ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം

abhiprayavedi.org സംരംഭത്തിൽ നിന്ന്
17:25, 1 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
വിദേശകാര്യം നിസ്സീം മണ്ണത്തുക്കാരൻ 29 ഏപ്രിൽ 2019


Error: <seo> tag must contain at least one non-empty attribute.
Photo:The Hindu

പാക്കിസ്ഥാനെ 'തോൽപ്പിക്കാ'നുള്ള അതിദേശീയവാദികളുടെ അമിതാവേശം കനത്ത ചെലവുണ്ടാക്കും.

തെരഞ്ഞെടുപ്പിന്റെ ആഗമനത്തോടെ കോൺഗ്രസ്സിനേയും മറ്റ് പ്രതിപക്ഷപാർട്ടികളേയും ദേശവിരുദ്ധരെന്നും പാക്കിസ്ഥാൻ ചാരന്മാരെന്നും മുദ്രയടിച്ചുകൊണ്ട് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പാക്കിസ്ഥാൻ എന്ന പേടിസ്വപ്നത്തെ ദേശീയതാ സംവാദങ്ങളുടെ മുൻനിരയിലെത്തിച്ചു. അതിനൊക്കെ പുറമെ പാക്കിസ്ഥാനെതിരെ ആണവ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് മുമ്പൊരിക്കലും ആരും പറയാത്ത ഭീഷണിയും പ്രധാനമന്ത്രി മുഴക്കി.

മതാധിഷ്ഠിതമായ ദ്വിരാഷ്ട്രവാദത്തിലൂടെ പിറവികൊണ്ട ഒരു ഇസ്ലാമിക പക്കിസ്ഥാൻ 'ഹിന്ദു ഇന്ത്യയെ' ശത്രുവായി കണക്കാക്കുന്നത് മനസ്സിലാക്കാനാകും എന്നാൽ വളരെ വലിയ ഒരു മതേതര രാജ്യമായ ഇന്ത്യ പാക്കിസ്ഥാനെ ശത്രുതയോടെ വീക്ഷിക്കുന്നതെന്തിനെന്ന് വ്യക്തമല്ല.

സ്വയം പരാജയപ്പെടുത്തുന്നത്

പാക്കിസ്ഥാൻ ഭരണകൂടവും അതിന്റെ ഭരണയന്ത്രങ്ങളും പ്രവർത്തിക്കുന്നത് ഇന്ത്യാവിരുദ്ധതയ്ക്ക് ചുറ്റുമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയതയെ നയിക്കുന്നത് പാക്കിസ്ഥാൻ എന്ന ഒഴിയാബാധയാണ് എന്നത് അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതിദേശീയതയിലും 'ഹിന്ദു-ഇന്ത്യ' സ്വത്വത്തിലും മദിക്കുന്ന ഇന്നത്തെ ഭരണകർത്താക്കൾക്ക് ഇത് ഒരു ബാധയല്ല രോഗം തന്നെയാണ്. പാക്കിസ്ഥാനെ 'തോൽപ്പി'ക്കാനുള്ള വ്യഗ്രതയും ശരിക്കുള്ളതോ അവകാശവാദങ്ങൾ മാത്രമോ ആയ വിജയങ്ങളെക്കുറിച്ചുള്ള അഹന്തയും ആത്യന്തികമായി സ്വയം പരാജയപ്പെടുത്തുന്നവയാണ്. കാരണം അതിൽ ഒരു വലിയ വില അടങ്ങിയിട്ടുണ്ട്. മനുഷ്യരുടേയും മറ്റ് ഭൗതിക വസ്തുക്കളുടേയും. ദേശീയതയുടെ വേഷം ധരിച്ച യുദ്ധക്കൊതിക്കുകീഴിൽ ഈ ചിലവുകൾ മറഞ്ഞുകിടക്കുകയാണ്. പാക്കിസ്ഥാൻ സർക്കാരിന്റെ പല നടപടികളേയും പാക്കിസ്ഥാനികൾ തന്നെ വിമർശിക്കുന്നത് 'ആത്മഹത്യാപരം' 'വ്യാമോഹം' എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിച്ചാണ്, അത് ശരിയുമാണ്. തങ്ങളേക്കാൾ ആറരയിരട്ടി ജനസംഖ്യയുള്ള, എട്ടരയിരട്ടി സമ്പത്തുള്ള ഒരു രാജ്യത്തോട് സൈനികമായി കിടപിടിക്കാൻ സമചിത്തതയുള്ള ഒരു ഭരണകൂടവും ശ്രമിക്കില്ല. പാക്കിസ്ഥാന്റെ അസന്തുലിതമായ സൈനികച്ചെലവ് ആ ദരിദ്രരാജ്യത്തെ തകർക്കുന്നതാണ്.

നിസ്സീം മണ്ണത്തുക്കാരൻ
കാനഡയിലെ ഡൽഹൗസി സർവകലാശാലയിൽ International Develpment Studies ന്റെ അദ്ധ്യക്ഷൻ

മാനവ വികസന സൂചികയിൽ 1990ൽ പാക്കിസ്ഥാൻ ഇന്ത്യയേക്കാൾ 3 പടികൾ മുന്നിലായിരുന്നു. എന്നാൽ 2017 ൽ അവർ ഇന്ത്യയേക്കാൾ 20 പടികൾ താഴെയാണ്. വിനാശകരങ്ങളായ നയങ്ങളുടെ ദുഃഖകരമായ പ്രതിഫലനം.

ഇസ്ലാമിക് തീവ്രവാദത്തെ പാക്കിസ്ഥാൻ സർക്കാർ പിന്തുണയ്ക്കുന്നു എന്നതാണ് അതിലും വലിയ ദുരന്തം. ഇസ്ലാമിക തീവ്രവാദത്തിന്റെ ഒരു വലിയ ഇരയാണ് പാക്കിസ്ഥാൻ എന്ന വിരോധാഭാസം ഇന്ത്യയുൾപ്പടെയുള്ള ലോകരാജ്യങ്ങൾ അംഗീകരിക്കുന്നുമില്ല. ഭീകരാക്രമണങ്ങളുടെ ഭാഗമായി 2000-2019 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ 22577 പൗരന്മാരും 7080 സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. (ജമ്മുകാശ്മീർ ഒഴീകെയുള്ള ഇന്ത്യയിൽ 2000-2018 കാലത്ത് കൊല്ലപ്പെട്ടത് 926 പൗരന്മാരും സുരക്ഷാഭടന്മാരുമാണ്)

പേശീബലത്തിന്റെ നയങ്ങൾ.

യുദ്ധവും സൈനികമത്സരവും ഒരു തരത്തിലുള്ള ഉന്മാദാവസ്ഥയെ സൃഷ്ടിക്കും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വാസയോഗ്യമല്ലാത്ത, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമപിണ്ഡം അധീനതയിലാക്കാനുള്ള ശ്രമങ്ങൾ. ഈ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന 800 ജവാന്മാർ പ്രതികൂല കാലാവസ്ഥ കൊണ്ടുമാത്രം (2016 വരെ) മരണമടഞ്ഞു. സിയാചിനുവേണ്ടി ഒരു ദിവസം ഇന്ത്യ ചെലവിടുന്നത് 6 കോടി രൂപയാണ്. 2001-02 ൽ പാക്കിസ്ഥാനോട് യുദ്ധം ചെയ്യാൻ (ഓപറേഷൻ പരാക്രം) സന്നാഹങ്ങളൊരുക്കുന്നതിനിടയിൽ മാത്രം 798 ജവാന്മാർ കൊല്ലപ്പെട്ടു. 300 കോടി ഡോളർ ചെലവായി. യുദ്ധം നടക്കാതെ തന്നെ. ഇതോടൊപ്പം നാല് യുദ്ധങ്ങളുടെ ചെലവുകൾ കൂട്ടിനോക്കൂ. മനുഷ്യരുടെയും സമ്പത്തിൻറെയും.

കാശ്മീരിൽ സൈനിക നടപടികളിലൂടെയേ പരിഹാരമുണ്ടാവൂ എന്ന് വിശ്വസിക്കുന്ന പേശീബല ദേശീയതക്കാർ കാശ്മീരിൽ കൊല്ലപ്പെട്ട അൻപതിനായിരം പൗരന്മാരേയും അവസാനമില്ലാത്ത ദുരിതങ്ങൾ അനുഭവിക്കുന്ന കാശ്മീരികളേയും കണ്ടില്ലെന്ന് നടിക്കുമായിരിക്കും. എന്നാൽ ഈ ദേശീയവാദികൾക്ക് കൊല്ലപ്പെട്ട 6500 പട്ടാളക്കാരെ അവഗണിക്കാനാകുമോ? 30 വർഷങ്ങളായി കാശ്മീരിൽ വിന്യസിച്ചിരിക്കുന്ന 5ലക്ഷം സൈനിക/അർദ്ധസൈനിക/പോലീസ് സേനയുടെ ഭീമാകാരമായ ചെലവ് അവഗണിക്കാനാകുമോ?

പാക്കിസ്ഥാൻ മാത്രമല്ല ഇന്ത്യയും 'ചെറുശക്തി', 'ന്യൂനപക്ഷ' അപകർഷതാബോധം ബാധിച്ചവരാണെന്നും അതിനാൽ എപ്പോഴും 'ആക്രമണഭീതി'യിലാണ് ഇരുരാജ്യങ്ങളും എന്ന് ദ്ക്ഷിണേഷ്യൻ വിഷയങ്ങളിൽ നിപുണനായ സ്റ്റീഫൻ പി കോഹൻ 10 വർഷങ്ങൾക്കുമുൻപ് പ്രസ്താവിച്ചിരുന്നു. ഇന്ത്യ തെക്കൻ ഏഷ്യയിൽ തടഞ്ഞുകിടക്കുന്നതിനും ഒരു ലോകശക്തിയായി വളരാത്തതിനും കാരണം പാക്കിസ്ഥാനുമായുള്ള അതിന്റെ വിനാശകരമായ സംഘർഷങ്ങളാണെന്നും അദ്ദേഹം വാദിക്കുന്നു.

ഇവിടെയാണ് ഒരാൾ ഏറ്റവും പ്രസക്തമായ ചോദ്യം ചോദിക്കേണ്ടത്. എന്തുകൊണ്ടാണ് ഇന്ത്യ യുദ്ധം മുതൽ സ്പോർട്സ് വരെ എല്ലാ മണ്ഡലങ്ങളിലും പാക്കിസ്ഥാനോട് മത്സരിക്കുന്നത്? എന്തുകൊണ്ട് വലിപ്പത്തിലും ജനസംഖ്യയിലും കൂടുതൽ തണ്ടിയായ, 1980ൽ തങ്ങളുടെയത്രതന്നെ GDP ഉണ്ടായിരുന്ന, ചൈനയോട് മത്സരിക്കുന്നില്ല? (ഇന്ന് ചൈനയുടെ GDP ഇന്ത്യയേക്കാൾ ഏകദേശം 5 ഇരട്ടിയാണ്)

ചൈനയോടുള്ള മത്സരം എന്നാൽ അവരുടെ ആഭ്യന്തര അധികാരകേന്ദ്രീകരണത്തോടോ കൊളോണിയൽ രീതിയിലുള്ള വിദേശ സാമ്പത്തിക വികസനത്തോടോ ഉള്ള കിടമത്സരം എന്നല്ല അർത്ഥം. നേരേമറിച്ച് അവരുടെ അത്ഭുതകരമായ സാമ്പത്തിക വികാസത്തിന് കാരണമായി അമർത്യാ സെൻ പറയുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വളരെ മുൻപേതന്നെയുള്ള വിജയകരമായ സാർവർത്തികവൽകരണം, അടിസ്ഥാന വരുമാനം നൽകൽ, മാനവ വികസനത്തിലെ മുന്നേറ്റം എന്നിവയിൽനിന്ന് പഠിക്കലാണ്. കൃത്യമായും ഈ കാര്യങ്ങളിലാണ് ഇന്ത്യ തോറ്റതും ഇപ്പോഴും തോറ്റുകൊണ്ടിരിക്കുന്നതും.

എന്തുകൊണ്ടാണ് ഇന്ത്യ യുദ്ധം മുതൽ സ്പോർട്സ് വരെ എല്ലാ മണ്ഡലങ്ങളിലും പാക്കിസ്ഥാനോട് മത്സരിക്കുന്നത്? എന്തുകൊണ്ട് വലിപ്പത്തിലും ജനസംഖ്യയിലും കൂടുതൽ തണ്ടിയായ, 1980ൽ തങ്ങളുടെയത്രതന്നെ GDP ഉണ്ടായിരുന്ന, ചൈനയോട് മത്സരിക്കുന്നില്ല?

1991 മുതൽ ഇന്ത്യ ലോകത്തെ ഏറ്റവുംകൂടുതൽ വളർച്ച രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്നാണെങ്കിൽകൂടി (പക്ഷേ, പ്രതിശീർഷ വരുമാനത്തിൽ 2017 ൽ 147 ആം സ്ഥാനമേയുള്ളു) ചൈനയുമായി തട്ടിച്ചുനോക്കുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം ഉൾപ്പടെയുള്ള നിരവധി സാമൂഹ്യ സൂചികകളിൽ അങ്ങേയറ്റം പിന്നിലാണ്. പാക്കിസ്ഥാനെ കടത്തിവെട്ടാനുള്ള വെമ്പലിൽ സാമൂഹ്യ സൂചികകളിൽ നമ്മൾ പല ദരിദ്ര രാജ്യങ്ങളേക്കാൾ പുറകിലായി എന്നതാണ് ഖേദകരം. ബംഗളാദേശിന്റെ അതിശയകരമായ കുതിച്ചുകയറ്റം ഒരു ഉദാഹരണം.

ലക്ഷ്യമേതുമില്ലാത്ത സൈനിക ചെലവ്

സൈനിക ചെലവുകളിലേയ്ക്ക് നോക്കിയാൽ വ്യക്തത കിട്ടും. ഇന്ത്യ 63.9 ബില്യൺ ഡോളറും (2017) (3.83 ലക്ഷം കോടി രൂപ) പാക്കിസ്ഥാൻ 9.6 ബില്യൺ ഡോളറും (2018-19) ബംഗളാദേശിന്റെ ചെലവ് 3.45 ബില്യൺ (2018-19)മാത്രമായിരുന്നു. ആയുധ ഇറക്കുമതിയിൽ ലോകത്തെ രണ്ടാമത്തെ രാജ്യമെന്നും സൈനികചെലവിൽ ലോകത്തെ അഞ്ചാമത്തെ രാജ്യമെന്നും അഭിമാനിക്കാൻ മസിൽ പെരുപ്പിച്ചുനിൽക്കുന്ന ആണത്ത ധാർഷ്ട്യം ചുമക്കുന്ന ദേശീയതയ്ക്ക് മാത്രമേ കഴിയൂ. മാനവ വികസന സൂചികയിൽ 130 ആം സ്ഥാനത്തുള്ള ഇന്ത്യക്ക് (പാക്കിസ്ഥാൻ 150) ആണവ ആയുധങ്ങൾക്കും വലിയ സൈന്യങ്ങളെ നിലനിർത്തുന്നതിനും ബഹിരാകാശ ആയുധങ്ങൾ വികസിപ്പിക്കുന്നതിനും പരിമിത വിഭവങ്ങൾ ഉപയോഗിക്കാനാവില്ല എന്നതാണ് കൈപ്പുള്ള യാഥാർത്ഥ്യം. അതോടൊപ്പം ആഗോളവത്കരണം വിപുലമാകുന്ന ഈ കാലത്ത് ആണവശക്തികളായ ഇന്ത്യക്കും പാക്കിസ്ഥാനും സൈനിക നീക്കങ്ങളിലൂടെ പ്രശ്നപരിഹാരം അസാദ്ധ്യമാണ് എന്നതും.

പേരിനു ജനാധിപത്യമെങ്കിലും പ്രായോഗികമായി സൈന്യത്താൽ ഭരിക്കപ്പെടുന്ന പാക്കിസ്ഥാന്റെ പകരക്കാരനായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ നമ്മൾ സ്വയം പ്രതിഷ്ടിച്ചാൽ സ്വാഭാവികമായും ഇന്ത്യ പാക്കിസ്ഥന്റെ ഒരു പ്രതിബിംബമായി മാറും. സാങ്കൽപ്പിക വിദേശ ശത്രുവിനെ സൃഷ്ടിച്ച് അതിജീവനം കണ്ടെത്തുന്ന ഒരു രാജ്യത്തിന് സാങ്കൽപ്പിക സ്വദേശ ശത്രുക്കളേയും സൃഷ്ടിക്കേണ്ടിവരും. അതുകൊണ്ടാണ് ഇന്ത്യയിൽ 'ദേശദ്രോഹി'കളായി മുദ്രകുത്തപ്പ്ടുന്നവരുടെ എണ്ണം കൂടിവരുന്നത്. ലോകരാജ്യങ്ങളുടെ ഇടയിൽ അർഹമായ സ്ഥാനത്തെയ്ക്ക് ഇന്ത്യ സ്വയം ഉയരേണ്ടതുണ്ട്. ഒരു സൂപ്പർ പവർ ആയല്ല, ലോകത്തെ ഏറ്റവും വൈവിദ്ധ്യമാർന്ന മഹത്തായ ജനാധിപത്യം എന്ന സ്ഥാനത്തേയ്ക്ക്. അതിനായി ഇന്ത്യ അതിന്റെ പാക്കിസ്ഥാൻ ബാധ കയ്യൊഴിഞ്ഞേതീരൂ.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ –ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/2GWOMcp</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.