വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു

abhiprayavedi.org സംരംഭത്തിൽ നിന്ന്
14:01, 9 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാജീവ് ഭാർഗവ 07 ഒക്ടോബർ 2020 ദളിത്
Photo credit: Live Law.in

ഹാഥ്‌രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്‌സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്. ആ ദളിത് പെൺകുട്ടിയുടെ — ഞാൻ അവളെ ഭാരതി എന്നു വിളിക്കുന്നു — പീഡനം അവളുടെ കൊലപാതകത്തിൽ കലാശിക്കുക മാത്രമല്ല, എഫ് ഐ ആർ സമയത്തിനു ഫയൽ ചെയ്യാതിരിക്കുക, വൈദ്യ സഹായം താമസിപ്പിക്കുക, മരണമൊഴിയെ അവഗണിക്കുക, എല്ലാറ്റിനും ഉപരി തിരക്കിട്ട് സ്വന്തക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുക പോലും ചെയ്യാതെ കത്തിച്ചു ചാരമാക്കുക എന്നീ നികൃഷ്ടതകളിലൂടെ നയിക്കുകയും ചെയ്തു.

തെളിവുനശിപ്പിക്കൽ കഴിഞ്ഞ് അടുത്ത നടപടി അധികാര ദുർവിനിയോഗമായിരുന്നു: ഭാരതിയുടെ കുടുംബത്തെ വീട്ടുതടങ്കലിൽ വയ്ക്കുക, ഗ്രാമത്തിനുചുറ്റും പോലീസിനെ വിന്യസിക്കുക, അങ്ങോട്ടെത്താൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളേയും മാധ്യമ പ്രവർത്തകരേയും ബലം പ്രയോഗിച്ച് തടയുക — ഭരണഘടനയിൽ അധിഷ്ടിതമായ നമ്മുടെ ജനാധിപത്യത്തെ അപഹസിക്കലായിരുന്നു.

നുണപ്രചരണം കൊണ്ട് കേൾവിക്കാരെ വശത്താക്കുക ഒരു സാധാരണ രീതിയാണ്. എന്നാൽ ഇവിടെ കേട്ടത്, ചില സത്യപ്രസ്താവനകൾ ഉപയോഗിച്ച് അതിലും പ്രസക്തവും പ്രാധാന്യമർഹിക്കുന്നതുമായ സത്യങ്ങളെ തമസ്കരിക്കലാണ്. എനിക്കു നൽകാൻ മൂന്ന് ഉദാഹരണങ്ങളുണ്ട്.

രാജീവ് ഭാർഗവ ന്യൂഡൽഹിയിലെ .

ഒന്ന്. ഒരു ടെലിവിഷൻ ചാനലിൽ ഞാൻ കേട്ടു: ആ യുവതിയുടെ മരണത്തിൽ എനിക്ക് ദു:ഖം തോന്നി. പ്രഥമദൃഷ്ട്യാ മനസ്സിൽ തട്ടുന്നതും ഉചിതവുമായ ഒരു പ്രസ്താവന. എന്നാൽ അങ്ങനെയാണോ? അവൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ 'മരിച്ചു എന്ന വാക്ക് തീർത്തും അനുചിതമാണ്. കൊല ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മരണ'ത്തെപ്പറ്റി പറയുന്നത് തെറ്റിദ്ധാരണാജനകമാണ്. അതുപോലെ തന്നെ, മൃഗീയമായ ഒരു കൊലപാതകത്തിനു മുന്നിൽ വേദന അനുഭവിച്ചു എന്നു പറയുന്നത് ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ തമസ്കരിക്കലാണ്. മനുഷ്യാവസ്ഥകളിൽ, എന്താണുണ്ടായത് എന്നതിന്റെ ഏറ്റവും കൃത്യമായ വിവരണം, സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസമാണ്.

രണ്ട്. തെറ്റിദ്ധാരണാജനകമായ വിവരണങ്ങൾ ഉപയോഗിച്ചു മാത്രമല്ല അധികാര പ്രമത്തർ പൊതുചർച്ചയെ വളച്ചൊടിക്കുന്നതും, തങ്ങളുടെ ഉത്തരവാദങ്ങളിൽനിന്ന് തെന്നിമാറുന്നതും. ഈ ഒരു ഉദാഹരണം നോക്കാം. കത്തിക്കരിഞ്ഞ ഒരു വീട്ടിലേയ്ക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കയറിച്ചെല്ലുന്നു, അവിടെ ഒരു മണ്ണെണ്ണ പാത്രം കാണുന്നു, ഒരു കത്തിയ തീപ്പെട്ടിക്കൊള്ളിയും. അയാൾ പുറത്തേയ്ക്കിറങ്ങുമ്പോൾ എങ്ങനെയാണ് വീടിനു തീപിടിച്ചതെന്ന് ഒരു പത്രപ്രവർത്തകൻ ചോദിക്കുന്നു. പോലീസ് ഓഫീസർ പറയുന്നു: "ഈ ലൊക്കേഷനിൽ ഓക്സിജൻ ഉണ്ടായിരുന്നതുകൊണ്ട്." ഈ ഉത്തരം ഒരു നുണയല്ല, കാരണം ഓക്സിജൻ ഇല്ലാതെ തീ പിടിക്കില്ല.എന്നാൽ ഈ വിശദീകരണം കൊണ്ട് റിപ്പോർട്ടർക്ക് യാതൊരു ഉപയോഗവുമില്ല; ഒരു നല്ല വിശദീകരണം വാസ്തവം ആയാൽ മാത്രം പോരാ, പ്രസക്തവുമാവണം. അപ്രസക്തമായ പൊതുപ്രസ്താവനകൾ മുമ്പോട്ടു വയ്ക്കുന്നത് സത്യത്തെ മറയ്ക്കാനുള്ള ഒരു സൂത്രം മാത്രമാണ്. കുറ്റകൃത്യത്തെ മൂടി വയ്ക്കലാണ്. ചർച്ചയുടെ വ്യാപ്തി വർധ്ധിപ്പിക്കുക എന്ന നാട്യത്തോടെ രാജ്യത്ത് ആകമാനമുണ്ടാവുന്ന ബലാൽസംഗങ്ങളിലേയ്ക്ക് വഴുതിമാറുന്നതും ഹാഥ്‌രസ്സിലെ കൊടും പാതകത്തിൽനിന്ന് വഴിമാറ്റുന്നതിനാണ്.

മൂന്ന്. ഇനി ഞാൻ മൂന്നാമത്തെ ഉദാഹരണത്തിലേയ്ക്കു കടക്കാം. ഭാരതി ആക്രമിക്കപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും പറഞ്ഞ് അവിടെ നിറുത്തുക എന്നത് സത്യത്തിന്റെ ഓരങ്ങളിൽ മാത്രം സ്പർശിക്കുന്നതും കഠോരവും ആണ്. ഒരു വിശദാംശം ഒഴിവാക്കുക എന്നാൽ ഈ കഥയുടെ മർമ്മം നഷ്ടപ്പെടുത്തുക എന്നതാണ്. എല്ലാ ബലാൽക്കാരങ്ങളും ഭീകരമാണ്, എങ്കിൽത്തന്നെയും ഏതോ ഒരു സ്ത്രീയെ ഏതോ പുരുഷന്മാർ ആക്രമിക്കുകയായിരുന്നില്ല ഇവിടെ. ഒരു ദലിത് സ്ത്രീയെ ഉയർന്ന ജാതിയിൽ പെട്ട പുരുഷന്മാർ മാനഭംഗപ്പെടുത്തുകയും കൊല്ലുകയുമായിരുന്നു. ഭാരതി ഒരു ദളിത് ആയിരുന്നില്ലെങ്കിൽ ഈ കുറ്റകൃത്യം ചിലപ്പോൾ നടക്കുമായിരുന്നില്ല. അവൾ കൂട്ടബലാൽസംഗത്തിനിരയായതും മർദ്ദിക്കപ്പെട്ടതും ദളിത് ആയതുകൊണ്ട് മാതമല്ല, അവളുടെ കുടുംബം മേൽ ജാതി മേൽക്കോയ്മയെ കഴിഞ്ഞ കാലങ്ങളിൽ എതിർത്തിരുന്നു എന്നതുകൊണ്ടും കൂടിയാണ്. ആകെ തകർക്കപ്പെട്ട് കിടന്നപ്പോഴും അവൾ തന്റെ മരണമൊഴിയിൽ തന്നെ ആക്രമിച്ചവരുടെ പേരുകൾ പറഞ്ഞു.

ജാതിയും ലിംഗപദവിയും കെട്ടുപിണഞ്ഞുകിടക്കുന്ന ഹത്രാസ് അതിക്രമത്തെ, ലിംഗപദവിയെ മുൻ നിർത്തി ജാതിയുടെ പങ്കിനെ തള്ളിക്കളയുന്ന നിലപാട് സംഭവഗതികളെ വളച്ചൊടിക്കലാവും.


'ദ ഹിന്ദു' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഹൃസ്വ പരിഭാഷ. പകർപ്പവകാശം ലേഖകന്

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/3lUKx3r</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.