളാണ്. കൃഷിയുടെ തകർച്ച കൃഷിത്തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. മേല്പറഞ്ഞ ദശകത്തിൽ കൃഷിസ്ഥലങ്ങളിൽ പണിയെടുത്തിരുന്നവരുടെ എണ്ണത്തിൽ 19.3 ദശലക്ഷം പേരുടെ കുറവ് വന്നിട്ടുണ്ടെന്ന് ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വമിക ഗോയെൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. എന്നാൽ ഭൂരഹിതരായി മാറിയ കൃഷിക്കാരെയും തൊഴിൽ നഷ്ട്ടപെട്ട കർഷത്തൊഴിലാളികളെയും ഉൾക്കൊള്ളാനുള്ള കഴിവ് നിർമ്മാണമേഖലക്കും കുറഞ്ഞുവരികയാണെന്നും ഒരു നിവൃത്തിയുമില്ലാതെ അവർ സ്വയംതൊഴിലിലേക്ക് തിരിയുകയാണെന്നും ഇ.പി.ഡബ്ള്യുവിലെ അനുബന്ധ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യാ ഗവണ്മെന്റ് ഔദ്യോഗികമായി നടത്തുന്ന നാഷണൽ ലേബർ ഫോഴ്സ് സർവേയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പെട്ടിക്കടക്കാർ, സാധനങ്ങൾ കൊണ്ടുകൊടുക്കുന്നവർ, പാറ പൊട്ടിക്കൽ, മണൽ വാരൽ, ഓട്ടോ റിക്ഷ വായ്പയെടുത്ത് വാങ്ങി ഓടിക്കുന്നവർ, മൽസ്യം വീട്ടു മുറ്റത്ത് കൊണ്ടുകൊടുക്കുന്നവർ തുടങ്ങി നൂറായിരം സ്വയം തൊഴിലാണ് ആളുകൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നിശ്ചിത വരുമാനമില്ല, എങ്ങനെയോ ജീവിച്ചുപോകുന്നു. തുണിക്കടകൾ, കമ്പ്യൂട്ടർ, മൊബൈൽ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, തുടങ്ങിയവയിൽ വനിതകളാണ് കൂടുതലും ജീവനക്കാരായി നിൽക്കുന്നത്. ചില തുണിക്കടകൾ അവരെ ഇരിക്കാനും അനുവദിക്കുന്നില്ല. കാർഷികേതര ഗ്രാമീണ തൊഴിലിൽ സ്ഥിര വരുമാനമുള്ളവരുടെ എണ്ണം ക്രമികമായി കുറഞ്ഞു വരികയാണ്. അതേ സമയം നാട്ടിൽ ലഭ്യമായിരുന്ന പല ഗ്രാമീണ തൊഴിലുകളും കാലഹരണപ്പെടുകയാണ്. വിദേശത്തുനിന്ന് തടികൾ ചിന്തേരിട്ട് മിനുക്കി തടിക്കഷണമായോ ഉരുപ്പടിയായോ കപ്പലുകളിൽ ഇന്നാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ നാട്ടിൽ മരാശാരിമാരുടെ തൊഴിൽ കുറഞ്ഞു. ആഭരണ തൊഴിലാളികളുടെ കാര്യവും അപ്രകാരം തന്നെ. കൃഷിയിലും അനുബന്ധ മേഖലകളിലും കൂടുതൽ നിക്ഷേപം നടത്തുന്നതാണ് ഗ്രാമീണ തൊഴിലിന്റെ വളർച്ചക്ക് സഹായകരം എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കർഷകരെ സഹായിക്കുന്നതിന് പല പദ്ധതികളും ഗവൺമെന്റുകൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഫലവത്താകുന്നില്ല. കാർഷിക ഇൻഷുറൻസ് കമ്പനികളിൽ ആകെയുള്ള പതിമൂന്നിൽ പത്തും സ്വകാര്യ കമ്പനികളാണ്. ഈ സ്വകാര്യ കമ്പനികൾ 2016-21 കാലയളവിൽ 69697 കോടി രൂപ പ്രീമിയം സമ്പാദിച്ചുവെങ്കിലും കർഷകർക്ക് ക്ലെയിം കൊടുത്തത് 45317 കോടി രൂപ മാത്രമാണ്. അവർ നേടിയ ലാഭമാട്ടെ 24350 കോടി രൂപ! ന്യൂസ് ക്ലിക്കിലെ കാഷിഫ് കക്വിയും പീയുഷ് ശർമയും നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വസ്തുത പുറത്തു വന്നത്.
കാർഷികോല്പന്നങ്ങളുടെ വില കുറയുകയും വ്യവസായികോൽപ്പന്നങ്ങളുടെ വില കൂടുകയും ചെയ്യുന്നതിനാൽ കർഷകരുടെ കയ്യിൽ എത്തേണ്ട 27 ലക്ഷം കോടി രൂപയാണ് അവർക്ക് നഷ്ടപ്പെട്ടതെന്നും ഒരു രൂപയുടെ മൂല്യമുള്ള ഒരു കാർഷികോൽപ്പനം ഭൂരഹിതരായി വൻകടയിൽ വിൽക്കുമ്പോൾ കൃഷിക്കാരന് പരമാവധി ലഭിക്കുന്നത് മുപ്പത്തി ആറു പൈസയാണെന്നും വെളിപ്പെടുത്തുന്ന ഒരു പഠനം ഈയിടെ ‘മെയിൻസ്ട്രീം’ വാരിക പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ കമ്പനികളുടെ പേരിൽ ആയിരക്കണക്കിന് കോടികൾ വായ്പ കൊടുത്ത ബാങ്കുകൾ അത് എഴുതിത്തള്ളാൻ ‘ബാഡ് ബാങ്ക്’ എന്ന പുതിയ സംവിധാനം തന്നെ ഒരുക്കിയപ്പോൾ കൃഷിക്കാരന് വായ്പ കൊടുക്കാൻ വിമുഖതയാണ്. എല്ലാ പഠനങ്ങളും തെളിയിച്ചത് ബാങ്കിൽ വായ്പ എടുത്താൽ കൃത്യമായി തിരിച്ചടക്കുന്നത് കൃഷിക്കാരും ചെറുകിട വ്യാപാരികളുമാണെന്നാണ്. കൃഷിച്ചെലവിന്റെ പകുതിയെങ്കിലും ഗവണ്മെന്റ് വഹിക്കുകയും ന്യായവില നിശ്ചയിച് സംഭരിക്കുകയും പലിശയില്ലാതെ ബാങ്കുകൾ കാർഷികവായ്പ കൊടുക്കുകയും ചെയ്യാതെ കൃഷിക്കാർ നിലനിൽക്കയില്ല.