ഭീം ആർമി - ഹിന്ദു വലതിന് ദളിത് വെല്ലുവിളി

abhiprayavedi.org സംരംഭത്തിൽ നിന്ന്
09:54, 2 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
ദളിത് ജി സമ്പത് 01 ഒക്ടോബർ 2018



ഭീം ആർമി പ്രതിഷേധ മാർച്, ദില്ലി, സെപ്തംബർ 2017
Photo Credit:PTI


ജി.സമ്പത്

ഭീം ആർമി ഭാരത് ഏകതാ മിഷന്റെ സ്ഥാപകനായ ചന്ദ്രശേഖർ ആസാദിനെ അടുത്തയിടെ ജയിൽ മോചിതനാക്കിയ ഉത്തർ‌പ്രദേശ് സർക്കാരിന്റെ നടപടി പലരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പല കാരണങ്ങൾ‌കൊണ്ടും അത് അപ്രതീക്ഷിതമായിരുന്നു.

പശ്ചിമ യു. പി യിലെ സഹ്രാൻ‌പൂർ ജില്ലയിൽ ദളിതുകളും ഠാക്കൂർ‌മാരും തമ്മിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഘർഷങ്ങളെ തുടർന്നായിരുന്നു അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത്. അന്ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകിയത്, അദ്ദേഹത്തിനെതെരേയുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ് എന്ന നിരീക്ഷണത്തോടെയായിരുന്നു.

കോടതി ജാമ്യം അനുവദിച്ചെങ്കിലും യു പി സർക്കാർ എൻ എസ് എ ഉപയോഗിച്ച് അദ്ദേഹത്തെ വീണ്ടും തടവിലാക്കി. ചാർജ് ഷീറ്റ് നൽകുകയോ, വിചാരണയോ കൂടാതെ 15 മാസത്തിലേറെ അദ്ദേഹത്തെ അവർ ജയിലിൽ വച്ചു. അവസാനം ഇറങ്ങിയ ഓർ‌ഡർ പ്രകാരം നവംബർ 2 നായിരുന്നു ജയിൽ മോചിതനാകേണ്ടിയിരുന്നത്. യോഗി ആദിത്യനാഥ് സർക്കാരിന് പെട്ടെന്ന് മനം മാറ്റം സംഭവിച്ച് രണ്ടുമാസം മുമ്പേ അദ്ദേഹത്തെ സ്വതന്ത്രനാക്കാൻ എന്താണു കാരണം?

ആസാദിന്റെ അമ്മയുടെ അഭ്യർഥനയോടുള്ള പ്രതികരണമായിരുന്നു ആ തീരുമാനമെന്നാണ് ഔദ്യോഗിക ഭാഷ്യം. അങ്ങനെയെങ്കിൽ അവരുടെ അപേക്ഷ എങ്ങനെ ഇത്രയും മാസങ്ങൾ ഗൗനിക്കപ്പെടാതെപോയി എന്ന ചോദ്യം ഉയരുന്നു.

രണ്ടു ഘടകങ്ങളാണ് യഥാർത്ഥ കാരണങ്ങളെന്ന് കാണാം. ഒന്ന്, അദ്ദേഹത്തിന്റെ തടവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ കൊടുത്ത ഹർജി. അതിന്റെ വിചാരണ ഒട്ടും താമസമില്ലാതെ ആരംഭിക്കാനിരിക്കുകയായിരുന്നു എന്നാണ് ദളിത് സംഘങ്ങൾ അവകാശപ്പെടുന്നത്. സുപ്രീം കോടതിയിൽനിന്ന് ഒരു തിരിച്ചടി ഒഴിവാക്കുക സർക്കാരിന്റെ ആഗ്രഹമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് ബി ജെ പി യെ 'ദളിത് വിരുദ്ധർ'എന്നു മുദ്രകുത്താൻ പ്രതിപക്ഷത്തിന് ഒരു അവസരം നൽകുമായിരുന്നു.

ഹിന്ദുത്വ പദ്ധതിയുടെ ചാലകശക്തിയായ ജാതി സമൂഹം എന്ന വൈരുദ്ധ്യം തന്നെയാണ് ദളിത് നിശ്ചയ ദാർഢ്യത്തെ മുന്നോട്ടു നയിക്കുന്ന മൂലഘടകവും. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ഉടലെടുക്കാൻ‌ കാരണം തന്നെ ജാതിപ്പിശാചാണ്. ഈ പിശാചിനെ കുഴിച്ചിട്ട് മറ്റൊരു പിശാചിനെ കുടിയിരുത്താനാണ് ഈ പ്രത്യയശാസ്ത്രം ശ്രമിക്കുന്നത്: അപരനോടുള്ള വെറുപ്പും വിദ്വേഷവും എന്ന പിശാച്.

ആസാദിന്റെ തടവ് യു പി യിലെ ദളിതർക്കിടയിൽ വല്ലാത്ത അസ്വസ്ഥത പരത്തി എന്നതാണ് രണ്ടാമത്തെ കാരണം. അദ്ദേഹത്തിന്റെ വിടുതലിനായുള്ള സമരപ്രവർത്തനങ്ങൾ രാജ്യമാകെയുള്ള ദളിതരെ ഐക്യപ്പെടുത്തുന്നതിന് കാരണമാവുകയായിരുന്നു. ബി ജെ പി സർക്കാർ തുറുങ്കിലടച്ച ഒരു അംബേഡ്‌കർ പക്ഷക്കാരനെ മോചിപ്പിക്കാൻ ദേശീയതലത്തിൽ ഒരു സംഘം ചേരൽ ഉണ്ടാവുക, ബി ആർ അംബേഡ്‌കറുടെ പൈതൃകം ഉയർത്തിപ്പിടിക്കുന്നു എന്ന ബി ജെ പി, ആർ എസ്സ് എസ്സ് അവകാശവാദത്തെ പൊളിക്കും എന്നു മാത്രമല്ല, സംഘപരിവാറിനൊപ്പം കൂടിയിരിക്കുന്ന ദളിത് നേതാക്കളെ വലിയ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. പോരെങ്കിൽ, ദളിതരുടെ ഐക്യവും രാഷ്ട്രീയപ്രബുദ്ധതയുമാണ് ആസാദിന്റെ ലക്ഷ്യം എന്നതു കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ തടവിൽ തുടരാൻ അനുവദിക്കുന്നത് ആ ലക്ഷ്യങ്ങളിലേയ്ക്ക് എത്താൻ സഹായകമാവുകയേ ഉള്ളൂ.

ചന്ദ്രശേഖർ ആസാദ്
ഭീം ആർമി ഭാരത് ഏകതാ മിഷന്റെ സ്ഥാപകൻ. രാമൻ എന്ന നാമം ഒരു രാഷ്ട്രീയ സംജ്ഞയായിട്ടുള്ള യു.പി യിൽ സ്വയം 'രാവണൻ' എന്ന വിളിപ്പേര് തെരഞ്ഞെടുത്തു. ഷഹരാൻപുർ വർഗീയ കലാപത്തിൽ കുറ്റം ചുമത്തപ്പെട്ടു. ഒളിവിൽ പോയപ്പോൾ യു.പി.സർക്കാർ തലയ്ക്ക് 12000 രൂപ വിലയിട്ടു.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഭീം ആർ‌മിയുടെ നേതാവിന്റെ വിടുതൽ ചതുരംഗത്തിലെ 'നിർബന്ധിതനീക്കം' പോലെയാണ്. അത് ദളിത് സമൂഹത്തിന്റെ ഒരു ധാർ‌മിക വിജയം മാത്രമല്ല, രാജ്യമെമ്പാടും വ്യാപിക്കുന്ന ദളിത് ദൃഢനിശ്ചയത്തിന്റെ ഒരു വൻ മാതൃകകൂടിയാണ്. ഇപ്പോഴത്തെ ഭരണസം‌വിധാനം അതിനെ ഒരു ഭീഷണിയായി കണക്കാക്കുന്നു എന്നുമാത്രമല്ല, അതിനെ പ്രതിരോധിക്കാൻ യുക്തിയുക്തമായ ഒന്നും‌തന്നെ അവരുടെ പക്കലില്ല. പ്രതിരോധം മെനയാൻ കഴിയുന്നില്ല എന്നത് കേവലം യാദൃച്ഛികമല്ല.

ഈ ഭീഷണി മറ്റൊന്നുമല്ല, ഹിന്ദു രാഷ്ട്ര നിർമാണമെന്ന അവരുടെ രാഷ്ട്രീയതന്ത്രത്തിൽ ഉള്ളടങ്ങിയിരിക്കുന്ന വൈരുദ്ധ്യത്തിന്റെ പ്രതിഫലനമാണ്

ഈ ഹിന്ദുത്വ പദ്ധതിയുടെ ചാലകശക്തിയായ ജാതി സമൂഹം എന്ന വൈരുദ്ധ്യം തന്നെയാണ് ദളിത് നിശ്ചയ ദാർഢ്യത്തെ മുന്നോട്ടു നയിക്കുന്ന മൂലഘടകവും. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രം ഉടലെടുക്കാൻ‌ കാരണം തന്നെ ജാതിപ്പിശാചാണ്. ഈ പിശാചിനെ കുഴിച്ചിട്ട് മറ്റൊരു പിശാചിനെ കുടിയിരുത്താനാണ് ഈ പ്രത്യയശാസ്ത്രം ശ്രമിക്കുന്നത്: അപരനോടുള്ള വെറുപ്പും വിദ്വേഷവും എന്ന പിശാച്.

ഹിന്ദുത്വയുടെ സ്വാഭാവിക അപരൻ മുസ്ലീം ആകുമ്പോൾ തന്നെ ഈ വർഗ്ഗീയ പിശാച് മറ്റു ന്യൂനപക്ഷങ്ങളേയും പരിഗണിക്കാനുള്ള മനോവിശാലത കാട്ടുന്നു. വെറുപ്പിന്റെ അടിസ്ഥാനത്തിലാണെന്നുമാത്രം. വർഗ്ഗീയ ചിത്തഭ്രമത്തിന്റെ മൂടൽമഞ്ഞിൽ ജാതിയുടെ വിടവുകളെ മൂടിവയ്ക്കുന്നതിനുപിന്നിൽ ഒരൊറ്റ ഉദ്ദേശമേയുള്ളു: ഒരു ഹിന്ദു രാഷ്ട്രം നിർമ്മിക്കുക. ഇത് നമ്മെ ഹിന്ദുത്വ പദ്ധതിയുടെ രണ്ടാമത്തെ വൈരുദ്ധ്യത്തിലേയ്ക്ക് എത്തിക്കുന്നു : നിർ‌വചനപ്രകാരം ഒരു ദേശം (സാങ്കല്പികമായെങ്കിലും) തുല്യരായ ജനങ്ങളുടെ ഒരു സമൂഹമാണ്. എന്നാൽ ഹിന്ദു എന്ന മത, സാംസ്കാരിക സ്വത്വത്തിൽ മാത്രം അധിഷ്ടിതമായ ഒരു സമൂഹത്തിന് തുല്യരായവരുടെ സമൂഹമാകാൻ കഴിയില്ല. കാരണം, 'ജാതിയുടെ ഉന്മൂലനം' എന്ന തന്റെ പുസ്തകത്തിൽ അംബേഡ്‌കർ അതീവ വ്യക്തതയോടെ വിശദീകരിക്കുന്നതുപോലെ ഹിന്ദു മത വിശ്വാസത്തിന്റെയും സാംസ്കാരിക വ്യവഹാരത്തിന്റെയും കാതൽ‌തന്നെ ശ്രേണീബദ്ധമായ, ജാത്യാധിഷ്ടിതമായ അസമത്വമാണ്.

പശ്ചിമ ഉത്തർ‌പ്രദേശിലെ തങ്ങളുടെ നൂറുകണക്കിന് പാഠശാലകളിലൂടെ യുവ ദളിത് മനസ്സുകളിൽ 'ഭീം ആർ‌മി' നട്ടു നനച്ചു വളർത്തുന്ന അംബേഡ്‌കർ ഉൾക്കാഴ്ചയുടെ രത്നച്ചുരുക്കം ഇതാണ്. ഭീം ആർമിയുടെ സ്ഥാപകനായ ചന്ദ്രശേഖർ ആസാദ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലെ (ഏ ബി വി പി) അംഗമായിരുന്നു. ഭീം ആർ‌മിയുടെ ബഹുഭൂരിപക്ഷം അംഗങ്ങളും ഹിന്ദു വലതുപക്ഷവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. സംഘപരിവാറുമായി അവർക്കുണ്ടാകാറുണ്ടായിരുന്ന മോഹഭംഗങ്ങളുടെ കാരണം തന്നെ ജാതീയമായ ഏറ്റുമുട്ടലുകളിൽ കു‌ങ്കുമ സഹോദരന്മാർ അവർക്ക് പിന്തുണ നൽകാൻ വിസമ്മതിച്ചതാണ്. എന്നാൽ ഏറ്റുമുട്ടലുകൾ ഉയർന്ന ഹിന്ദു ജാതിക്കാർക്കു പകരം ഒരു ന്യൂനപക്ഷ മതസമുദായവുമായി ആണെങ്കിൽ ഇതേ കുങ്കുമ സംഘടനകൾ അവർക്കു നൽകാറുണ്ടായിരുന്ന സമ്പൂർ‌ണ പിന്തുണ ദളിതരെ സംബന്ധിച്ചിടത്തോളം ഒരു കണ്ണുതുറപ്പിക്കലായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സംഘ പരിവാറിൽ അവർക്കുണ്ടായ അനുഭവങ്ങൾ അവരെ ഭീം ആർ‌മിയുടെ വാക്കുകളെ ആർത്തിയോടെ ഉൾക്കൊള്ളാൻ പ്രാപ്തരാക്കുകയായിരുന്നു.

തങ്ങളുടെ അവകാശങ്ങളെപ്പറ്റി പൂർ‌ണബോധ്യമുള്ള ദളിതരുടെ സൂചകമായ ഭീം ആർ‌മി, ഒരു സുപ്രധാനകാര്യത്തിൽ ഇതിനുമുമ്പ് ഉണ്ടായിട്ടുള്ള മറ്റെല്ലാ ദളിത് സംഘടനകളേക്കാൾ വ്യത്യസ്‌തരാണ്- രാഷ്ട്രീയമായ ഐക്യത്തേക്കാൾ പ്രാധാന്യം സാമൂഹ്യമായ ഐക്യമാണ് എന്ന വിശ്വാസത്തിൽ. അതുകൊണ്ടുതന്നെ രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പടെ മറ്റുള്ള കൂട്ടായ്മകളേക്കാൾ അവർ വിലമതിക്കുന്നത് ദളിത് സമൂഹത്തോടുള്ള കൂറും ആത്മാർത്ഥതയുമാണ്.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ [1]–ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.



Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.