ജനാധിപത്യം എത്തിച്ചേർന്നത് ഇവിടേയ്‌ക്കോ?

abhiprayavedi.org സംരംഭത്തിൽ നിന്ന്
17:17, 17 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
ടി.ജെ.എസ്. ജോർജ് 12 ജനുവരി 2021 രാഷ്ട്രീയം
Photo - News 18

അവിശ്വസനീയമായ കാര്യങ്ങൾ അമേരിക്കയിൽ നടക്കുന്നു. നിലവിലെ പ്രസിഡന്റ് സ്ഥാനമൊഴിയാൻ വിസമ്മതിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഒരു അമേരിക്കൻ പ്രസിഡന്റും മുമ്പ് ചെയ്തിട്ടില്ലാത്തതാണ് ഡൊണാൾഡ് ട്രംപ് ചെയ്യുന്നത്. എന്തിനു്, ഒരു ജനാധിപത്യ രാജ്യത്തിൽ ഒരു രാഷ്ട്രത്തലവനും ചെയ്തിട്ടില്ല. അതിന്റെ ഫലം അമേരിക്കൻ ജനാധിപത്യത്തിന്റെ തകർച്ച മാത്രമല്ല; ഒരു സംഘം മറ്റൊരു വിഭാഗത്തിനെ ശാരീരികമായി ആക്രമിക്കൽ വരെ ആയിരിക്കുന്നു. കാപ്പിറ്റോൾ ഹില്ലിൽ നടന്ന അക്രമങ്ങൾ യുഎസിന് നാണക്കേടുണ്ടാക്കി എന്ന് ബറാക് ഒബാമ പറഞ്ഞത് വളരെ ശരിയാണ്.

അമേരിക്കയിൽ എന്താണ് സംഭവിക്കുന്നതെന്നതിന്റെ ഭീകരത മനസിലാക്കാൻ 2014 ലെ ഇന്ത്യയെക്കുറിച്ച് ചിന്തിക്കുക. ആ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 336 സീറ്റുകൾ നേടി. പക്ഷെ ബിജെപിയ്ക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകൾ മാത്രമാണ്. ബിജെപിയെ പുറത്താക്കാൻമറ്റ് പാർട്ടികൾക്ക് ഈ വസ്തുത ഒരു ഒഴികഴിവായി ഉപയോഗിക്കാമായിരുന്നു. എന്നാൽ ബിജെപി സഖ്യം സർക്കാർ രൂപീകരിച്ചപ്പോൾ ആരും പ്രതിഷേധിച്ചില്ല.

ഇന്ത്യയിൽ സംഭവിച്ചതിന് നേർ വിപരീതമായിരുന്നു അമേരിക്കയിൽ സംഭവിച്ചത്. ആയിരക്കണക്കിന് ട്രംപ് അനുഭാവികൾ കലാപം ആരംഭിച്ചു, അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനം തടസ്സപ്പെടുത്തുകയും വാഷിംഗ്ടൺ ഡിസിയിൽ അക്രമം കയ്യാളുകയും ചെയ്തു. മുൻ രാഷ്ട്രപതി ഒബാമ പറഞ്ഞു: "നുണപറയുന്ന ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ പ്രേരണയിൽ നടന്ന കാപ്പിറ്റോളിലെ ഇന്നത്തെ അക്രമത്തെ ചരിത്രം ശരിയായ രീതിയിൽ തന്നെ ഓർത്തുവയ്ക്കും, രാജ്യത്തിന്റെ വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷങ്ങളായി." അദ്ദേഹം അവിടെ വിട്ടില്ല. "ഈ അക്രമങ്ങൾ അവിചാരിതമായിരുന്നു എന്ന് നടിക്കുന്നത് അപഹാസ്യമാണ്."

ട്രംപ് അനുകൂലികൾ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് കാപ്പിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ചു കയറിയത് : വോട്ടെണ്ണൽ തടസ്സപ്പെടുത്തുക. വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് എണ്ണൽ ഔദ്യോഗികമായി പൂർത്തിയാക്കേണ്ടതുണ്ട്. ട്രംപ് അനുകൂല കലാപകാരികൾ ആക്രമണത്തിന് പൂർണ്ണമായും തയ്യാറായാണ് എത്തിയിരുന്നത്. വാഷിംഗ്ടൺ ഡിസി നഗരം മുഴുവൻ കുഴപ്പത്തിലായിരുന്നു, അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടു, മേയർ കർഫ്യൂ ഏർപ്പെടുത്താൻ നിർബന്ധിതനായി. ഒടുവിൽ ബൈഡൻ വിജയിച്ചതായി പ്രഖ്യപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണം ജനുവരി 20 നാണ്. ഒരു രാഷ്ട്രപതി തന്റെതന്നെ വോട്ടർമാർക്കെതിരെ തിരിയുന്നതിലൂടെ ഉണ്ടാകുന്ന അക്രമങ്ങൾ അമേരിക്കൻ തലസ്ഥാനം വീണ്ടും കാണേണ്ടിവരുമോ?

മുമ്പ് ഒരു അമേരിക്കൻ പ്രസിഡന്റും ഇത്ര സ്വാർത്ഥതയോടെ വോട്ടർമാരെ വെല്ലുവിളിച്ച് പ്രവർത്തിച്ചിട്ടില്ല. പ്രബുദ്ധനായ ഒരു നേതാവ് എന്ന് വിശേഷിപ്പിക്കാൻ കഴിയാത്ത ജോർജ്ജ് ഡബ്ല്യു ബുഷ് പോലും ഇത് “അസുഖകരവും ഹൃദയം തകർക്കുന്നതുമായ'" കാഴ്ചയാണെന്ന് പറഞ്ഞു. "'നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിലല്ല, ബനാന റിപ്പബ്ലിക്കുകളിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ രീതിയിൽ ചോദ്യംചെയ്യപ്പെടുന്നത്. ”

മറ്റൊരു മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ കുറേക്കൂടി കടുപ്പിച്ചു. കാപ്പിറ്റോളിനെതിരായ ആക്രമണത്തിന് നാലുവർഷത്തിലേറെ നീണ്ട “വിഷരാഷ്ട്രീയം” പ്രചോദനമായി, എന്ന് ട്രംപിന്റെ സ്വയം കേന്ദ്രീകൃത രാഷ്ട്രീയം മനസ്സിൽ വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ട്രംപിനെപ്പോലുള്ള നേതാക്കൾ ജനങ്ങളെക്കൊണ്ട് പരസ്പരം മല്ലടിപ്പിക്കുന്നവരാണ്. ട്രംപിനെയും കൂട്ടാളികളെയും “ആഭ്യന്തര തീവ്രവാദികൾ” എന്ന് വിളിക്കുന്നിടത്തോളം ഹിലരി ക്ലിന്റൺ പോയി.

അമേരിക്കയിലെ അക്രമത്തിന്റെ അഭൂതപൂർവമായ സ്വഭാവം ഇതായിരുന്നു, ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഞെട്ടൽ പ്രകടമായി. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് കേവലം നിയമവിരുദ്ധം മാത്രമല്ല, അപകടകരവുമാണെന്ന് ഇന്ത്യൻ പൊതുജനാഭിപ്രായം ശക്തമായിരുന്നു. ഹൗഡി മോദിയുടെ കാലത്തെ ആഹ്ളാദത്തിനിടെ അഭിമാനത്തോടെ ഒരു സുഹൃത്തെന്നു വിളിച്ച വ്യക്തിയിൽ നിന്ന് അകന്നുപോകാൻ അത് നരേന്ദ്ര മോദിയെ നിർബന്ധിതനാക്കി.

മികച്ച സേവനത്തിനായി ട്രംപിന്റെ അമേരിക്ക, മോഡിക്ക് മെഡൽ സമ്മാനിച്ചപ്പോൾ മോദി-ട്രംപ് കൂട്ടുകെട്ട് കൂടുതൽ വിചിത്രമായി. അസാധാരണമായ അംഗീകാരത്തിന്റെ ഷോ പെട്ടെന്നായിരുന്നു, അതിന്റെ കാരണങ്ങൾ ഒരിക്കലും വിശദീകരിക്കപ്പെട്ടില്ല. തീർച്ചയായും, അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നയാൾ എന്ന നിലയിൽ ഇന്ത്യ യുഎസിന് മൂല്യമുള്ളതാണ്. എന്നാൽ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടത് ഇന്ത്യ-യുഎസ് ബന്ധങ്ങളല്ല, മറിച്ച് മോദി-ട്രംപ് ബന്ധമാണ്. ഇന്ത്യയെ ഒരു ട്രംപ് ക്ലയന്റായി കാണുന്നത് തന്ത്രപരമായ തെറ്റാണ്. ആ മോഡി മണ്ടത്തരത്തിനുള്ള വില ബൈഡന്റെ വർഷങ്ങളിൽ ഇന്ത്യ നൽകേണ്ടിവരും. അത് അത്ര എളുപ്പവുമാവില്ല. മോഡി വളരെ സ്വാഭാവികമായി ആലിംഗനം ചെയ്യുന്നയാളാണ് എന്നിരിക്കെ, എല്ലാവരും കെട്ടിപ്പിടിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ അദ്ദേഹത്തിന് പ്രയാസമായിരിക്കും. 2019 ൽ വുഹാനിൽ ‌സി ജിൻ‌പിംഗ് അദ്ദേഹത്തെ ഹസ്തദാനം നൽകിയാണ് സ്വീകരിച്ചതെന്ന് ഓർക്കുക.

വലിയ ചോദ്യം ഇതാണ്: ഹസ്തദാനവും ആലിംഗനവും രാഷ്ട്രീയത്തിൽ ഫലമുണ്ടാക്കുന്നുണ്ടോ? മോദിയുടെ ആലിംഗനങ്ങൾ ലോകമെമ്പാടും അദ്ദേഹത്തിന്റെ പ്രകടനപരതയുടെ ഭാഗമായി മാത്രമാണ് കണക്കാക്കപ്പെടുന്നത്. ആ ആലിംഗനങ്ങൾ ഇന്ത്യയ്ക്ക് സുഹൃത്തുക്കളെയൊന്നും നേടിയിട്ടില്ല. അടുത്തുള്ള രാജ്യങ്ങളുമായി പോലും ഇല്ല. മറ്റു രാജ്യങ്ങളിൽ അധികാരത്തിലിരിക്കുന്ന വ്യക്തികളുടെ വ്യതിരിക്തതകൾക്കപ്പുറം ഇന്ത്യ വളരേണ്ടതുണ്ട്. സിറ്റിംഗ് പ്രസിഡന്റിന്റെ ഭ്രാന്തിനെക്കാൾ യുഎസ് ഉയരുക എന്നത് അതിലും പ്രധാനമാണ്.


'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ — പകർപ്പവകാശം ലേഖകന്.

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">http://bit.ly/AMKhan</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.