പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട്

abhiprayavedi.org സംരംഭത്തിൽ നിന്ന്
18:31, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ) ('{|style="margin:3px; text-align:left; color:#000;" ! style="background:#efefef; font-size:120%; border:1px solid #a3bfb1;...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search
സാംസ്കാരികം | രാഷ്ട്രീയം പി എൻ വേണുഗോപാൽ 20ഡിസംബർ 2016.


ചിത്രത്തിന് കടപ്പാട് - വിക്കിപീഡിയ

കലാ-സാഹിത്യ മേഖലകളിലും പൊതു അവബോധത്തിലും കാലഗതിക്കനുസരിച്ച് ഉടലെടുക്കുന്ന ചിന്താധാരകളെ , അടിയൊഴുക്കുകളെ പാശ്ചാത്യ ചിന്തകർ നാമകരണം ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായതാണ് modernism (ആധുനികത) , postmodernism (ഉത്തരാധുനികത). തുടങ്ങിയവ. ഈ ജനുസ്സിൽ ഏറ്റവും പുതിയതാണ് post truth. (ഇതിന്റെ മലയാളം ആരുടെയോ ബൗദ്ധിക മൂശയിൽ ഉരുത്തിരിഞ്ഞു വരുന്നുണ്ടാവണം). ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?

അതെന്തായാലും പോസ്റ്റ് ട്രൂത്ത് എന്ന വാക്ക് 2016 ലെ അന്തർ‌ദേശീയ വാക്കായി ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തെരഞ്ഞെടുത്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്താണ് പോസ്റ്റ് ട്രൂത്ത് എന്ന് പല വ്യാഖ്യാനങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഓക്സ്‌ഫോർഡ് ഡിക്‌‌ഷണറി തന്നെ നൽകിയ വിശദീകരണമാണ് ഏറ്റവും ലളിതമായിത്തോന്നിയത്. 'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' 'ബ്രെക്സിറ്റിന്റെയും' ഡൊണാൾഡ് ട്രമ്പിന്റെ ആവിർഭാവത്തിന്റെയും' പശ്ചാത്തലത്തിലാണ് ആ വാക്ക് ഉയർന്നുവന്നത്. നമുക്ക് നരേന്ദ്ര മോഡിയുടെ ഭരണത്തെയും ആ പട്ടികയിൽ ചേർക്കാം.

എന്നാൽ സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം. വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾക്കു നിരക്കാത്ത പല ഘടകങ്ങളും ചൂണ്ടിക്കാട്ടിയാണ് ആ സമരം മുന്നേറിയത്. തമിഴ് സാംസ്കാരിക സ്വത്വം, പാരമ്പര്യം, ആചാരം തുടങ്ങിയ വാക്കുകളാണ് സമരത്തിനിടെ ഉയർന്നുകേട്ടത്. എന്നാൽ ഇന്നുകാണുന്ന ജല്ലിക്കെട്ട് താരതമ്യേന അടുത്തകാലത്ത് രൂപമെടുത്തതാണെന്ന് തമിഴകത്തുനിന്ന് പുറത്തുവരുന്ന 'ദ ഹിന്ദു' ദിനപത്രം ജാനുവരി 20 ന്റെ പത്രാധിപക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്നെയുമല്ല തമിഴ് നാട്ടിലെ ഏതാനും ജില്ലകളിൽ മാത്രമാണ് ഈയൊരു 'ആചാരം' നിലനിന്നിരുന്നത് എന്ന വസ്തുത ആരും തന്നെ ചോദ്യം ചെയ്യുന്നുമില്ല.

പിന്നെയെന്താണ് രണ്ടുലക്ഷത്തിൽ പരം യുവജനതയെ ദിവസങ്ങളോളം മറീനാ ബീച്ചിൽ തമ്പടിക്കാൻ പ്രേരിപ്പിച്ചത്? തികച്ചും വൈകാരികവും വ്യക്തിപരവുമായ ചോദനകളല്ലാതെ മറ്റെന്ത്? ബീച്ചിൽ തടിച്ചുകൂടിയവരിൽ നല്ലൊരുശതമാനവും ജീവിതത്തിൽ ഒരിക്കലും ജല്ലിക്കെട്ട് കണ്ടിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇനി എല്ലാവരും വർഷാവർഷങ്ങളായി ജല്ലിക്കെട്ട് ആഘോഷിക്കുന്നവരാണെന്നുതന്നെ വച്ചാലും എന്തുതരം നൊസ്റ്റാൾജിയ ആണ് അവരെ അതു വീണ്ടും കാണാനും അനുഭവിക്കാനും ഉത്സുകരാക്കുന്നത്? അക്രമത്തിനും, ഹിംസയ്ക്കും, രക്തം ചിന്തുന്നതിനും, കൊമ്പുകോർത്തുണ്ടാവുന്ന ദാരുണമരണങ്ങൾക്കും വേണ്ടിയുള്ള നൊസ്റ്റാൾജിയാ?

ലാറ്റിനമേരിക്കയിലും പൗരസ്ത്യ യൂറോപ്പിലും മറ്റും അരങ്ങേറാറുള്ള വമ്പൻ പൊതുജനപങ്കാളിത്തമുള്ള സമരങ്ങളെ ഓർമ്മിപ്പിച്ചു ജല്ലിക്കെട്ട് സമരം. യാതൊരു അർത്ഥശങ്കയുമില്ലാതെ ഒരു നേർ‌വരപോലെ ഒരൊറ്റലക്ഷ്യത്തിനുവേണ്ടി അണിചേരുക അത്യന്തം ആവേശകരം തന്നെ. എതിർ വാക്കുപറയാൻ കാളകൾക്കു കഴിയില്ല എന്നതും ജല്ലിക്കെട്ട് 'പോരാളികളുടെ' ഉത്സാഹം വർദ്ധിപ്പിച്ചിട്ടുണ്ടാവാം.

പഴയ നിയമങ്ങളെയും പുതിയ നിയമങ്ങളെയും മറുകടക്കാൻ പുതുപുത്തൻ നിയമം എത്രവേഗം വന്നു! ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇത് അഭൂതപൂർ‌വ്വമാവാൻ വഴിയുണ്ട്. ആശങ്ക ഉളവാക്കുന്ന വിജയം കൂടിയാണിത്. പാരമ്പര്യമായി നമുക്കു ലഭിച്ച പ്രാകൃതമായ എത്രെയെത്ര അനാചാരങ്ങളിൽനിന്ന് നമുക്ക് മോചനം ലഭിച്ചു. ഒന്നൊന്നായി ഓരോന്നും തിരിച്ചുകൊണ്ടുവരാൻ ഒരു മറീനാ മഹാസംഗമം മതിയെങ്കിൽ പിന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ മൈൽക്കുറ്റികളാവാൻ എത്രയെത്ര ജല്ലിക്കെട്ടുകളാണ് കാത്തിരിക്കുന്നത്!

ഒഴിവാക്കാൻ കഴിയാത്ത ഒരു ചിന്ത കൂടി: ഈ ബഹുജനപ്രക്ഷോഭം നോട്ട് പിൻ‌വലിക്കലിനെതിരേ ആയിരുന്നെങ്കിൽ...ഒന്നും സംഭവിക്കില്ലായിരുന്നിരിക്കാം, എങ്കിലും ...

Jellikkett.txt Displaying Jellikkett.txt.